ഖത്തറും നാറ്റോയും സുരക്ഷാ സഹകരണ കരാറില്‍ ഒപ്പുവച്ചു
ദോഹ: ഖത്തറും നാറ്റോയും തമ്മില്‍ സുരക്ഷാ കരാര്‍ ഒപ്പുവെച്ചു. സുരക്ഷാ രംഗത്ത് സഹകരിച്ചു പ്രവര്‍ത്തിക്കാനും പരസ്പരം സഹായ-സഹകരണങ്ങള്‍ നല്‍കാനും ലക്ഷ്യമിടുന്നതാണ് കരാര്‍.
ബ്രസല്‍സിലെ നാറ്റോ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖത്തരി സായുധ സേന അന്താരാഷ്ട്ര സൈനിക സഹകരണ വകുപ്പ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ താരിഖ് ഖാലിദ് എം എഫ് അല്‍ ഉബൈദലിയും നാറ്റോ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റോസ് ഗോട്ടെമൊല്ലറുമാണ് സുരക്ഷാ സഹകരണകരാറില്‍ ഒപ്പുവെച്ചത്. ഇസ്തംബുള്‍ സഹകരണ സംരംഭത്തിന്റെ വെളിച്ചത്തില്‍ (ഐ.സി.ഐ) ഖത്തറുമായുള്ള നാറ്റോയുടെ സഹകരണത്തിന്റെ പ്രാധാന്യം ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു.
ശ്യാമപ്രസാദിനെ കൊന്നത് കണക്കുതീര്‍ക്കാനോ, പോലീസ് പറയുന്നത് ഇങ്ങനെ
നാറ്റോയിലെ 29 അംഗ രാജ്യങ്ങളാല്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്ന പ്രകാരം അതീവ രഹസ്യങ്ങള്‍ അടങ്ങുന്ന വിവരങ്ങള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ സംരക്ഷണം ഉറപ്പുനല്‍കുന്നതാണ് കരാര്‍. നാറ്റോയുമായി സഹകരണത്തിന് താത്പര്യമുള്ള നാറ്റോയുടെ എല്ലാ പങ്കാളിത്ത രാജ്യങ്ങളും ഈ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.
ഖത്തറിനു പുറമെ, ബഹ്റൈന്‍, കുവൈത്ത്, യു എ ഇ എന്നീ രാജ്യങ്ങളും നാറ്റോയുമായി ഇത്തരം വ്യക്തിഗത കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. ഭീകരവാദമാരോപിച്ച് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ നാല് അറബ് രാഷ്ട്രങ്ങള്‍ ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം മാസങ്ങളായി തുടരുന്നതിനിടയിലാണ് പുതിയ സുരക്ഷാ സഹകരണ കരാറെന്നത് ശ്രദ്ധേയമാണ്.
അതേസമയം, ഖത്തര്‍ നാറ്റോ സൈനിക സഖ്യത്തില്‍ അംഗമായി എന്ന രീതിയില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത നാറ്റോ നിഷേധിച്ചു. ഖത്തര്‍ നാറ്റോയുടെ സജീവ പങ്കാളിയാണെന്നും എന്നാല്‍ നാറ്റോ സൈനിക സഖ്യത്തിലെ അംഗമല്ലെന്നും നാറ്റോ വക്താവ് പറഞ്ഞു. യു.എസ്, കാനഡ എന്നിവയ്ക്കു പുറമെ 27 യൂറോപ്യന്‍ രാജ്യങ്ങള്‍ ചേര്‍ന്നതാണ് നാറ്റോ സൈനിക സഖ്യം. നാറ്റോയുമായി ഖത്തര്‍ ഒപ്പുവച്ച സുരക്ഷാ സഹകരണ കരാറുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് നാറ്റോ സൈനിക സഖ്യത്തില്‍ ഖത്തര്‍ അംഗമായെന്നും അതുപ്രകാരമുള്ള സൈനിക നടപടികള്‍ക്കെതിരായ സംരക്ഷണം ഖത്തറിന് ലഭിക്കുമെന്നുമുള്ള രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതേത്തുടര്‍ന്നായിരുന്നു നാറ്റോയുടെ വിശദീകരണം.