ജർമനിയിൽ കേരള സമാജത്തിന്റെ ഭക്ഷ്യമേളയിൽ ബീഫ് വേണ്ടെന്ന്... പോലീസ് ഓടിച്ചോ? എന്താണ് യാഥാർത്ഥ്യം?
ഫ്രാങ്ക്ഫര്‍ട്ട്(ജര്‍മനി): ജര്‍മനിയില്‍ ഇന്ത്യന്‍ ഫെസ്റ്റിന്റെ ഭാഗമായി കേരള സമാജം നടത്തിയ ഫുഡ് ഫെസ്റ്റിവലില്‍ ബീഫിനെതിരെ പ്രതിഷേധം. വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരാണ് പ്രതിഷേധം ഉയര്‍ത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഒടുവില്‍ കേരള സമാജം മെനുവില്‍ നിന്ന് ബീഫ് വിഭവങ്ങള്‍ ഒഴിവാക്കുകയായിരുന്നു.
ബീഫ് കഴിക്കുന്നതിനെ പറ്റി 2 വർഷം മുമ്പ് ഫേസ്ബുക്ക് പോസ്റ്റ്; വിദ്യാർത്ഥിനിക്കെതിരെ കേസെടുത്തു
ഓഗസ്റ്റ് 31 ന് ആയിരുന്നു ഇന്ത്യന്‍ കോണ്‍സുലേറ്റ് ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്ത്യന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. കേരളത്തിന്റെ തനത് ഭക്ഷണ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ഫുഡ് ഫെസ്റ്റിവലിലെ മെനു. അതില്‍ പൊറോട്ടയും ബീഫ് കറിയും ഉണ്ടായിരുന്നു. ഇതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.
ഇതേ തുടര്‍ന്ന് കോണ്‍സുലേറ്റ് ജനറല്‍ തന്നെ മെനുവില്‍ മാറ്റം വരുത്താന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു എന്നാണ് കേരള സമാജം അവരുടെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നത്. ഒടുവില്‍ പ്രശ്‌നങ്ങള്‍ക്ക് നില്‍ക്കാതെ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കുകയും ചെയ്തു.
ഇതിനിടെ ഈ സംഭവത്തെ കുറിച്ച് കേരളത്തിലും വാര്‍ത്തകള്‍ പ്രചരിച്ചു. കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദ്ദേശം തള്ളി കേരള സമാജം പ്രവര്‍ത്തകര്‍ പോലീസിന്റെ സഹായം തേടി എന്നായിരുന്നു വാര്‍ത്തകള്‍. പോലീസ് എത്തി പ്രതിഷേധക്കാരെ ഓടിച്ചുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. സാമൂഹ്യ മാധ്യമങ്ങളിലും ഇത് വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് സംഭവങ്ങള്‍ വിശദീകരിച്ചുകൊണ്ട കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് ഫേസ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇതിനിടെ ഫ്രാങ്ക്ഫര്‍ട്ടില്‍ പ്രതിഷേധവും അരങ്ങേറിയിരുന്നു. മത അസഹിഷ്ണുതയ്ക്കും ഭക്ഷണ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റിനെതിരേയും ആയിരുന്നു ഒരു സംഘം പ്ലക്കാര്‍ഡുകള്‍ ഏന്തി പ്രതിഷേധിച്ചത്.