ഉപരോധം തകര്‍ക്കാന്‍ പുതിയ വഴി; ചരക്കുകള്‍ തുര്‍ക്കിയില്‍ നിന്ന് ഇറാന് വഴി ഖത്തര്‍ തുറമുഖത്തേക്ക്
ദോഹ: മൂന്നു മാസം പിന്നിട്ട അറബ് ഉപരോധം മറികടക്കാന്‍ പുതിയ വഴികള്‍ തേടുകയാണ് ഖത്തര്‍. പഴം, പച്ചക്കറി ഉള്‍പ്പെടെയുള്ള പെട്ടെന്ന് കേടാവുന്ന സാധനങ്ങള്‍ തുര്‍ക്കിയില്‍ നിന്ന് വേഗത്തിലെത്തിക്കാന്‍ അവര്‍ കണ്ടെത്തിയ ചെലവ് കുറഞ്ഞ പുതിയ മാര്‍ഗമാണ് ഇതിലൊന്ന്. തുര്‍ക്കിയില്‍ നിന്ന് 200 ട്രക്കുകള്‍ നിറയെ ഭക്ഷ്യസാധനങ്ങളാണ് വെറും രണ്ട് ദിവസം കൊണ്ട് ദോഹയിലെത്തിയത്.
പാല്, പഴം-പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയുമായി തുര്‍ക്കി നഗരമായ മര്‍ദിനില്‍ നിന്ന് യാത്ര തിരിച്ച ട്രക്കുകള്‍ റോഡ് മാര്‍ഗം ഇറാനിലെ ബുഷെഹര്‍ തുറമുഖത്തേക്ക്. അവിടെ നിന്ന് കപ്പല്‍വഴി ഖത്തറിലെ റുവൈസ് തുറമുഖത്തേക്ക്. ചരക്കുകപ്പലില്‍ നിന്ന് നേരെ റോഡിലേക്കിറങ്ങിയ ട്രക്കുകള്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലേക്ക്. തുര്‍ക്കിയില്‍ നിന്ന് കടല്‍മാര്‍ഗം ദോഹയിലെത്താന്‍ സാധാരണ 11 ദിവസമെടുക്കുന്ന സ്ഥാനത്താണ് പുതിയ റൂട്ടിലൂടെ രണ്ട് ദിവസം കൊണ്ട് ചരക്കുകളെത്തുന്നത്.
22 മണിക്കൂർ ദൂരം
തുര്‍ക്കിയിലെ മര്‍ദിനില്‍ നിന്ന് 1700 കിലോമീറ്ററാണ് ബുഷെഹര്‍ തുറമുഖത്തിലേക്കുള്ള ദൂരം. ട്രക്കുകള്‍ക്ക് ഈ ദൂരം പിന്നിടാന്‍ 22 മണിക്കൂര്‍ മതിയാവും. അവിടെ നിന്ന് കടല്‍മാര്‍ഗം ഖത്തര്‍ തുറമുഖത്തിലെത്താന് എട്ട് മണിക്കൂറും.
പെട്ടെന്ന് കേടുവരുന്ന ഭക്ഷണ വസ്തുക്കൾ
ഇതുവഴി പെട്ടെന്ന് കേടുവരുന്ന ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള തുര്‍ക്കിയില്‍ നിന്നെത്തിക്കാന്‍ ഖത്തറിന് സാധിക്കും. ഉപരോധം ആരംഭിച്ചതു മുതല്‍ ഇതിനായി തുര്‍ക്കിയില്‍ നിന്ന് ചരക്കു വിമാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്.
ഭക്ഷ്യ സാധനങ്ങളുടെ വില കുറയും
ഇതിന്റെ നാലിലൊന്ന് മാത്രമാണ് പുതിയ റൂട്ടിലൂടെയുള്ള ചരക്കുകടത്തിന്റെ ചെലവ്. ഭക്ഷ്യ സാധനങ്ങളുടെ വില ഗണ്യമായി കുറയ്ക്കാന്‍ ഇതുവഴി സാധിക്കും.
ആശ്വാസമായി പുതിയ മാർഗം
നേരത്തേ സൗദി അറേബ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത സാധനങ്ങള്‍ക്കായി ഖത്തര്‍ തുര്‍ക്കിയെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ ഇറാന് വഴിയുള്ള പുതിയ മാര്‍ഗം വലിയ ആശ്വാസമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എളുപ്പത്തിൽ സാധനങ്ങളെത്തും
മാത്രമല്ല, സൗദി -ഖത്തര്‍ റൂട്ടില്‍ ധാരാളം ചെക്ക്പോയിന്റുകളുള്ളതിനാള് പുതിയ റൂട്ട് വഴിയാണ് എളുപ്പത്തില്‍ സാധനങ്ങളെത്തുകയെന്നും വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.