യമനില്‍ തലയിട്ട് കുടുങ്ങി സൗദിയും സഖ്യകക്ഷികളും; ഊരിപ്പോരുക എളുപ്പമാവില്ല
യമനില്‍ തലയിട്ട് കുടുങ്ങി സൗദിയും സഖ്യകക്ഷികളും
റിയാദ്:
രണ്ട്
വര്‍ഷമായി
സൗദിയുടെ
നേതൃത്വത്തിലുള്ള
സൈനികസഖ്യം
യമനില്‍
നടത്തിക്കൊണ്ടിരിക്കുന്ന
ഇടപെടല്‍
വന്‍പരാജയമെന്നു
വിലയിരുത്തല്‍.
തങ്ങളുടെ
സൈനിക
നീക്കം
ഒരു
നേട്ടവുമുണ്ടാക്കിയില്ലെന്ന
തിരിച്ചറിവ്
സൗദിക്കുണ്ടെങ്കിലും
യമനില്‍
നിന്ന്
എളുപ്പത്തില്‍
തലയൂരാന്‍
അവര്‍ക്കാവില്ല.
അത്രമാത്രം
കുഴഞ്ഞുമറിഞ്ഞു
കിടക്കുകയാണ്
യമനിലെ
ആഭ്യന്തര
സംഘര്‍ഷം.
യമനില്‍ പിണഞ്ഞത് തന്ത്രപരമായ പരാജയം
യമനിലെ ഇടപെടല്‍ തന്ത്രപരമായ പരാജയമായിരുന്നുവെന്ന് സൗദി തന്നെ സമ്മതിക്കുന്നു. സൗദി ആഭ്യന്തരമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ കഴിഞ്ഞയാഴ്ച പുറത്തായ ഇ-മെയിലുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് താന്‍ തുടങ്ങിവച്ച യുദ്ധം എങ്ങനെയെങ്കിലും അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി കാണിച്ച് അദ്ദേഹം യു.എസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച ഇമെയിലാണ് പുറത്തായത്. പ്രശ്‌നപരിഹാരത്തിന് ഹൂത്തികളുമായി അനുരഞ്ജനമുണ്ടാക്കാന്‍ ഇറാനുമായി സഹകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
സൗദിക്ക് പെട്ടെന്ന് തലയൂരാനാവില്ല
യമനില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങുക സൗദിയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. യമനിന്റെ സുരക്ഷ സൗദിയുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ് എന്നതു തന്നെ കാരണം. സൗദിയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് യമന്‍. യമനിലെ അരാജകത്വം അതുകൊണ്ടുതന്നെ സൗദിയെയും ബാധിക്കും. രണ്ടുവര്‍ഷത്തിനിടയ്ക്ക് നിരവധി സൗദി സൈനികരാണ് അതിര്‍ത്തിയിലുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. അതുകൊണ്ടുതന്നെ സൗദിക്ക് അനുകൂലമായ ഒരു സാഹചര്യമുണ്ടാകാതെ യമനില്‍ നിന്ന് പിന്‍മാറാന്‍ അവര്‍ക്കാവില്ല. നിലവിലെ അവസ്ഥ വച്ചുനോക്കിയാല്‍ അത് പെട്ടെന്ന് കൈവരിക്കാന്‍ സാധിക്കുന്ന നേട്ടവുമല്ല. നിലവിലെ സാഹചര്യത്തില്‍ സൗദിയുടെ പിന്‍മാറ്റമെന്നാല്‍ പൂര്‍ണപരാജയം സമ്മതിക്കലാണെന്നാണ് വിലയിരുത്തപ്പെടുക.
അന്താരാഷ്ട്ര തലത്തില്‍ സൗദിക്ക് നാണക്കേട്
അന്താരാഷ്ട്ര തലത്തില്‍ സൗദിക്ക് വന്‍ നാണക്കേടാണ് യമനിലെ ഇടപെടല്‍ വരുത്തിവച്ചിരിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് 10,000 ആളുകള്‍ കൊല്ലപ്പെടുകയും 40,000ത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത യമനില്‍ പുതിയ യുദ്ധമുണ്ടാക്കിയ ദാരിദ്ര്യവും പട്ടിണിയും വലിയൊരു ദുരന്തത്തിന്റെ വക്കിലേക്കാണ് രാജ്യത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. സൗദിയുടെ ഇടപെടല്‍ ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്നാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ വിലയിരുത്തല്‍. കാരണം, ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സന്‍ആ വിമാത്താവളത്തിനും ഹുദൈദ തുറമുഖത്തിനും നേരെ ഉപരോധം ഏര്‍പ്പെടുത്തിയ സൗദി നടപടിയാണ് മേഖലയിലേക്ക് അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനകളുടെ സഹായം എത്തിക്കാന്‍ തടസ്സമായി നില്‍ക്കുന്നത്. അതിനു പുറമെ, ഹൂത്തികളും സൗദി പിന്തുണയുള്ള യമനി ഭരണകൂടവും തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍ അല്‍ഖാഇദ ഇവിടെ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുകയാണെന്ന വെല്ലുവിളിയും സൗദിയുടെ മുന്നിലുണ്ട്.
