ഗൾഫിലെ ഏറ്റവും വലിയ കുട്ടികളുടെ വായനോത്സവത്തിന് ഷാർജയിൽ തുടക്കമായി
ഷാർജ: നിങ്ങളുടെ ഭാവി ഒരു പുസ്തകം അകലെ എന്ന പ്രമേയത്തിൽ ഗൾഫിലെ ഏറ്റവും വലിയ കുട്ടികളുടെ വായനോത്സവത്തിന് ഷാർജ എക്സ്പോ സെന്ററിൽ തുടക്കമായി. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാന്നിധ്യത്തിലാണ് അക്ഷരങ്ങളുടെ ഒരു വലിയ ലോകം കുട്ടികൾക്കായ് തുറന്നു കൊടുത്തിരിക്കുന്നത്.
11 ദിവസം നീണ്ടു നിൽക്കുന്ന കുട്ടികളുടെ വായനോത്സവത്തിൽ പതിനെട്ട് രാജ്യങ്ങളിൽ നിന്ന് ഏതാണ്ട് 134 ഓളം പ്രസാധകരാണ് പങ്കെടുക്കുന്നത്. ഇന്ത്യ അടക്കമുള്ള 121 ഓളം രാജ്യങ്ങളിൽ നിന്നും എത്തുന്ന പ്രമുഖർ വിവിധ വിഷയങ്ങളിലായി നടക്കുന്ന സെമിനാറുകളിലും, ക്ലാസുകളിലും കുട്ടികളുമായി സംബന്ധിക്കും.
വിവിധ സ്കൂളികളിൽ നിന്നെത്തുന്ന കുട്ടികൾക്കായ് പ്രത്യേകം തയ്യാറാക്കിയ പ്രദർശനങ്ങളും വായനോത്സവത്തിന്റെ ഭാഗമായി അരങ്ങേറുമെന്ന് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 4 മുതൽ 10 വരെയും മറ്റു ദിവസങ്ങളിൽ കാലത്ത് ഒൻപത് മണി മുതൽ രാത്രി എട്ടു മണിവരെയുമാണ് വായനോത്സവത്തിലേക്കുള്ള സൗജന്യ പ്രവേശനം ക്രമീകരിച്ചിരിക്കുന്നത്.
അക്ഷരങ്ങളെ സ്നേഹിക്കുന്ന, വായനയെ സ്നേഹിക്കുന്ന ഷാർജ ഭരണാധികാരി വായനോത്സവ വേദിയിൽ മണിക്കുറുകളോളം കുട്ടികളുമായി സമയം ചെലവഴിച്ചാണ് ഉദ്ഘാടന ദിവസം മടങ്ങിയത്.
ഭാവി തലമുറയ്ക്കായ് എന്തെങ്കിലും കരുതി വെക്കാൻ താൽപര്യമുണ്ടെങ്കിൽ അത് വിദ്യാഭ്യാസമുള്ള നല്ല തലമുറയാണെന്ന് മനസ്സിലാക്കുന്ന ഭരണാധികാരിയുടെ ദീർഘവീക്ഷണമാണ് ഷാർജയെ അക്ഷരങ്ങളുടെ നഗരിയായി മാറ്റുന്നതെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നത് കൂടിയായ് ഈ വർഷത്തെ കുട്ടികളുടെ വായനോത്സവം. ഇത് പത്താം വർഷമാണ് വായനോത്സവം സംഘടിപ്പിക്കുന്നത്.