തീവ്രവാദവും ഒളിച്ചോട്ടവും ഇസ്ലാമികതയല്ല
ദുബായ്: മനുഷ്യന്റെ ഐക്യവും ധാര്‍മ്മിക ചിന്തയും സദാചാരബോധവും വെല്ലുവിളിക്കപ്പെടുന്ന കുത്തഴിഞ്ഞ ഒരു സാമൂഹിക അന്തരീക്ഷമാണ് നമുക്ക് ചുറ്റുമുള്ളത്. മനുഷ്യജീവിതത്തില്‍ തീരുമാനങ്ങളെടുക്കേണ്ടവരെ സ്വാധീനിക്കുന്ന മൂന്ന് ഘടകങ്ങളാണ്. ഒന്ന് അയാള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസം, രണ്ട് നിക്ഷിപ്ത താത്പര്യങ്ങള്‍, മൂന്ന് സമ്മര്‍ദ്ദങ്ങള്‍.
പ്രയോഗതലത്തില്‍ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് താല്പര്യങ്ങളുടെയും സമ്മര്‍ദ്ദങ്ങളുടയെും സ്വാധീനത്താല്‍ മനുഷ്യന് തന്റെ വിശ്വാസം ബലികഴിക്കുന്നതാണ്. അഴിമതി നടത്തുന്ന രാഷ്ട്രീയകാരനും കൈകൂലി വാങ്ങുന്ന ഉദ്യോഗസ്ഥനും കൃതൃമം കാട്ടുന്ന കച്ചവടക്കാരനും സത്യം മറച്ചുവെക്കുന്ന പുരോഹിതനുമെല്ലാം ഒരുപോലെ ബലി കഴിക്കുന്നത് മൂല്യങ്ങളെയാണ്.
തീവ്രമായ ഭക്തിയും ഉറച്ച ഇഛാശക്തിയും പകര്ന്നുനല്കുന്ന ആന്തരികമായ പ്രക്രിയകൊണ്ടുമാത്രമേ ഈ അപചയത്തെ അതീജീവിക്കാനാകൂള്ളുവെന്ന് മൗലവി അബ്ദുസ്സലാം മോങ്ങം പറഞ്ഞു. ദുബായ് മതകാര്യവകുപ്പിന്റെ കീഴില്‍ യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍ഖൂസ് അല്‍മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ പെരുന്നാള്‍ ഖുത്വുബ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകദേശം നാല്പത് നൂറ്റാണ്ടാകുള്‍ക്ക് മുമ്പ് ജീവിച്ച ഒരു വ്യക്തിത്വത്തെ ഈ സൈബര്‍ യുഗത്തില്‍ പോലും ലോക ജനസംഖ്യയുടെ പകുതിയിലേറെ പേരും തങ്ങളുടെ പിതാവെന്നോ മാതൃകാ പുരുഷനെന്നോ അവകാശപ്പെട്ടു അനുസ്മരിക്കുന്നുവെങ്കില്‍ ആ മനുഷ്യന്റെ മഹത്വം എത്രയായിരിക്കും. നിങ്ങള്‍ ശുദ്ധ മനസ്കനായ ഇബ്റാഹിമിന്റെ പാത പിന്‍പറ്റുക.
