ഗള്‍ഫ് പ്രതിസന്ധി തീര്‍ന്നോ? ഖത്തറും അബുദാബിയും തമ്മില്‍ കരാര്‍!! സത്യം വെളിപ്പെടുത്തി ഭരണകൂടം
അല്‍ ബുന്‍ദുക് എണ്ണപാടവുമായി ബന്ധപ്പെട്ട കരാര്‍ അബുദാബിയുമായി ചേര്‍ന്ന് വീണ്ടും ഒപ്പുവച്ചുവെന്നാണ് ഖത്തര്‍ പെട്രോളിയം അറിയിച്ചത്.
ദോഹ/അബുദാബി: ഖത്തര്‍ ഭരണകൂടത്തിന് കീഴിലുള്ള എണ്ണ-വാതക കമ്പനിയാണ് ഖത്തര്‍ പെട്രോളിയം. ഈ കമ്പനി അബുദാബി ഭരണകൂടവുമായി പുതിയ ധാരണയുണ്ടാക്കിയിരിക്കുന്നു. ഖത്തറിനെതിരെ യുഎഇ ഭരണകൂടം ചുമത്തിയ ഉപരോധം നിലനില്‍ക്കവെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ കരാര്‍. ഖത്തറുമായി ഉപരോധം നിലനില്‍ക്കുന്ന വേളയില്‍ യാതൊരു ഇടപാടും നടത്തില്ലെന്ന് സൗദി നേതൃത്വത്തിലുള്ള ചതുര്‍സഖ്യം നേരത്തെ വ്യക്തമാക്കിയതാണ്. ഈ സാഹചര്യത്തിലാണ് അബുദാബി ഭരണകൂടവുമായി ചേര്‍ന്ന് പുതിയ കരാര്‍ ഒപ്പുവച്ചുവെന്ന് ഖത്തര്‍ വെളിപ്പെടുത്തുന്നത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഉയരുന്നത് ഒരുപിടി ചോദ്യങ്ങളാണ്. ഖത്തറുമായുള്ള പ്രശ്നങ്ങള്‍ അവസാനിച്ചോ? ഗള്‍ഫിലെ ഭിന്നത തീര്‍ന്നോ? ഖത്തര്‍ പെട്രോളിയത്തിന്റെ വാര്‍ത്തയുടെ സത്യാവസ്ഥ എന്താണ്?...
അല്‍ ബുന്‍ദുക് എണ്ണപാടം
അല്‍ ബുന്‍ദുക് എണ്ണപാടവുമായി ബന്ധപ്പെട്ട കരാര്‍ അബുദാബിയുമായി ചേര്‍ന്ന് വീണ്ടും ഒപ്പുവച്ചുവെന്നാണ് ഖത്തര്‍ പെട്രോളിയം അറിയിച്ചത്. കരാറിന്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് പുതുക്കിയുള്ള പുതിയ കരാറുണ്ടാക്കിയത്. അല്‍ ബന്ദുക് എണ്ണപ്പാടം തുല്യമായി പങ്കുവയ്ക്കാമെന്ന കരാര്‍ ഖത്തറും അബുദാബിയും തമ്മില്‍ ഒപ്പുവച്ചത് 1969 മാര്‍ച്ചിലാണ്. 1965ലാണ് ഈ എണ്ണപ്പാടം കണ്ടെത്തിയത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവിഭാഗവും കരാറുണ്ടാക്കി. പ്രവര്‍ത്തനം തുടങ്ങിയത് 1975ലാണ്. പിന്നീട് കാലാവധി തീരുമ്പോള്‍ കരാര്‍ പുതുക്കുകയാണ് ചെയ്യുക. സമാനമായ സാഹചര്യമാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്. കരാര്‍ കാലാവധി തീര്‍ന്നപ്പോള്‍ പുതുക്കി പുതിയ കരാര്‍ ഒപ്പുവച്ചു. പുതിയ കരാര്‍ പ്രകാരം ഇനിയും ഏറെകാലം എണ്ണപ്പാടം പങ്കുവയ്ക്കുമെന്നാണ് ഖത്തര്‍ പെട്രോളിയം സിഇഒ സഅദ് ഷരിദ അല്‍ കഅബി അറിയിച്ചത്.
