സാലിഹ് വധത്തില്‍ ദുരൂഹതയേറുന്നു; കൊല്ലപ്പെട്ടത് റോഡില്‍വച്ചല്ല, വീടിനകത്ത് വച്ച്!
സനാ: സൗദി പക്ഷത്തേക്ക് കൂറുമാറിയ മുന്‍ യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദുരൂഹതകളേറെ. സഖ്യകക്ഷികളായിരുന്ന ഹൂത്തികളെ തള്ളിപ്പറഞ്ഞ് സൗദിക്കൊപ്പം നില്‍ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച ഉടന്‍ ഇരുവിഭാഗങ്ങളും തമ്മില്‍ പൊട്ടിപ്പുറപ്പെട്ട തെരുവ് യുദ്ധത്തിനിടയില്‍ സായുധ വാഹനത്തില്‍ സനാ വിടാനുള്ള ശ്രമത്തിനിടയിലാണ് സാലിഹ് കൊല്ലപ്പെട്ടതെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. ഹൂത്തികളും സാലിഹിന്റെ പാര്‍ട്ടിയും ഇതുതന്നെയായിരുന്നു പറഞ്ഞിരുന്നത്.
വധിക്കപ്പെട്ടത് വീട്ടിനകത്ത് വെച്ച്
സാലിഹ് വധിക്കപ്പെട്ടത് റോഡില്‍ വച്ചല്ലെന്നും വീട്ടിനകത്ത് വച്ചായിരുന്നുവെന്നുമാണ് ലഭിക്കുന്ന പുതിയ വിവരം. സനയില്‍ നിന്ന് തന്റെ ഗോത്രപ്രദേശമായ സിന്ഹാനിലേക്ക് രക്ഷിപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഹൂത്തിളുടെ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന വാദമാണ് ഇതോടെ പൊളിയുന്നത്. സാലിഹിനെയും അനുയായികളെയും വീട്ടിനകത്ത് തടഞ്ഞുവച്ച ശേഷമുണ്ടായ ഏറ്റമുട്ടലില്‍ അദ്ദേഹത്തെയും അനുയായികളെയും ഹൂത്തികള്‍ വെടിവച്ചുകൊല്ലുകയായിരുന്നുവത്രെ.
അനുരഞ്ജന ശ്രമങ്ങള്‍ നടത്തി
ശനിയാഴ്ച സൗദി പക്ഷത്തേക്ക് കൂറ് മാറിയതിനു ശേഷം ഉടലെടുത്ത സംഘര്‍ഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഹൂത്തികളുമായി അനുരഞ്ജന ശ്രമത്തിന് കൊല്ലപ്പെടുന്ന തിങ്കളാഴ്ച രാവിലെ വരെ സാലിഹ് ശ്രമിച്ചതായാണ് വിവരം. കൂറുമാറി അല്പസമയത്തിനകം തന്നെ അദ്ദേഹത്തിന്റെ വീട് ഹൂത്തികള്‍ ഉപരോധിച്ചിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ചര്‍ച്ചയ്ക്കായി ഹൂത്തി നേതാക്കളെ അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് അനുരഞ്ജന ചര്‍ച്ചകള്‍ തുടങ്ങി. ചര്‍ച്ച രാത്രി വൈകിയും പിറ്റേന്ന് രാവിലെയും തുടര്‍ന്നു.
സാലിഹ് കീഴടങ്ങണമെന്ന് ഹൂത്തികള്‍
സാലിഹ് തങ്ങള്‍ക്ക് മുമ്പില്‍ കീഴടങ്ങുകയാണെങ്കില്‍ ജീവന് സംരക്ഷിക്കാമെന്നായിരുന്നു ഹൂത്തികള്‍ മുന്നോട്ടുവച്ച വ്യവസ്ഥ. സാലിഹിന് വീട്ടുതടങ്കലില്‍ കഴിയാന്‍ സമ്മതിക്കുന്നതിന് പകരം തന്റെ സൈന്യത്തോട് ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹൂത്തികള്‍ ആവശ്യപ്പെട്ടു. സനയുടെ നിയന്ത്രണം പൂര്‍ണമായും തങ്ങള്‍ക്ക് വിട്ടുതരണമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാലിഹ് വിസമ്മതിക്കുകയായിരുന്നു.
അനുയായികളും കൊല്ലപ്പെട്ടു
സാലിഹിനൊപ്പം അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സുരക്ഷാ തലവന്‍ കേണല്‍ അലി ഹുസൈന് ഹാമിദി, പാര്‍ട്ടി നേതാക്കളായ ആരിഫ് സൂക്ക, യാസിര്‍ അല്‍ അവാദി തുടങ്ങിയ വിശ്വസ്തരായ നിരവധി പേരെയും ഹൂത്തികള്‍ തടവിലാക്കിയ ശേഷം വധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൃത്യമായി എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് നിലവിലെ സംഘര്‍ഷഭരിതമായ അവസ്ഥയില്‍ അറിയുക പ്രയാസമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
മരിച്ചത് തലയ്ക്ക് പിന്നില്‍ വെടിയേറ്റ്
തങ്ങളുടെ നിര്‍ദേശം സാലിഹ് തള്ളിയതോടെ അദ്ദേഹത്തെ വകവരുത്താന്‍ ഹൂത്തികള്‍ തീരുമാനിക്കുകയായിരുന്നു. സാലിഹ് എവിടെയാണ് കഴിയുന്നതെന്ന് കൃത്യമായി മനസ്സിലാക്കിയ ഹൂത്തി സൈന്യം താമസസ്ഥാലത്തേക്ക് കയറിച്ചെന്ന് തലക്കുപിന്നില്‍ നിന്ന് വെടിയുതിര്‍ക്കുയായിരുന്നുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. വെടിയുണ്ട തുളച്ചുകയറി തലച്ചോര്‍ ചിന്നിച്ചിതറി. പിന്നീട് മുഖം കഴുകി വൃത്തിയാക്കിയ ശേഷമാണ് മൃതദേഹം പുറത്തേക്കെത്തിച്ചത്.
സൗദിയുമായി ധാരണയുണ്ടാക്കി
തങ്ങള്‍ക്കൊപ്പം നില്ക്കുന്ന പക്ഷം ഭാവിയില്‍ യമനില്‍ രൂപീകരിക്കപ്പെടുന്ന സര്‍ക്കാരില്‍ സുപ്രധാന സ്ഥാനം സൗദി സാലിഹിന് വാഗ്ദാനം ചെയ്തിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അത്കൊണ്ടുതന്നെ വീട്ടുതടങ്കലില്‍ കഴിയുന്നതിന് പകരം ഹൂത്തികളുടെ നിയന്ത്രണത്തില്‍ നിന്ന് രക്ഷപ്പെട്ട് സുരക്ഷിതമായ എവിടേക്കെങ്കിലും മാറാനായിരുന്നു അദ്ദേഹത്തിന്റെ താല്പര്യം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞ ഹൂത്തികള്‍ അദ്ദേഹത്തിന്റെ വഴികളടയ്ക്കുകയായിരുന്നു.