കൊവിഡിനിടെ പണിയില്ല, അബുദാബിയിൽ മലയാളിക്ക് കിട്ടിയത് 42 കോടി രൂപ! ഒറ്റ രാത്രിയിൽ വമ്പൻ ഭാഗ്യം!
അബുദാബി: കൊവിഡ് ബാധയെ തുടര്‍ന്ന് ലോകരാജ്യങ്ങളെല്ലാം പ്രതിസന്ധിയിലാണ്. നിരവധി പേര് ലോകത്തിന്റെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നു. ഒട്ടേറെ മലയാളികള്‍ നാട്ടിലേക്ക് വരാനാകാതെ ഗള്‍ഫ് രാജ്യങ്ങളിലടക്കം തുടരുന്നുണ്ട്. കടുത്ത നിയന്ത്രണങ്ങള്‍ക്കിടെ ജോലിക്ക് പോകാന്‍ സാധിക്കാതിരിക്കുകയാണ് പലരും.
റാസല്‍ഖൈമയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന മലയാളിയായ ജിജേഷും കൊറോണ കാരണം ജോലിക്ക് പോകാന്‍ സാധിക്കാതെ കടുത്ത പ്രതിസന്ധിയിലായിരുന്നു. കുടുംബത്തെ നാട്ടിലേക്ക് അയക്കാനുളള ആലോചനയ്ക്കിടെ വമ്പന്‍ ഭാഗ്യമാണ് ഈ കണ്ണൂര്‍ സ്വദേശിയെ അപ്രതീക്ഷിതമായി തേടിയെത്തിയിരിക്കുന്നത്.
തലവര മാറ്റിയെഴുതി
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഒട്ടനവധി മലയാളികളുടെ തലവര മാറ്റിയെഴുതിയിട്ടുളളതാണ്. ഇക്കുറി ജിജേഷടക്കം മൂന്ന് മലയാളികള്‍ക്ക് മുന്നിലാണ് ഭാഗ്യദേവത കനിഞ്ഞിരിക്കുന്നത്. ഒന്നും രണ്ടും അല്ല കോടികളാണ് ഇവരുടെ കയ്യിലേക്ക് എത്തുക. മൂന്ന് സുഹൃത്തുക്കള്‍ ഒരുമിച്ചാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന് വേണ്ടിയുളള ടിക്കറ്റെടുത്തത്.
ലൈവായി നറുക്കെടുപ്പ്
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നറുക്കെടുപ്പില്‍ ആള്‍ക്കൂട്ടം ഒഴിവാക്കിയിരുന്നു. പകരം യൂട്യൂബ് വഴിയും ഫേസ്ബുക്ക് വഴിയും ലൈവായി നറുക്കെടുപ്പ് സംപ്രേഷണം ചെയ്യുകയായിരുന്നു. ഭാര്യയ്ക്കും മകള്‍ക്കും ഒപ്പമിരുന്ന് ജിജേഷ് നറുക്കെടുപ്പ് തല്‍സമയം കാണുകയായിരുന്നു.
42 കോടി രൂപയില്‍ അധികം
ഫലം പ്രഖ്യാപിച്ചപ്പോള്‍ അടിച്ചത് ഒന്നാം സമ്മാനം. 42 കോടി രൂപയില്‍ അധികമാണ് സമ്മാനത്തുക. അതായത് 20 മില്യണ്‍ ദിര്‍ഹം. ജിജേഷും സുഹൃത്തുക്കളായ തൃശൂര്‍ കേച്ചേരി സ്വദേശി ഷനോജ് ബാലകൃഷ്ണന്, മലപ്പുറം സ്വദേശി ഷാജഹാന് കുറ്റിക്കാട്ടയില്‍ എന്നിവര്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തിരുന്നത്. 041779 എന്ന നമ്പറുളള ടിക്കറ്റിനാണ് ഒന്നാം സമ്മാനം
മൂന്ന് സുഹൃത്തുക്കൾ
ഫലമറിഞ്ഞപ്പോള്‍ വിശ്വസിക്കാനേ സാധിച്ചില്ലെന്ന് ജിജേഷ് പറയുന്നു. കഴിഞ്ഞ ആറ് മാസത്തോളമായി ജിജേഷ് ലോട്ടറി ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. സമ്മാനം ലഭിക്കുന്നത് ഇതാദ്യമായാണ്. ഒന്നാം സമ്മാനം തന്റെ ടിക്കറ്റിനാണ് എന്ന് അറിഞ്ഞ ഉടനെ സുഹൃത്തുക്കളെ വിളിച്ച് പറഞ്ഞു. സമ്മാനത്തുക തങ്ങള്‍ മൂന്ന് പേരും ചേര്‍ന്ന് പങ്കിട്ടെടുക്കുമെന്ന് ജിജേഷ് പറയുന്നു.
ഒരു മാസമായി ജോലിയില്ല
ജോലിയില്ലാതെ വളരെ ബുദ്ധിമുട്ടിലായിരുന്നു ഒരു മാസത്തോളമായി ജിജേഷ്. ഭാര്യയേയും മകളേയും നാട്ടിലേക്ക് അയക്കാനുളള ആലോചനയില്‍ ആയിരുന്നു. അതിനിടെയാണ് ഭാഗ്യദേവത കനിഞ്ഞിരിക്കുന്നത്. ഏഴ് വയസ്സുളള ഒരു മകളാണ് ജിജേഷിനുളളത്. മകളുടെ വിദ്യാഭ്യാസത്തിനാണ് താന്‍ വലിയ പ്രാധാന്യം കൊടുക്കുന്നത് എന്ന് ജിജേഷ് പറയുന്നു.
ബിസിനസ്സ് വലുതാക്കണം
ലോട്ടറി അടിച്ചെങ്കിലും വമ്പന്‍ ആഗ്രഹങ്ങളൊന്നും ജിജേഷിനില്ല. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് തുടങ്ങിയ ചെറിയ ബിസ്സിനസ്സ് ഒന്ന് വിപുലപ്പെടുത്തണം. ആഢംബര കാറുകള്‍ വാടകയ്ക്ക് നല്‍കുന്നതാണ് ബിസ്സിനസ്സ്. ഒന്നാം സമ്മാനം കിട്ടിയത് ശരിക്കും ഒരു അത്ഭുതം തന്നെയാണെന്ന് ജിജേഷ് പറയുന്നു. ഇന്ത്യക്കാരായ രഘു പ്രസാദിന് 20 ലക്ഷവും അനീഷ് തമ്പിക്ക് പത്ത് ലക്ഷം രൂപയും സമ്മാനം ലഭിച്ചിട്ടുണ്ട്.