യമനില്‍ യുഎഇയും സൗദിയും ചേരിതിരിഞ്ഞ് പോരാട്ടം; യുഎഇ അട്ടിമറി നടത്തിയതായി പ്രധാനമന്ത്രി
അദന്‍: തെക്കന്‍ യമനിലെ അദനില്‍ യുഎഇ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വിമതസൈന്യം അട്ടിമറി നടത്തി ഭരണകേന്ദ്രം പിടിച്ചടക്കിയതായി റിപ്പോര്‍ട്ട്. തെക്കന്‍ യമന്‍ പ്രധാനമന്ത്രി അഹ്മദ് ബിന്‍ ദാഗറാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ദാഗറിന്റെ സഹായത്തിനെത്തിയ സൗദി സഖ്യവുമായി യുഎഇയെ പിന്തുണയ്ക്കുന്ന സൈന്യം ഏറ്റമുട്ടല്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
ജനാധിപത്യം തമാശ: ഈജിപ്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ സൈനിക ജയിലിലടച്ചു
യുഎഇ അട്ടിമറി നടത്തുന്നതായി പ്രധാനമന്ത്രി
അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ അനുയായികളാണ് സൗദിക്കൊപ്പം യു.എ.ഇ സഖ്യത്തിനെതിരേ പോരാടുന്നത്. അദനില്‍ സംഭവിക്കുന്നത് അപകടകരമായ കാര്യമാണെന്നും അത് രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ഐക്യത്തെയും തകര്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് യു.എ.ഇയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഎഇ വിഘടനവാദികള്‍ക്കൊപ്പം
വടക്കന്‍ പ്രദേശങ്ങളില്‍ നിന്ന് തെക്കന്‍ യമന്‍ വിട്ടുപോരണമെന്ന് വാദിക്കുന്നവരാണ് യു.എ.ഇയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍. എന്നാല്‍ അതിനെതിരേ ശക്തമായ നിലപാടാണ് സൗദി അറേബ്യയ്ക്കും അവരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ സൈന്യത്തിനുമുള്ളത്. പുതിയ സംഭവ വികാസങ്ങള്‍ യമനിലെ സൗദി സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അട്ടിമറി നടത്തുമെന്ന് കൗണ്‍സില്‍ മുന്നറിയിപ്പ്
സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍ അനുയായികളെ പ്രതിഷേധ ധര്‍ണ നടത്താന്‍ പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ് സൈന്യം അനുവദിക്കാതിരുന്നതോടെയാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇതോടെ വന്‍ സൈന്യം പ്രദേശത്തേക്ക് നീങ്ങുകയും ഇവിടത്തെ സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കടകള്‍ തുടങ്ങിയവ അടഞ്ഞുകിടക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
ഇരുവിഭാഗവും ഏറ്റമുട്ടി; നിരവധി മരണം
ഹാദിയുടെ മന്ത്രിസഭ പിരിച്ചുവിടാന്‍ തെക്കന്‍ വിഘടനവാദികള്‍ മുന്നോട്ടുവച്ച സമയപരിധിയായിരുന്നു ശനിയാഴ്ച. പിരിച്ചുവിടാത്തപക്ഷം അട്ടിമറി നടത്തുമെന്ന് തെക്കന്‍ വിഘടനവാദികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂടുന്നത് വിലക്കിക്കൊണ്ട് പ്രസിഡന്റ് ഹാദിയെ പിന്തുണയ്ക്കുന്ന സൈന്യം മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ഇത് ധിക്കരിച്ച് പ്രതിഷേധം നടത്താനുള്ള യുഎഇയെ പിന്തുണയ്ക്കുന്ന ട്രാന്‍സിഷന്‍ കൗണ്‍സില്‍ അനുയായികളുടെ നീക്കം സൈന്യം തടയുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
മന്ത്രിസഭയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല
അദ്‌നിലെ പ്രധാനമന്ത്രി അഹ്മദ് ബിന്‍ ദാഗറിനെയും മന്ത്രിസഭയെയും പിരിച്ചുവിട്ടില്ലെങ്കില്‍ തെക്കന്‍ പ്രദേശത്ത് എവിടെയും സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍ തലവന്‍ ഐദ്രൂസ് അല്‍ സുബൈദി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭരണകൂടം അഴിമതിയില്‍ മുങ്ങിക്കുളിച്ചതായും കൗണ്‍സില്‍ നേതാക്കള്‍ക്കെതിരേ അപവാദം പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ചാണിത്. 2017ലാണ് യുദ്ധ പ്രഭുവായ അല്‍ സുവൈദിയുടെ നേതൃത്വത്തില്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍ രൂപീകരിക്കപ്പെടുന്നത്.
ഐദ്രൂസ് അല്‍ സുബൈദി പുതിയ നേതാവ്
അദ്ന്‍ കേന്ദ്രനഗരമായ തെക്കന്‍ യമനിലെ പുതിയ നേതാവാണ് 50കാരനായ മിലീഷ്യ തലവന്‍ ഐദ്രൂസ് അല്‍ സുബൈദി. ഇദ്ദേഹത്തെ മുന്നില്‍ നിര്‍ത്തിയാണ് യു.എ.ഇയുടെ കളി. ഹൂത്തി സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള വടക്കന്‍ യമനില്‍ നിന്ന് തെക്കന്‍ പ്രദേശങ്ങള്‍ സ്വാതന്ത്ര്യം നേടണമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. 2015ല്‍ ഹൂതി സൈന്യത്തെ തെക്കന്‍ യമന്‍ പ്രദേശങ്ങളില്‍ നിന്ന് തുരത്തിയതോടെയാണ് അതുവരെ അറിയപ്പെടാതിരുന്ന സുബൈദി പുതിയ താരമായി ഉയര്‍ന്നത്. പിന്നീട് വിഘടനവാദികളുടെ നേതാവായി മാറി. അല്‍ സുബൈദിയെ പ്രവിശ്യാ ഗവര്‍ണറാക്കാന്‍ ധാരണയായിരുന്നുവെങ്കിലും യു.എ.ഇയാണ് അദ്ദേഹത്തിന്റെ പിന്നിലെന്ന് വ്യക്തമായതോടെ തീരുമാനത്തില്‍ നിന്ന് ഹാദി സര്‍ക്കാര്‍ പിന്‍മാറുകയായിരുന്നു.
സൗദിയുമായി യുഎഇ ഉടക്കുമോ?
തെക്കന്‍ യമന്‍ സ്വാതന്ത്ര്യം നേടുന്നതില്‍ താല്‍പര്യമില്ലാത്ത സൗദി ഈ വിഷയത്തില്‍ യു.എ.ഇയുമായി ഉടക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. മന്‍സൂര്‍ ഹാദി ഭരണകൂടത്തെ പരമാവധി ശക്തിപ്പെടുത്താനാണ് സൗദിയുടെ ശ്രമം. എന്നാല്‍ യമന്‍ യുദ്ധത്തിലെ സഖ്യകക്ഷിയായ യു.എ.ഇയാവട്ടെ തെക്കന്‍ യമന്‍ വിഘടനവാദത്തെ പിന്തുണക്കുന്നതിലൂടെ ഹാദിയുടെ ശക്തി ക്ഷയിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ വിഷയത്തില്‍ എങ്ങനെ മുന്നോട്ടുനീങ്ങണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് സൗദി.