പ്രസിഡന്റ് ഹാദിയെ തിരികെ കൊണ്ടുവരാനായില്ല
2011ലെ പ്രക്ഷോഭത്തെ തുടര്‍ന്ന് അഴിമതിയില്‍ മുങ്ങിക്കുളിച്ച പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് സ്ഥാനഭ്രഷ്ടനാക്കിപ്പെട്ടതിനു ശേഷം 2015ല്‍ ശിയാ വിഭാഗക്കാരായ ഹൂതികള്‍ തലസ്ഥാന നഗരിയായ സന്‍ആ പിടിച്ചെടുക്കുകയും ഏറ്റവും വലിയ നഗരമായ അദ്‌നിലേക്ക് നീങ്ങുകയും ചെയ്തപ്പോഴാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇടപെടുന്നത്. അന്താരാഷ്ട്ര പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി പ്രസിഡന്റായ യമന്‍ ഭരണകൂടത്തിന് പിന്തുണയുമായാണ് സൗദി എത്തിയതെങ്കിലും അവര്‍ കൂടുതല്‍ ദുര്‍ബലമാവുന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഹാദിയാവട്ടെ 11 മാസമായി വിദേശവാസത്തിലാണ്. അതുകൊണ്ടുതന്നെ നിലവിലെ കലുഷിതമായ അന്തരീക്ഷത്തില്‍ സര്‍ക്കാര്‍ അനുകൂലികള്‍ തന്നെ രണ്ടുതട്ടിലാണ്. ഭരണകൂടത്തിന്റെ നിയന്ത്രണം പിടിക്കാന്‍ മറുവിഭാഗം ശക്തമായ ശ്രമങ്ങളാണ് നടത്തുന്നത്. തെക്കന്‍ യമനിന് സ്വാതന്ത്ര്യം വേണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്.
സൗദിക്കെതിരേ ജനരോഷവും
ഈയിടെ ശക്തമായ കോളറ പിടിപെട്ട് നിരവധി പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ക്കെതിരേ തദ്ദേശീയ ജനങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഹൂത്തികളില്‍ നിന്ന് മോചിപ്പിച്ച പ്രദേശങ്ങളില്‍ പോലും സമാധാനവും സൈ്വര ജീവിതവും തിരികെ കൊണ്ടുവരാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഹൂതികള്‍ ഭരിച്ചാലും കുഴപ്പമില്ല, നാട്ടില്‍ സമാധാനം തിരിച്ചുവന്നാല്‍ മതി എന്നാഗ്രഹിക്കുന്നവരുടെ എണ്ണം യമനില്‍ കൂടിവരുന്നതായാണ് റിപ്പോര്‍ട്ട്. സൗദി സഖ്യം പിന്‍മാറിയാല്‍ കൂടുതല്‍ സമാധാനത്തോടെ ജീവിക്കാനാവുമെന്നാണ് അവരുടെ വിലയിരുത്തല്‍.
യമന്‍ ഏറ്റവും ദരിദ്ര അറബ് രാഷ്ട്രം
അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും ദരിദ്രമായ രാഷ്ട്രമാണ് യമന്‍. അമേരിക്കയുടെയും അയല്‍ രാജ്യങ്ങളുടെയും സാമ്പത്തികസഹായത്തിലായിരുന്നു അതിന്റെ നിലനില്‍പ്പ്. 33 കൊല്ലം രാജ്യം ഭരിച്ച പ്രസിഡന്റ് സാലിഹിന്റെ അഴിമതിയാണ് രാജ്യത്തെ ഇത്തരമൊരു ദുരന്തത്തിലേക്ക് തള്ളിവിട്ടത്. പുറത്താക്കപ്പെട്ട പ്രസിഡന്റിന്റെ ആസ്തി 60,000 കോടി ഡോളറാണത്രെ. 27 ദശലക്ഷം ജനങ്ങള്‍ താമസിക്കുന്ന യമന്‍ ലോകത്തെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്