തനിക്കുവേണ്ടി സര്‍വ്വതും ത്യജിക്കാന്‍ സന്നദ്ധനായ തന്റെ ദാസന്റെ പ്രവൃത്തിയില്‍ അല്ലാഹു എന്തുമാത്രം ആഹ്ലാദിച്ചുവെന്ന് ഖുര്‍ആനിക സൂക്തങ്ങള്‍ നമ്മെ ത്യര്യപ്പെടുത്തുന്നു. തന്റെ ആദര്‍ശവീഥിയെ അംഗീകരിക്കാന്‍ വൈമനസ്യം കാണിച്ച സ്വന്തം പിതാവ് വീട്ടില്‍ നിന്ന് പുറത്താക്കിയപ്പോള്‍ തികഞ്ഞ സഹനം മാത്രമല്ല പ്രാര്‍ത്ഥനാ മനസ്സോടെ സമാധാനം ആശംസിക്കാനും അല്ലാഹുവിനുവേണ്ടി തീജ്വാലയില്‍ എരിയാന്‍ തെയ്യാറായപ്പോഴും, തന്റെ പ്രിയതമയെയും പൊന്‍കുഞ്ഞിനെയും ദൈവ കല്പന പ്രകാരം മരുഭൂമിയില്‍ ഉപേക്ഷിക്കുമ്പോഴും, വാര്‍ദ്ധക്യ കാലത്ത് വരദാനമായി ലഭിച്ച തന്റെ പൊന്നോമനയുടെ കഴുത്തില്‍ കത്തിവെക്കാന്‍ സദ്ധമായപ്പോഴും, അല്ലാഹുവിന് ഇബ്റാഹിമിനോടുള്ള അനുരാഗം ശക്തമായി. അല്ലാഹു ഇബ്റാഹിമിനെ സുഹൃത്തായി സ്വീകരിച്ചു. ഇത്തരത്തിലുള്ള ഒരു തലത്തിലേക്കെത്താന്‍ നാമും പരിശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മതപുരോഹിതന്മാര്‍പോലും അസാന്മാര്ഗിക ജീവിതം നയിക്കുന്ന ഈ കാലഘട്ടത്തില്‍, തികഞ്ഞ മൂല്യനിരാസവും കഴുത്തറക്കല്‍ മത്സരവും കൊടികുത്തിവാഴുന്ന ഈ കാലഘട്ടത്തില്‍ സാംസ്കാരിക രാഷ്ടീയ നായകന്മാരും കിടയറ്റ ശാസ്ത്രജ്ഞന്മാര്പോലും ആള്‍ദൈവങ്ങളുടെയും നഗ്നസന്യാസികളുടെയും കാല്ക്കല് അടിയറപറയുന്ന ഈ കാലഘട്ടം ഏറെ ഭയാനകമാണ്. ഇസ്ലാമിന്റെ പേരില്‍ നിരപരാധികളായ മനുഷ്യജീവനുകള്‍ നശിപ്പിക്കാന്‍ കരാര്‍ എടുത്തിട്ടുള്ള ഇസ്ലാമിന്റെ പേരില്‍ പുറത്തുവരുന്ന തീവ്രവാദികള്‍ ഇബ്റാഹീമീ മാര്‍ഗത്തിലല്ല.
കലുശമായ ഒരു കാലത്താണ് ഇബ്റാഹീം വരുന്നത്. സ്വന്തം പിതാവ് അടക്കമുള്ള ജന്മനാട് ബഹിഷ്കരിച്ച് പുറത്താക്കുകയും അക്രമങ്ങള്‍ക്ക് മുതിരുകയും ചെയ്തപ്പോള്‍പോലും ഒരു ജീവനെപോലും അപായപ്പെടുത്തുന്നത് ചിന്തിച്ചില്ലെന്നു മാത്രമല്ല കായിക പ്രതികാര മനോഭാവം അദ്ദേഹം പ്രകടിപ്പിച്ചില്ല. ഹിജ്റ എട്ടാം വര്‍ഷം റമദാന് ഇരുപതിന് വിശുദ്ധ കഅ്ബാലയത്തെ ബഹുദൈവാരാധാനയില്‍ നിന്ന് മോചിപ്പിച്ചെടുത്തത് ഒരു സായുധ സമരത്തിലൂടെയായിരുന്നില്ല.
ആയുധത്തിന്റെ ഉപയോഗം പ്രതിരോധത്തിനു വേണ്ടിയാണെന്ന് നിഷ്കര്‍ശിച്ച നിയമ സംഹിതകളാണ് ഇസ്ലാമിന്റെതെന്ന് മൗലവി അബ്ദുസ്സലാം മോങ്ങം ഓര്‍മ്മിപ്പിച്ചു. പ്രമുഖ വ്യക്തിത്വങ്ങളും, സ്ത്രീകളും, കുട്ടികളുമടക്കം വമ്പിച്ച ജനാവലി ഈദ് ഗാഹില്‍ പങ്കെടുത്തു.