സൗദി: മെര്‍സ് ഭീഷണി, ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍
റിയാദ്: സൗദിയില്‍ കൊറോണ വൈറസ് മൂലമുള്ള മെര്‍സ് രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി 20 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ എത്തുന്ന മക്കയിലേക്കുള്ള തീര്‍ത്ഥാടകരുടെ വരവിനെ ഈ സാഹചര്യത്തില്‍ ആശങ്കയോടെയാണ് സൗദി ആരോഗ്യ മന്ത്രാലയം കാണുന്നത്. അനിവാര്യമായ ആരോഗ്യ നിബന്ധനകള്‍ പാലിക്കാത്ത ഹജ്ജ് തീര്‍ത്ഥാടകരെ തിരിച്ചയക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സൗദിയിലും അയല്‍ രാജ്യമായ ജോര്‍ദ്ദാനിലും മെര്‍സ് ബാധിച്ച കൂടുതല്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകള്‍ ശക്തമാക്കുന്നത്. തീര്‍ത്ഥാടകര്‍ പാലിക്കേണ്ട ആരോഗ്യ നിബന്ധനകള്‍ ലോകരാജ്യങ്ങളിലുള്ള സൗദി എംബസികളേയും കോണ്‍സുലേറ്റുകളെയും അറിയിക്കാനുള്ള ശ്രമങ്ങള്‍ സൗദി ആരംഭിച്ചിട്ടുണ്ട്. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വിസ അനുവദിക്കുമ്പോഴുള്ള പരിശോധനയും ഇതോടെ കര്‍ശനമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മെര്‍സ് രോഗം പടര്‍ന്നതിനെക്കുറിച്ച് 500ഓളം പേരാണ് മരണമടഞ്ഞത്. രോഗവ്യാപനം തടയുന്നതിനായി സന്ദര്‍ശകരെ കര്‍ശനമായി വിലക്കണമെന്ന് ആശുപത്രി അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 20 ലക്ഷത്തോളം ഹജ്ജ് തീര്‍ത്ഥാടകരാണ് ഇത്തവണ ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനായി മക്കയിലെത്തുന്നത്. ആശുപത്രി ജീവനക്കാരില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതും കണക്കിലെടുത്ത് ആരോഗ്യ മന്ത്രാലയം ആശുപത്രികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പത്തോളം കേസുകളാണ് സൗദിയില്‍ മാത്രമായി റിപ്പോര്‍ട്ട് ചെയ്തത്.
സൗദി: മെര്‍സ് വ്യാപിക്കുന്നു; ഒമ്പത് ദിവസത്തിനിടെ 34 പേരില്‍ രോഗം സ്ഥിരീകരിച്ചു
2012ല്‍ സൗദിയില്‍ കണ്ടെത്തിയ കൊറോണ വൈറസ് പ്രവാസികളുള്‍പ്പെടെ 1,413 പേരെയാണ് ബാധിച്ചത്. എന്നാല്‍ രോഗം ബാധിച്ചവരില്‍ 790 പേര്‍ സുഖം പ്രാപിക്കുകയും 593 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. ഇവരില്‍ മുപ്പതോളം പേര്‍ ഇപ്പോഴും ചികിത്സയില്‍കഴിയുകയാണ്. എമിറേറ്റില്‍ മെര്‍സ് ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ ലക്ഷക്കണക്കിന് വരുന്ന പ്രവാസി സമൂഹവും ആശങ്കയിലാണ്.