ഇനി കുവൈത്തില്‍ ചുമ്മാതങ്ങ് കയറിച്ചെല്ലാന്‍ കഴിയില്ല: വിസക്ക് അപേക്ഷിച്ചാല്‍ പരീക്ഷയും പരിശോധനയും
കുവൈത്ത് സിറ്റി: പ്രാവസികള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കി കുവൈത്ത് ഭരണകൂടം. ഇത്തവണ ജോലി അന്വേഷിച്ച് രാജ്യത്തേക്ക് എത്തുന്നവർക്ക് മേലാണ് നിയന്ത്രണം. രാജ്യത്തേക്ക് വരാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് തന്നെ അപേക്ഷകരുടെ തൊഴിലിലെ വൈദഗ്ധ്യവും പരിശോധിക്കാനാണ് കുവൈത്തിന്റെ പുതിയ തീരുമാനം.
കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മുബാറക് അല്‍ അസ്‍മിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയതെന്നാണ് രാജ്യത്തെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
'അതെല്ലാം ഫേക്കാണ് എന്നായിരിക്കും ദിലീപും കൂട്ടരും പറയുക: ഇവിടെ ഒന്നും നടന്നിട്ടില്ലെന്നും പറയും'
രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറയ്ക്കുകയെന്നുള്ളത് കുവൈത്ത് ഭരണകൂടം ദീർഘനാളായി ലക്ഷ്യം വെക്കുന്ന പദ്ധതികളിലൊന്നാണ്. ഇതിന്റെ ഭാഗമായി തന്നെയാണ് പുതിയ തീരുമാനവും. കുവൈത്ത് സൊസൈറ്റി ഫോര്‍ എഞ്ചിനീയേഴ്‍സുമായി സഹകരിച്ചായിരിക്കും സാങ്കേതിക, അനുബന്ധ തൊഴിലുകളിലെ വിസ അപേക്ഷകർക്ക് പരിശോധനയും പരീക്ഷയും നടത്തുക.
രാജ്യത്തേക്ക് തൊഴില്‍ തേടി വരാന്‍ ഉദ്ദേശിക്കുന്നവർക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ജോലിയില്‍ മതിയായ കഴിയും പ്രാഗത്ഭ്യവും ഉണ്ടെന്ന് ജോലി നല്‍കുന്നതിനും വിസ അനുവദിക്കുന്നതിനും മുമ്പ് തന്നെ ഉറപ്പുവരുത്താന്‍ സാധിക്കും. പരിശോധനയില്ലാതെ രാജ്യത്തേക്ക് വരുന്നവർ ഉദ്ദേശിക്കുന്ന തൊഴിലില്‍ തുടരാന്‍ കഴിയാതെ മറ്റ് തൊഴിലുകളിലേക്ക് പോവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
നിലവില്‍ കുവൈത്ത് വിസയുള്ളവർക്ക് പുതിയ നിയന്ത്രണം ബാധകമായേക്കില്ല. പുതിയതായി കുവൈത്തിലേക്ക് വരുന്നവര്‍ക്ക് മാത്രമായിരിക്കും ഇപ്പോള്‍ പരിശോധാന. അടുത്ത ഘട്ടത്തില്‍ കുവൈത്തില്‍ നിന്നുതന്നെ തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കാന്‍ അപേക്ഷ നല്‍കുന്നവര്‍ക്കും നിയന്ത്രണം ബാധകമാവുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് മാധ്യമമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എഞ്ചിനീയര്‍മാര്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ കുവൈത്തില്‍ നിലവില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വദേശിവത്കരണത്തിന്റെ ഭാഗമായിട്ട് തന്നെയായിരുന്നു ഈ നടപടിയും. ഇതോടൊപ്പം തന്നെ നിയമലംഘകരായ പ്രവാസികളെ പിടികൂടി കുവൈത്തില്‍ നിന്ന് നാടുകടത്തുന്നതിനുള്ള വ്യാപക പരിശോധനകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുന്നുമുണ്ട്.
വർക്ക് പെർമിറ്റിൽ രാജ്യത്ത് പ്രവേശിച്ചെങ്കിലും ഇഖാമയോ റസിഡൻസി പെർമിറ്റോ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത വിദേശികളുടെ പേര് വിവരങ്ങള്‍ രജിസ്റ്റർ ചെയ്യുന്നതിനായി കുവൈറ്റിലെ ലേബർ അതോറിറ്റി രജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. നിയമ നടപടികളിൽ തൊഴിലാളിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കലും നാടുകടത്തലും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ താമസ നിയമങ്ങളും തൊഴിൽ നിയമങ്ങളും ലംഘിക്കുന്ന പ്രവാസികൾക്കെതിരെ കുവൈത്ത് അധികൃതർ അടുത്തിടെ സുരക്ഷാ നിയന്ത്രണം ശക്തമാക്കിയിരുന്നു. കുടുംബ വിസകളിലാണ് തുടക്കത്തിലെ നിയന്ത്രണം. പ്രതിമാസം എണ്ണൂറ് കുവൈത്ത് ദിനാറിന് മുകളിൽ ശമ്പളമുള്ളവർക്ക് മാത്രമായിരിക്കും ഇനിമുതല്‍ കുവൈത്തില്‍ കുടുംബ വിസ ലഭിക്കുക. നിലവില്‍ ഈ പരിധി 500 കുവൈത്ത് ദിനാറായിരുന്നു.
കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തിൽ ഏകദേശം 3.4 ദശലക്ഷവും വിദേശികളാണ്. 70 ശതമാനം വിദേശികളുള്ള രാജ്യം ഈ സ്ഥിതിയില്‍ മുന്നോട്ട് പോയാല്‍ ഭാവിയില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വിദേശി, സ്വദേശി അനുപാത് 30:70 എന്നതിലേക്ക് എത്തിക്കാനുള്ള ശ്രമവുമായി കുവൈത്ത് സർക്കാർ നടപടികള്‍ ആരംഭിച്ചത്.