ഗൾഫിൽ മലയാളികളായ സുഹൃത്തുക്കൾക്ക് ഭാഗ്യക്കൊയ്ത്ത്.. 12 ദശലക്ഷം ദിര്‍ഹം സമ്മാനം
അബുദാബി: ഗള്‍ഫിലെ മണലാരണ്യം മലയാളിക്ക് എന്നും ഭാഗ്യഭൂമികയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് കൂടിയാണ് പ്രവാസികള്‍. മലയാളികളെ ഗള്‍ഫിലെ ഭാഗ്യം കൈവിടുന്നില്ല. മലയാളികളായ ആറ് സുഹൃത്തുക്കള്‍ക്കാണ് കഴിഞ്ഞ മാസത്തെ അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സ്ഥാനം അടിച്ചിരിക്കുന്നത്. ഒന്നും രണ്ടും അല്ല കോടികളാണ് സമ്മാനത്തുക. കൃത്യമായി പറഞ്ഞാല്‍ 12 ദശലക്ഷം ദിര്‍ഹം. അതായത് 23 കോടിയിലേറെ രൂപ.
ദുബായിലെ മാധ്യമസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശി ജോര്‍ജ് മാത്യുവും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നാണ് കഴിഞ്ഞ മാസം ടിക്കറ്റെടുത്തത്. 175342 എന്ന നമ്പറിലുള്ള ടിക്കറ്റിലാണ് ജോര്‍ജ് മാത്യുവിനേയും സുഹൃത്തുക്കളേയും കോടികളുടെ ഭാഗ്യം തേടി വന്നത്.
ഇതിന് മുന്‍പ് ജനുവരിയിലും ഏപ്രിലിലും നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിലും ഭാഗ്യം അനുഗ്രഹിച്ചത് മലയാളികളെ തന്നെ ആയിരുന്നു. ജനുവരിയില്‍ ആലപ്പുഴ സ്വദേശി ഹരികൃഷ്ണന് 20 കോടി രൂപയാണ് സമ്മാനമടിച്ചത്. സുഹൃത്തുക്കളായ മൂന്ന് പേര്‍ക്കൊപ്പം ടിക്കറ്റെടുത്ത ജോണ്‍ വര്‍ഗീസിനാണ് ഏപ്രിലിലെ നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. ദുബായില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ജോണ്‍ വര്‍ഗീസ്.
കഴിഞ്ഞ രണ്ട് നറുക്കെടുക്കുകളേക്കാള് വലിയ സമ്മാനത്തുകയാണ് ഇത്തവണത്തേത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലാണ് നറുക്കെടുപ്പ് നടന്നത്. ഈ നറുക്കെടുപ്പില്‍ ജോര്‍ജ് മാത്യുവിനേയും സുഹൃത്തുക്കളേയും കൂടാതെ മറ്റ് നാല് മലയാളികള്‍ക്ക് കൂടി സമ്മാനം ലഭിച്ചിട്ടുണ്ട്. മലയാളികള്‍ അല്ലാത്ത രണ്ട് ഇന്ത്യക്കാര്‍ക്കും സമ്മാനമടിച്ചിട്ടുണ്ട്. ഒരു ലക്ഷം ദിര്‍ഹം സുള്‍ഫിക്കര്‍ പാലശ്ശേരിക്കും 80,000 ദിര്‍ഹം കൈതാരത്ത് ജോസഫിനും ലഭിച്ചു.