ജപ്പാന് കേന്ദ്രമായ കമ്പനി
അല്‍ ബന്ദുക് എണ്ണപ്പാടത്തിന്റെ പ്രവര്‍ത്തനങ്ങളും ഖനനവുമെല്ലാം നിയന്ത്രിക്കുന്നത് ജപ്പാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദി ബന്ദുക് കമ്പനിയാണ്. ഖത്തര്‍ പെട്രോളിയത്തിന്റെ വിവരം പുറത്തുവന്നതോടെ ഗള്‍ഫ് മേഖലയില്‍ പ്രധാന വാര്‍ത്തയായി. ഈ സാഹചര്യത്തില്‍ യുഎഇ ഭരണകൂടം വിശദീകരണവുമായി രംഗത്തെത്തി. ഖത്തര്‍ പെട്രോളിയവുമായി ഒപ്പുവച്ച കരാറില്‍ അബുദാബി ഭരണകൂടത്തിന് യാതൊരു ബന്ധവുമില്ലെന്നാണ് അവര്‍ അറിയിച്ചത്. യുഎഇ സുപ്രീം പെട്രോളിയം കൗണ്‍സിലാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന ഇറക്കിയത്. യുഎഇയിലെ ഏഴ് എമിറേറ്റ്സിലൊന്നാണ് അബുദാബി. അപ്പോള്‍ എന്താണ് സംഭവിച്ചത് എന്ന ചോദ്യം ബാക്കിയാണ്.
യുഎഇ തുറന്നടിക്കുന്നു
അബുദാബി എമിറേറ്റ്സും ഖത്തറും തുല്യമായി പങ്കുവയ്ക്കുന്ന എണ്ണപ്പാടമാണ് അല്‍ ബന്ദുക്. ഭൂമിശാസ്ത്രപരമായ പ്രത്യേകത കൊണ്ടാണ് ഇരുകക്ഷികളും ഇതുമായി ബന്ധപ്പെട്ട കരാറുണ്ടാക്കിയതും തുല്യമായി പങ്കുവയ്ക്കാന്‍ ധാരണയിലെത്തിയതും. എന്നാല്‍ ഇപ്പോള്‍ എണ്ണപ്പാടത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ജപ്പാനിലെ കണ്‍സോര്‍ഷ്യത്തിനാണെന്ന് യുഎഇ അറിയിക്കുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടായി ജാപ്പനീസ് കമ്പനിയാണ് അല്‍ ബന്ദുക് എണ്ണപ്പാടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഈ കമ്പനിയും ഖത്തര്‍ പെട്രോളിയവുമാണ് അടുത്തിടെ കരാര്‍ പുതുക്കിയത്. അതില്‍ അബുദാബി എമിറേറ്റ്സിന് പങ്കില്ല. രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള കരാറല്ല ഇതെന്നും യുഎഇ പ്രസ്താവനയില്‍ വ്യക്തമാക്കി. കൂടെ കുറച്ച് ഗൗരവത്തില്‍ കാര്യങ്ങള്‍ വിശദീകരക്കുകയും ചെയ്തു യുഎഇ.
പശ്ചാത്തലം ഇങ്ങനെ
ഖത്തറുമായി യാതൊരുവിധ സാമ്പത്തിക വാണിജ്യ ഇടപാടുകള്‍ യുഎഇ നടത്തുന്നില്ലെന്നും പ്രസ്താവനയില്‍ വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഭീകരവാദികളെ പിന്തുണയ്ക്കുന്നുവെന്നാണ് ആരോപണം. മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങള്‍ ശത്രുപക്ഷത്ത് നിര്‍ത്തിയിട്ടുള്ള ഇറാനുമായി ഖത്തര്‍ അടുപ്പം പുലര്‍ത്തുന്നുവെന്നും ആരോപണം ഉയര്‍ന്നു. ഉപരോധത്തിന് ശേഷം കര, നാവിക, വ്യോമ മേഖലകള്‍ വഴിയുള്ള എല്ലാ മാര്‍ഗവും അടച്ചിരിക്കുകയാണ് സൗദി സഖ്യരാജ്യങ്ങള്‍. മാത്രമല്ല, വിഷയത്തില്‍ പരിഹാരം കാണാന്‍ നിരവധി പ്രമുഖര്‍ ശ്രമിച്ചിട്ടും നടന്നിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പിട്ടെന്ന വിവരം വന്‍ വാര്‍ത്തയായത്.
പുഴയില്‍ ചാടിയ ഭര്‍തൃമതി പൊങ്ങിയത് കാമുകന്റെ വീട്ടില്‍; വട്ടംകറങ്ങി പോലീസും ഫയര്‍ഫോഴ്സും...
ഷുഹൈബ് വധത്തില്‍ സര്‍ക്കാരിന് ആശ്വാസം; സിബിഐക്ക് സ്റ്റേ, പത്രവാര്‍ത്ത മാത്രം കണക്കിലെടുക്കാവോ?
എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം; ഒരു കോടി കോപ്പികള്‍ വിറ്റ മഹാത്ഭുതം!! വീല്‍ചെയറില്‍ വിരിയിച്ച വസന്തം