സൗദി അറേബ്യയില്‍ കൂട്ട അറസ്റ്റ്; രാജകുമാരന്‍മാരും വ്യവസായികളും തടവില്‍!! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
Recommended Video
റിയാദ്: സൗദി അറേബ്യയില്‍ നിന്ന് ആശ്ചര്യപ്പെടുത്തുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഒട്ടേറെ രാജകുമാരന്‍മാരും വ്യവസായികളും അറസ്റ്റിലാണെന്നാണ് വിവരം. കഴിഞ്ഞ നവംബറില്‍ ലോക കോടീശ്വരന്‍മാരുടെ ഗണത്തില്‍പെടുന്ന രാജകുമാരന്‍മാരെ വരെ പിടികൂടി തടവിലാക്കിയ സൗദി പോലീസിന്റെ നടപടി വന്‍ വാര്‍ത്തയായിരുന്നു. ലോക കോടീശ്വരന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള രാജകുമാരന്‍മാരെയാണ് നവംബറില്‍ പിടികൂടിയിരുന്നത്. അന്ന് പിടിയിലായവരില്‍ നിരവധി പേര്‍ ഇപ്പോഴും തടവിലാണത്രെ. കൂടാതെ മറ്റു ചിലരെ പിടികൂടിയിട്ടുണ്ടെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇങ്ങനെ....
അഴിമതി വിരുദ്ധ ഏജന്‍സി
അഴിമതി വിരുദ്ധ ഏജന്‍സിയായിരുന്നു നവംബറിലെ അറസ്റ്റിന് നേതൃത്വം നല്‍കിയത്. അന്ന് പിടിയിലായ പലരും ഇപ്പോഴും തടവില്‍ കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തടവിലുള്ളവരുടെ ബന്ധുക്കളെ ഉദ്ധരിച്ചാണ് വാര്‍ത്ത. സൗദി അധികൃതര്‍ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.
രാജ്യവിരുദ്ധ പ്രവര്‍ത്തനം
അടുത്തിടെ ചില അറസ്റ്റുകള്‍ കൂടി നടന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ വിവരം. ചിലരുടെ മേല്‍ കുറ്റം ചുമത്തിയിട്ടില്ല. ചിലയാളുകള്‍ക്കെതിരെ അഴിമതി കുറ്റമല്ല ചുമത്തിയിരിക്കുന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനം എന്ന വകുപ്പാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പിടിയിലാവരെ പാര്‍പ്പിച്ചത്
റിയാദിന് പുറത്തുള്ള അതീവ സുരക്ഷയൊരുക്കിയ ജയിലിലാണ് പിടിയിലാവരെ പാര്‍പ്പിച്ചിട്ടുള്ളതത്രെ. ചിലരെ കൊട്ടാരത്തിലും. കൊട്ടാരത്തിന്റെ ചില ഭാഗങ്ങള്‍ തടവ് കേന്ദ്രങ്ങളാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ വിവരങ്ങള്‍. അഴിമതിയല്ല ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റമെന്ന് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ പറയുന്നു.
വധശിക്ഷ ലഭിക്കാവുന്ന കുറ്റം
ദേശസുരക്ഷ, തീവ്രവാദം എന്നീ വകുപ്പുകളിലാണ് ഇവരെ വിചാരണ ചെയ്യുക. തടവുകാരുടെ ആരുടെയും പ്രതികരണങ്ങള്‍ വാര്‍ത്തയില്‍ ഇല്ല. എന്നാല്‍ തടവുകാരുടെ ബന്ധുക്കള്‍ പ്രതികരിച്ചിട്ടുണ്ട്. രാജ്യദ്രോഹ കുറ്റമാണ് മിക്ക തടവുകാര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്. ജയില്‍ ശിക്ഷയോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണിതെന്നും ബന്ധുക്കള്‍ പറയുന്നു.
