ദുബായ് ഇന്റർനാഷണൽ ഹോളി ഖുർആൻ പാരായണ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മലയാളി വിദ്യാർത്ഥി
ദുബായ്: 22-മത് ദുബായ് ഇന്റർനാഷണൽ ഹോളി ഖുർആൻ പാരായണ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീക്കരിച്ച് മത്സരിക്കുന്നത് മലയാളിയായ കോഴിക്കോട് എരിഞ്ഞിക്കൽ സ്വദേശി ഹാഫിള് റോഷൻ അഹമ്മദ്. ഒറ്റപ്പാലം കോതകുർശ്ശി അബ്ദുള്ള ഹിഫ്ളുൽ ഖുർആൻ കോളേജിലെ വിദ്യാർത്ഥിയാണ് മത്സരാർത്ഥി. ഇത്തവണത്തെ മത്സരത്തിൽ പങ്കെടുക്കുന്ന ഏക ഇന്ത്യൻ പ്രതിനിധിയാണ് ഈപതിനാറുക്കാരൻ.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നൂറിലധികം മത്സരാർത്ഥികൾ പങ്കെടുക്കുന്ന മത്സരത്തിൽ ഒന്നാമതെത്തുന്ന മത്സരാർത്ഥിക്ക് രണ്ടര ലക്ഷം ദിർഹമാണ് സമ്മാനമായി ലഭിക്കുന്നത്. മാത്രവുമല്ല മത്സരത്തിൽ പങ്കെടുക്കുന്ന ഓരോ പേർക്കും പതിനായിരം ഡോളറും വിമാന ടിക്കറ്റും മറ്റു ആനുകൂല്യങ്ങളും ദുബായ് ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡ് കമ്മിറ്റി നൽകും. ഒന്നരവർഷം കൊണ്ടാണ് റോഷൻ അഹമ്മദ് ഒറ്റപ്പാലം കോതകുർശ്ശി അബ്ദുള്ള ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്ന് ഖുർആൻ മനഃപഠമാക്കിയത്. മാത്രവുമല്ല ഇത്തവണത്തെ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസും നേടിയിട്ടുണ്ട് ഈ പ്രതിഭ.
ഖുർആൻ മനഃപഠമാക്കുന്നതിനോനോടപ്പം തന്നെ പരമ്പരാഗത വിദ്യാഭ്യാസ ത്തിന് ഏറെ പ്രാധാന്യം നൽകിയാണ് തന്നെ അബ്ദുള്ള കോളേജ് ഈ രംഗത്തേക്ക് കൈപിടിച്ച് ഉയർത്തിയതെന്ന് ദുബായിൽ എത്തിയ റോഷൻ അഹമ്മദ് പറഞ്ഞു. പ്രമുഖ ഇസ്ലാമിക വാഗ്മിയും ഖുർആൻ പണ്ഡിതനുമായ കാഞ്ഞാർ അഹമദ് കബീർ ബാഖവിയും, വിദ്യാഭ്യാസ പ്രവർത്തകനും ഗ്രന്ഥ കർത്താവുമായ ഡോ പി ടി അബ്ദുറഹിമാനും, ഡോ അബ്ദുൽ റഹ്മാൻ ഒളവട്ടൂരും നേതൃത്വം നൽകുന്നതാണ് കോതകുർശ്ശി അബ്ദുള്ള ഹിഫ്ളുൽ ഖുർആൻ കോളേജ്. വിദ്യാഭ്യാസ രംഗത്ത് വൈവിധ്യമാർന്ന രീതിയിലുള്ള മത - ഭൗതിക സമന്വയ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് ഇവർ നടത്തി കൊണ്ട് വരുന്നത്. ഹിഫ്ള് പഠനം പൂർത്തിയാക്കിയ റോഷൻ അഹമ്മദ് ദൗറ നിർവഹിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ.
ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ പാരായണ മത്സരങ്ങളിൽ ഒന്നായ ദുബായ് രാജ്യാന്തര ഹോളി ഖുർആൻ മത്സരം 22 വർഷങ്ങൾക്ക് മുമ്പ് ദുബായ് ഭരണാധികാരിയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ്. ഖുർആൻ പരിപൂർണ്ണമായി മനഃപഠമാക്കിയ 21 വയസിന് താഴെയുള്ള മത്സരാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മൽസരത്തിൽ പങ്കെടുക്കാൻ ദുബായ് വിമാനത്താവളത്തിലെത്തിയ ഹാഫിള് റോഷൻ അഹമ്മദിന് ഹോളി ഖുർആൻ അവാർഡ് കമ്മിറ്റി പ്രതിനിധി ഇബ്രാഹിമും അബ്ദുള്ള അക്കാദമി സെക്രട്ടറി ഡോ പി ടി അബ്ദുറഹ്മാനും, നൗഫലും ചേർന്ന് സ്വികരി ച്ചു. റോഷൻ അഹമ്മദിന് ഒപ്പം പിതാവ് ഷംസുദ്ദീനും കൂടെയുണ്ടായിരുന്നു. മുംതാസാണ് റോഷൻ അഹമ്മദിന്റെ മാതാവ്