സ്വദേശി വത്കരണം: മൊബൈല്‍ കടകളില്‍ വ്യാപകമായ പരിശോധന, മലയാളികള്‍ നാട്ടിലേക്ക്
ജിദ്ദ ; സ്വദേശിവത്കരണം നടപ്പിലാക്കിയത് പരിശോധിക്കാന്‍ മൂന്നുമാസത്തിന് ശേഷം മൊബൈല്‍ കടകളില്‍ വ്യാപകമായി പരിശോധന നടത്തുമെന്ന് സൗദി മന്ത്രാലയം അറിയിച്ചു. 2020 ആകുമ്പോഴേക്കും പതിനഞ്ച് ലക്ഷം സ്വദേശികള്‍ക്ക് പുതുതായി ജോലി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം പുതിയ സ്വദേശി വത്കരണ പദ്ധതികള്‍ കൊണ്ടുവന്നത്.
ആറുമാസത്തിനുള്ളില്‍ എല്ലാ കടകളിലും പൂര്‍ണ സ്വദേശി വത്കരണം നടപ്പിലാക്കാനുള്ള തീരുമാനമാണിത്. താമസ- തൊഴില്‍ വാണിജ്യ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ മൊബൈല്‍ കടകളില്‍ വ്യാപകമായ പരിശോധന നടത്തുന്നുണ്ട്. ഇതേ സമയം മൊബൈല്‍ കടകളില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കണമെന്നും മന്ത്രാലയം അറിയിച്ചു.
മൊബൈല്‍ കടകളില്‍ ജോലി ചെയ്യാന്‍ യുവതിയുവാക്കള്‍ക്ക് പരിശീലനം നല്‍കി വരികയാണ്. ഞായറാഴ്ച ആദ്യഘട്ട പരിശീലനം ആരംഭിച്ചു. സൗദി വനിതകള്‍ക്ക് പ്രത്യേക ഇരിപ്പിടവും സൗകര്യങ്ങളും ഒരുക്കുമെന്നും അറിയിച്ചു. സ്ത്രീകളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഈ നിര്‍ദേശം.
ഈ മേഖലയില്‍ നിക്ഷേപം ഇറക്കിയവരും ജോലി ചെയ്യുന്നവരുമായ പതിനായിരക്കണക്കിന് വിദേശികളെ പുതിയ തീരുമാനം നേരിട്ട് ബാധിക്കും. ഈ പശ്ചാത്തലത്തില്‍ ഇവിടെ ജോലി ചെയ്യുന്ന പല മലയാളികളും നാട്ടിലേക്ക് മടങ്ങി തുടങ്ങി.