നേരത്തെ മോചിപ്പിച്ചത്
നവംബറില്‍ അറസ്റ്റിലായ പ്രമുഖരെ തടവിലിട്ടിരുന്നത് റിയാദിലെ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലിലായിരുന്നു. ഇതില്‍ നൂറോളം പേരെ വിട്ടയച്ചുവെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. അഴിമതിയായി സമ്പാദിച്ച തുകയുടെ നിശ്ചിത ശതമാനം തിരിച്ചു കെട്ടിവയ്ക്കണമെന്ന നിബന്ധനയോടെയാണ് ഇവരെ വിട്ടയച്ചത്.
10000 കോടി ഡോളര്‍
നവംബറില്‍ അറസറ്റിലായവരെ വിട്ടയക്കുന്ന കരാറിലൂടെ സര്‍ക്കാരിന് 10000 കോടി ഡോളര്‍ ലഭിച്ചുവെന്നാണ് വിവരം. അഴിമതി സൗദി അറേബ്യ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. അഴിമതിക്കേസില്‍ അറസ്റ്റിലാകുന്നവരെ വിചാരണ ചെയ്യാന്‍ മാത്രമായി പ്രത്യേക വകുപ്പ് കഴിഞ്ഞമാര്‍ച്ചില്‍ സല്‍മാന്‍ രാജാവ് മുന്‍കൈയ്യെടുത്ത് രൂപീകരിച്ചിട്ടുണ്ട്.
ഒട്ടേറെ പരിഷ്‌കാരങ്ങള്‍
അതേസമയം, അറസ്റ്റുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരും കുറവല്ല. അധികാരം കേന്ദ്രീകരിക്കാനുള്ള നീക്കങ്ങളാണിതിന് പിന്നിലെന്ന് വിമര്‍ശകര്‍ പറയുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് സൗദിയുടെ ഭരണചക്രം നിയന്ത്രിക്കുന്നത്. അദ്ദേഹം മുന്‍നിരയിലേക്ക് വന്നശേഷം ഒട്ടേറെ പരിഷ്‌കാരങ്ങള്‍ സൗദിയില്‍ കൊണ്ടുവന്നിട്ടുണ്ട്.
ദിവസവും മാറുകയാണ്
സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാന്‍ അനുമതി, സിനിമാ ശാലകള്‍ തുറന്നു എന്നിവയെല്ലാം പുതിയ പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെടും. ഓരോ ദിവസവും മാറുകയാണ് സൗദി. അറസ്റ്റിലായവരെ അതിസമ്പന്നര്‍ വരെയുണ്ടെന്നാണ് വിവരങ്ങള്‍. സര്‍ക്കാരില്‍ സുപ്രധാന പദവികള്‍ വഹിച്ചവരും അറസ്റ്റിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തടവിലുള്ള പ്രമുഖര്‍
സൗദി-എത്യോപ്യന്‍കോടീശ്വരനായ മുഹമ്മദ് അല്‍ അമൗദി, സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ബക്കര്‍ ബിന്‍ ലാദിന്‍, സൗദിയുടെ നിക്ഷേപ ഏജന്‍സിയുടെ മുന്‍ മേധാവി അമര്‍ അല്‍ ദബ്ബാഗ്, മുന്‍ സാമ്പത്തിക മന്ത്രി അബ്ദുല്‍ ഫകീഹ് എന്നിവരെല്ലാം കസ്റ്റഡിയിലാണ്. ഫകീഹ് മുമ്പ് മുഹമ്മദ് രാജകുമാരന്റെ സഹായായിരുന്നു.
മുന്‍ റിയാദ് ഗവര്‍ണര്‍
മുന്‍ രാജാവ് അബ്ദുല്ലയുടെ മകനും റിയാദ് ഗവര്‍ണറുമായിരുന്ന തുര്‍ക്കി ബിന്‍ അബ്ദുല്ലയെയും നേരത്തെ തടവിലാക്കിയിരുന്നു. റിയാദിലെ സബ് വേ നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ കാരണമത്രെ. എന്നാല്‍ രാജകുമാരനെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.