സൗദിയിലെ പുതുക്കിയ തൊഴിൽ നിയമം രാജാവിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു
റിയാദ് : നിലവിലെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനു 38 ഭേദഗതികൾ വരുത്തി കാബിനറ്റ് അംഗീകരിച്ച പുതിയ തൊഴിൽ നിയമം തിരുഗേഹങ്ങളുടെ സേവകൻ സല്മാൻ രാജവിനു തൊഴിൽ മന്ത്രി ആദിൽ ഫഖീഹ് സമർപ്പിച്ചു. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ , തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ, തൊഴിൽ നിയമ ലംഘനങ്ങൾ തുടങ്ങിയ വിഷയങ്ങൾ സമഗ്രമായി പ്രതിപാദിക്കുന്ന നിയമമാണിത്.
പുതിയ തൊഴിൽ നിയമ പ്രകാരം മൂന്ന് വർഷം കാലാവധിയുണ്ടായിരുന്ന തൊഴിൽ കരാർ നാലു വർഷമാക്കി വർധിപ്പിക്കും. ഇതു ഇരു കഷികളുടെയും സൗകര്യത്തിനനുസരിച്ച് ഒറ്റത്തവണ കരാറായോ മൂന്ന് തവണകളായോ പുതുക്കാവുന്നതാണു. തൊഴിലാളി ജോലി ചെയ്യുന്നതിൽ വീഴ്ച വരുത്തുകയോ പെരുമാറ്റം മോശമാകുകയോ ചെയ്താൽ പോലും സർവീസ് സർട്ടിഫിക്കറ്റുകളിൽ തൊഴിലാളിക്കെതിരായ പരാമർശം നടത്താൻ തൊഴിലുടമക്ക് അധികാരമില്ലെന്നും പുതിയ തൊഴിൽ നിയമത്തിൽ വ്യവസ്ഥയുണ്ട്.
തൊഴിലാളികളുടെ മേൽ പിഴ ഈടാക്കുന്നതിനും മറ്റും അവർക്കിടയിൽ നിന്നു തന്നെ പ്രത്യേക കമ്മിറ്റിയെ തെരഞ്ഞെടുക്കേണ്ടതുണ്ട്. കമ്മിറ്റിയുടെ അഭാവത്തിൽ മന്ത്രാലയത്തിന്റെ അനുവാദമില്ലാതെ തൊഴിലാളികൾക്ക് പിഴ ചുമത്താൻ സ്ഥാപനങ്ങൾക്കോ തൊഴിലുടമകൾക്കോ അധികാരമുണ്ടായിരിക്കുകയില്ല. സ്ഥാപനം അടപ്പിക്കുകയോ തൊഴിൽ മേഖല ഇല്ലാതാകുകയോ ചെയ്താൽ തൊഴിൽ കരാർ റദ്ദാകും. തൊഴിലാളികളുടെ വേതനം രാജ്യത്തെ അംഗീക്യത ബാങ്കുകൾ വഴി മാത്രമെ പാടുള്ളൂ.
മാതാ പിതാക്കൾ , മക്കൾ തുടങ്ങിയ അടുത്ത കുടുംബാംഗങ്ങൾ മരണപ്പെട്ടാൽ അനുവദിക്കുന്ന അവധി ദിനങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. വിവാഹത്തിനുള്ള അവധി 3 ദിവസമുള്ളത് 5 ദിവസമായും ഭാര്യ പ്രസവിച്ചതിനു അനുവദിക്കുന്ന അവധി 1 ദിവസത്തിൽ നിന്നും 3 ആയും നിജപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റത് കാരണം ജോലി ചെയ്യാൻ കഴിയാത്ത തൊഴിലാളിക്ക് 60 ദിവസം വരെ അവധിയെടുക്കാവുന്നതാണു. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങളിൽ നിന്നും ഈടാക്കുന്ന പിഴയുടെ 25 ശതമാനം പരിശോധകർക്കോ നിയമ ലംഘനം കണ്ടെത്തി വിവരം നൽകുന്നവർക്കോ കൈ മാറുമെന്നും പുതിയ നിയമാവലിയിലുണ്ട്.
രാജാവിന്റെ അംഗീകാരം ലഭിച്ചാൽ പുതിയ ഭേദഗതി തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് 6 മാസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരുമെന്നു എഞ്ചിനീയർ ആദിൽ ഫഖീഹ് പ്രസ്താവിച്ചു.