ഖത്തറില്‍ ബഹ്‌റൈന്‍ യുദ്ധവിമാനങ്ങള്‍; ജലാതിര്‍ത്തിയില്‍ യുഎഇയുടെതും, യുഎന്നില്‍ പരാതി
ബഹ്‌റൈന്‍ യുദ്ധവിമാനങ്ങള്‍ ചെയ്ത പോലെ കരാതിര്‍ത്തിയിലൂടെയല്ല യുഎഇയുടെ സൈനിക വിമാനം ഖത്തറില്‍ കടന്നത്. ജലാതിര്‍ത്തി വഴിയാണ്.
ദോഹ: ഖത്തറുമായി നയതന്ത്രം വിച്ഛേദിച്ചവരാണ് ഗള്‍ഫിലെ മൂന്ന് രാജ്യങ്ങള്‍. സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും. എന്നാല്‍ ഈ രാജ്യങ്ങളുടെ യുദ്ധവിമാനങ്ങള്‍ ഖത്തറിന്റെ അതിര്‍ത്തിയില്‍ അതിക്രമിച്ചു കടക്കുന്നതായി റിപ്പോര്‍ട്ട്. ബഹ്‌റൈന്റെയും യുഎഇയുടെയും യുദ്ധവിമാനങ്ങള്‍ ഖത്തര്‍ അതിര്‍ത്തിയില്‍ കടന്നത് ആശങ്ക പരത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഖത്തര്‍ ഭരണകൂടം ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയോട് പരാതിപ്പെട്ടു. അയല്‍രാജ്യങ്ങളുടെ സൈനിക വിമാനങ്ങളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഖത്തറിന്റെ വിശദമായ കത്ത്. സൈനിക വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് പ്രകോപനം സൃഷ്ടിക്കുന്നത് ഗള്‍ഫ് മേഖലയുടെ സുരക്ഷയ്ക്കും ഭീഷണിയാണ്. പുതിയ വിവരങ്ങള്‍ ഇങ്ങനെ...
അതിര്‍ത്തി കടന്ന് താഴ്ന്നുപറന്നു
ബഹ്‌റൈന്റെയും യുഎഇയുടെയും യുദ്ധവിമാനങ്ങളാണ് അതിര്‍ത്തി ലംഘിച്ചതെന്ന് ഖത്തര്‍ ആരോപിക്കുന്നു. നാല് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഖത്തര്‍ ഐക്യരാഷ്ട്ര സഭയ്ക്ക് വിഷയത്തില്‍ പരാതി സമര്‍പ്പിക്കുന്നത്. ബഹ്‌റൈന്‍ യുദ്ധവിമാനം ഖത്തറിന്റെ അതിര്‍ത്തിയില്‍ കടന്ന് താഴ്ന്നു പറന്നുവെന്നാണ് കത്തിലുള്ളത്. ഫെബ്രുവരി 28നാണ് വിവാദമായ നടപടി. ഖത്തറിന്റെ സാമ്പത്തിക സോണില്‍ ബഹ്‌റൈന്‍ യുദ്ധവിമാനങ്ങള്‍ പ്രവേശിച്ചതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. ഖത്തര്‍ സൈന്യത്തിന്റെ അവസരോചിത ഇടപെടലിനെ തുടര്‍ന്ന് ബഹ്‌റൈന്‍ വിമാനങ്ങള്‍ പിന്‍മാറുകയായിരുന്നു. ഖത്തറിന്റെ രണ്ട് യുദ്ധവിമാനങ്ങള്‍ ബഹ്‌റൈന്‍ വിമാനത്തെ പ്രതിരോധിക്കാന്‍ ഉയര്‍ന്നതോടെയാണ് ബഹ്‌റൈന്‍ വിമാനം പിന്‍മാറിയതെന്നും കത്തില്‍ വിശദീകരിക്കുന്നു.
