സൗദിയും യുഎഇയും സൈനിക അധിനിവേശം അവസാനിപ്പിക്കണമെന്ന് യമന്‍ നൊബേല്‍ ജേതാവ്
ഇസ്തംബൂള്‍: യമനിനെതിരേ സൗദിയും യു.എ.ഇയും നടത്തുന്ന സൈനിക അധിനിവേശം അവസാനിപ്പിക്കണമെന്ന് യമനില്‍ നിന്ന് സമാധാന നൊബേല്‍ ജേതാവ് തവക്കുല്‍ കര്‍മാന്‍. റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് കര്‍മാന്‍ ഈ ആവശ്യം ഉന്നയിച്ചത്.
ഹൂത്തി ആക്രമണത്തെ ചെറുക്കാനെന്ന പേരില്‍ നടത്തിയ അധിനിവേശത്തിലൂടെ സൗദികളും ഇമാറാത്തികളും (യു.എ.ഇ) സത്യത്തില്‍ യമനികളെ വഞ്ചിക്കുകയായിരുന്നുവെന്ന് ഇസ്തംബൂളില്‍ നിന്ന് നല്‍കിയ അഭിമുഖത്തില്‍ കര്‍മാന്‍ കുറ്റപ്പെടുത്തി. യമന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയെയും മുതിര്‍ന്ന യമനി ഉദ്യോഗസ്ഥരെയും യമനിലെത്തി ഭരണം നടത്താന്‍ അനുവദിക്കാതെ സൗദി അറേബ്യ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. സൗദി-യു.എ.ഇ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണിതെന്നും അവര്‍ കുറ്റപ്പെടുത്തി.
സൗദിയിലെയും യു.എ.ഇയിലെയും രാജഭരണം യമനിലെ രാഷ്ട്രീയ പുരോഗതിയെ പിറകിലേക്ക് തിരിക്കാനാണ് ശ്രമിക്കുന്നത്. അറബ് വസന്തത്തോടെ മുഖംതിരിഞ്ഞുനില്‍ക്കാതെ അതിനെ പുല്‍കുകയാണ് അറബ് രാഷ്ട്രങ്ങള്‍ ചെയ്യേണ്ടത്. കാരണം വരുംദിനങ്ങള്‍ മാറ്റത്തിന്റേതാണ്. ചരിത്രത്തിന്റെ ചക്രങ്ങളെ പിറകോട്ടു തിരിക്കാന്‍ ആര്‍ക്കുമാവില്ലെന്നും തവക്കുല്‍ കര്‍മാന്‍ പറഞ്ഞു.
എന്നാല്‍ യമന്‍ പ്രസിഡന്റ് സൗദിയില്‍ വീട്ടുതടങ്കലിലാണെന്ന കര്‍മാന്റെ ആരോപണം യമന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ നിഷേധിച്ചു. അദ്ദേഹത്തിന് എവിടേക്ക് വേണമെങ്കിലും പോവാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ജനാധിപത്യസമരത്തിന്റെ ഭാഗമായി മാസങ്ങളോളം ടെന്റ് കെട്ടി കര്‍മാന്‍ ചെയ്ത സമരം, യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ രാജിയില്‍ കലാശിച്ചിരുന്നു. 2011ലാണ് കര്‍മാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. എന്നാല്‍ തുടര്‍ന്ന് യമന്‍ ആഭ്യന്തര യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു.
2014ല്‍ ഇറാന്റെ സഹായത്തോടെ ഹൂത്തി പോരാളികള്‍ തലസ്ഥാന നഗരമായ സനാ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കിയതിനു പിന്നാലെയാണ് അവരില്‍ നിന്ന് യമനിനെ മോചിപ്പിക്കാനെന്ന വ്യാജേന സൗദിയും യു.എ.ഇയും യമനില്‍ യുദ്ധം തുടങ്ങിയത്.
കേരള ബാങ്കിന്‍റെ വരവോടെ ജില്ലാ ബാങ്ക് ഭരണസമിതികള്‍ ഇല്ലാതാവും: മന്ത്രി കടകംപള്ളി