ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് പത്ത് ലക്ഷം ഡോളർ! ആളെ കിട്ടിയില്ല
ദുബായ്: കൊവിഡ് ദുരിതങ്ങള്‍ക്കിടെ പ്രവാസി മലയാളിയെ തേടിയെത്തി കോടികളുടെ ഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് മലയാളിയെ ഭാഗ്യം കടാക്ഷിച്ചത്. പത്ത് ലക്ഷം ഡോളറാണ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. അതായത് 7.5 കോടി രൂപയില്‍ അധികം. പാറപറമ്പില്‍ ജോര്‍ജ് വര്‍ഗീസ് എന്ന പ്രവാസി മലയാളിയാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ ഒന്നാം സ്ഥാനക്കാരന്‍.
എന്നാല്‍ കോടികള്‍ സമ്മാനമടിച്ചെങ്കിലും ജോര്‍ജ് വര്‍ഗീസിനെ ബന്ധപ്പെടാന്‍ ഇതുവരെ തങ്ങള്‍ക്കായിട്ടില്ല എന്നാണ് ഡ്യൂട്ടി ഫ്രീ വൃത്തങ്ങള്‍ അറിയിക്കുന്നത്. നറുക്കെടുപ്പില്‍ 328ാം സീരീസിലെ 1017 എന്ന ടിക്കറ്റാണ് ജോര്‍ജ് വര്‍ഗീസിനെ കോടികള്‍ക്ക് അധിപനാക്കി മാറ്റിയിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളോടെയാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് നടത്തിയത്
കൊവിഡ് കാലത്ത് ഇതാദ്യമായല്ല മലയാളികളെ ഭാഗ്യം തേടി എത്തുന്നത്. നേരത്തെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലും മലയാളികള്‍ കോടിപതികളായിരുന്നു. റാസല്‍ഖൈമയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന മലയാളിയായ ജിജേഷിനേയും സുഹൃത്തുക്കളേയുമാണ് ഭാഗ്യം തേടി വന്നത്. മൂന്ന് സുഹൃത്തുക്കള്‍ ഒരുമിച്ചാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന് വേണ്ടിയുളള ടിക്കറ്റെടുത്തത്.
42 കോടി രൂപയില്‍ അധികമാണ് സമ്മാനത്തുക. അതായത് 20 മില്യണ്‍ ദിര്‍ഹം. ജിജേഷും സുഹൃത്തുക്കളായ തൃശൂര്‍ കേച്ചേരി സ്വദേശി ഷനോജ് ബാലകൃഷ്ണന്‍, മലപ്പുറം സ്വദേശി ഷാജഹാന്‍ കുറ്റിക്കാട്ടയില്‍ എന്നിവര്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തിരുന്നത്. 041779 എന്ന നമ്പറുളള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കഴിഞ്ഞ ആറ് മാസത്തോളമായി ജിജേഷ് ലോട്ടറി ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. സമ്മാനം ലഭിക്കുന്നത് ഇതാദ്യമായാണ്. ഒന്നാം സമ്മാനം തന്റെ ടിക്കറ്റിനാണ് എന്ന് അറിഞ്ഞ ഉടനെ സുഹൃത്തുക്കളെ വിളിച്ച് പറഞ്ഞു.
ജോലിയില്ലാതെ വളരെ ബുദ്ധിമുട്ടിലായിരുന്നു ഒരു മാസത്തോളമായി ജിജേഷ്. ഭാര്യയേയും മകളേയും നാട്ടിലേക്ക് അയക്കാനുളള ആലോചനയില്‍ ആയിരുന്നു. അതിനിടെയാണ് ഭാഗ്യദേവത കനിഞ്ഞിരിക്കുന്നത്. ഏഴ് വയസ്സുളള ഒരു മകളാണ് ജിജേഷിനുളളത്. മകളുടെ വിദ്യാഭ്യാസത്തിനാണ് താന്‍ വലിയ പ്രാധാന്യം കൊടുക്കുന്നത് എന്ന് ജിജേഷ് പറയുന്നു. ഇന്ത്യക്കാരായ രഘു പ്രസാദിന് 20 ലക്ഷവും അനീഷ് തമ്പിക്ക് പത്ത് ലക്ഷം രൂപയും സമ്മാനം ലഭിച്ചിട്ടുണ്ട്.