യുഎഇ യുദ്ധവിമാനം കരമാര്‍ഗം
എന്നാല്‍ ബഹ്‌റൈന്‍ യുദ്ധവിമാനങ്ങള്‍ ചെയ്ത പോലെ കരാതിര്‍ത്തിയിലൂടെയല്ല യുഎഇയുടെ സൈനിക വിമാനം ഖത്തറില്‍ കടന്നത്. ജലാതിര്‍ത്തി വഴിയാണ്. ഖത്തര്‍ അധികൃതരില്‍ നിന്ന് ഇക്കാര്യത്തില്‍ അനുമതി വാങ്ങിയിരുന്നില്ല. അനുമതിയില്ലാതെ ഒരു രാജ്യത്തിന്റെ അതിര്‍ത്തിയിലേക്ക് മറ്റൊരു രാജ്യത്തിന്റെ സൈനിക വിമാനം പ്രവേശിക്കുന്നത് നിയമവിരുദ്ധമാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിത്. ഇക്കാര്യം തന്നെയാണ് ഖത്തര്‍ ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിക്ക് നല്‍കിയ കത്തില്‍ വിശദമാക്കിയിരിക്കുന്നതും. രണ്ടു തവണയാണ് യുഎഇയുടെ യുദ്ധവിമാനങ്ങള്‍ ഖത്തര്‍ അതിര്‍ത്തിയില്‍ കടന്നത്. ജനുവരി 14നായിരുന്നു ആദ്യം. രണ്ടാമത്തേത് കഴിഞ്ഞ 25നും.
രക്ഷാസമിതി ഇടപെടുമോ
ഫെബ്രുവരി 25ന് യുഎഇ യുദ്ധവിമാനം ഖത്തര്‍ അതിര്‍ത്തിയില്‍ പ്രവേശിച്ച ഉടനെ താക്കീത് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് യുഎഇ വിമാനങ്ങള്‍ പിന്‍മാറിയത്. അതിര്‍ത്തി ലംഘനം പതിവായ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭ വിഷയത്തില്‍ ഇടപെടണമെന്നാണ് ഖത്തറിന്റെ ആവശ്യം. യുഎന്നിലെ ഖത്തര്‍ പ്രതിനിധിയാണ് രക്ഷാസമിതിക്ക് പരാതി സമര്‍പ്പിച്ചത്. രക്ഷാസമിതി അംഗരാജ്യങ്ങള്‍ വിഷയം പരിഹരിക്കണം. യുഎഇയുടെ നടപടി പ്രകോപനം സൃഷ്ടിക്കുന്നതാണെന്നും ഖത്തര്‍ ആരോപിക്കുന്നു. നേരത്തെ യുഎഇയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. യുഎഇയുടെ യാത്രാ വിമാനം ഖത്തര്‍ സൈന്യം തടഞ്ഞുവെന്നായിരുന്നു ആരോപണം.
സമാധാന ശ്രമങ്ങള്‍ക്ക് തടസം
കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരേ യുഎഇയു സൗദിയും ബഹ്‌റൈനും ഉപരോധം ചുമത്തിയത്. ഇതേ തുടര്‍ന്ന് ഈ മൂന്ന് രാജ്യങ്ങളും ഖത്തറുമായി യാതൊരു ബന്ധവും പുലര്‍ത്തുന്നില്ല. മാത്രമല്ല, ഈ രാജ്യങ്ങളുടെ കര, നാവിക, വ്യോമ പാതകള്‍ ഖത്തറിന് ഉപയോഗിക്കാന്‍ സാധിക്കില്ല. തിരിച്ചും അങ്ങനെ തന്നെ. ഈ സാഹചര്യം നിലനില്‍ക്കവെയാണ് സൈനിക വിമാനങ്ങള്‍ അതിര്‍ത്തി ലംഘിക്കുന്നുവെന്ന വിവരങ്ങള്‍ വരുന്നത്. ഖത്തറും യുഎഇയും ഐക്യരാഷ്ട്ര സഭയ്ക്ക് പരാതിയും സമര്‍പ്പിച്ചിരിക്കുന്നു. ഉപരോധം അവസാനിപ്പിക്കാനുള്ള ചില ശ്രമങ്ങള്‍ സജീവമായി തുടരുന്നതിനിടെയാണ് പുതിയ വിവാദങ്ങള്‍ ഉയരുന്നത്.
ഷുഹൈബ് വധത്തില്‍ സിബിഐ; ദില്ലിയില്‍ നിന്ന് അഭിഭാഷകനെ ഇറക്കും!! സര്‍ക്കാര്‍ നീക്കം വിവാദമാകും
അറ്റുപോയ കാല്‍ രോഗിക്ക് തന്നെ തലയണയാക്കി ആശുപത്രി അധികൃതരുടെ ക്രൂരത
ഹാദിയയുടേത് മതംമാറ്റത്തിന് വേണ്ടി നടത്തിയ ലൗ ജിഹാദെന്ന് ബിജെപി.. പിന്നിൽ പോപ്പുലർ ഫ്രണ്ട്