മലക്കം മറിഞ്ഞ് സൗദി സഖ്യം; ഖത്തറിനെതിരേ ഉപരോധമല്ല, ബഹിഷ്‌ക്കരണം മാത്രമെന്ന്!
ജനീവ: ഖത്തറിനെതിരേ തങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ബഹിഷ്‌കരണം പ്രഖാപിക്കുക മാത്രമാണ് ചെയ്തതെന്നുമുള്ള പുതിയ വാദവുമായി സൗദി സഖ്യം. സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ജനീവയില്‍ വച്ച് ഇറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഈ മലക്കം മറിച്ചില്‍.
ഖത്തറിനെതിരേ സൗദി സഖ്യം തുടരുന്ന ഉപരോധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇക്കാര്യത്തില്‍ യു.എന്‍ അടിയന്തരമായി ഇടപെടണമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ആല്‍ഥാനി കഴിഞ്ഞ ദിവസം ജനീവയില്‍ നടന്ന യു.എന്‍ മനുഷ്യാവകാശ കൗസില്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികരണമെന്ന നിലയിലാണ് സൗദി സഖ്യത്തിനു വേണ്ടി യു.എന്നിലെ യു.എ.ഇ സ്ഥിരം പ്രതിനിധി ഉബൈദ് സാലിം അല്‍ സിയാബി പുതിയ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഖത്തറിന്റെ വാദങ്ങള്‍ അംഗീകരിച്ച് യു.എന്‍ തങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിക്കുമോ എന്ന ഭയമാകാം ഖത്തറിനെതിരേ ഉപരോധമില്ലെന്ന പുതിയ വാദവുമായി രംഗത്തെത്താന്‍ സൗദി സഖ്യത്തെ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
നിയമവിരുദ്ധമായ ഉപരോധം കാരണം നിരവധി വെല്ലുവിളികള്‍ രാജ്യം നേരിടേണ്ടിവന്നതായി ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞിരുന്നു. ഉപരോധവുമായി ബന്ധപ്പെട്ട് 26,000 കേസുകളാണ് ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി മുമ്പാകെ എത്തിയിട്ടുള്ളതെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയവര്‍ക്കെതിരേ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുകള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറയുകയുണ്ടായി. ഖത്തരികളുടെ പൗരസ്വാതന്ത്ര്യവും സാമ്പത്തികവും സാമൂഹികവും മാനുഷികവുമായ അവകാശങ്ങളും ഹനിക്കുകയാണ്. സ്വന്തം രാജ്യത്ത് നിന്ന് പുറത്തേക്ക് പോവാന്‍ പോലും പറ്റാത്ത സാഹചര്യമാണ് അവര്‍ക്ക് സംജാതമായിരിക്കുന്നത്. ഇത് നിരവധി കുടുംബങ്ങളെ ബാധിക്കുകയും അവരുടെ വിദ്യാഭ്യാസം അവതാളത്തിലാക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞിരുന്നു.
ഈ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞ സൗദി സഖ്യത്തിന്റെ അടവ് മാറ്റമാണ് പുതിയ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഖത്തര്‍ ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്നതിലൂടെ തങ്ങള്‍ക്കുണ്ടാവുന്ന അപകടങ്ങളൊഴിവാക്കാന്‍ നിയമപരമായി സ്വീകരിച്ച ബഹിഷ്‌ക്കരണമാണ് തങ്ങളുടേതെന്ന് പ്രസ്താവനയില്‍ പറയുന്നു.