അഴിമതിയെന്നൊക്കെ പറയുന്നത് വെറും തട്ടിപ്പോ? സൗദി കിരീടാവകാശി ചെയ്തത് എതിരാളികളെ വെട്ടിനിരത്തൽ തന്നെ?
Recommended Video
റിയാദ്: അഴിമതിക്കെതിരായ നടപടിയെന്ന പേരില്‍ സൗദി കിരീടാവകാശി നടത്തിയ അറസ്റ്റുകള്‍ ശുദ്ധ തട്ടിപ്പാണ് എന്ന രീതിയിലും വാർത്തകൾ വരുന്നുണ്ട്. തന്റെ അധികാരം ഉറപ്പിക്കുന്നതിനായി, ഭാവിയില്‍ ഭീഷണിയായേക്കാവുന്നവരെ ഒതുക്കുകയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ചെയ്തത് എന്ന രീതിയിലും ആരോപണങ്ങൾ ഉണ്ട്. 11 രാജകുമാരന്‍മാര്‍ അടക്കമുള്ള മന്ത്രിമാരും മുന്‍മന്ത്രിമാരും ബിസിനസ് പ്രമുഖരും ഉള്‍പ്പെടെയുള്ളവരെയായിരുന്നു കഴിഞ്ഞയാഴ്ച അഴിമതിയുടെ പേരില്‍ സൗദി ഭരണകൂടം അറസ്റ്റ് ചെയ്തത്.
എല്ലാ കണ്ണും ഹൈക്കോടതിയിലേക്ക്... നാലു കേസുകള്‍ പരിഗണിക്കും, തോമസ് ചാണ്ടിക്ക് വിധിദിനം
അറസ്റ്റ് നിയമനടപടികളൊന്നുമില്ലാതെ?
നിയമനടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഭരണത്തില്‍ ഇന്നതസ്ഥാനം വഹിക്കുന്നവരെയടക്കം അറസ്റ്റ് ചെയ്തത് എന്ന് ആക്ഷേപം ഉണ്ട്. എന്നാൽ കാര്യങ്ങളെല്ലാം നിയമപരമായി തന്നെ ആണ് മുന്നോട്ട് പോകുന്നത് എന്ന വിശദീകരണം ആണ് സൌദി അധികൃതർ നൽകുന്നത്. പക്ഷേ, പെട്ടെന്നുള്ള അറസ്റ്റ് ചില നിഗൂഢതകളിലേക്ക് വിരൽ ചൂണ്ടുന്നും ഉണ്ട്. അഴിമതിക്കെതിരായ നടപടികളാണെങ്കില്‍ നിയമത്തിന്റെ വഴിയിൽ, പതിവ് ശൈലിയിൽ തന്നെ മുന്നോട്ട് പോകാമായിരുന്നില്ലേ എന്ന ചോദ്യവും പലരും ഉയർത്തുന്നുണ്ട്.
എല്ലാ അധികാരവും മുഹമ്മദിന്റെ കൈയില്‍
സൗദിയുടെ ചരിത്രത്തിലാദ്യമായി മുഴുവന്‍ സുരക്ഷാ വിഭാഗങ്ങളുടെയും അധികാരം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കൈകളില്‍ വന്നുവെന്നതാണ് അറസ്റ്റ് നടപടികളുടെ ഏറ്റവും പ്രധാനപ്പെട്ട ഫലം. സൈന്യം, ആഭ്യന്തര സുരക്ഷാ സംവിധാനങ്ങള്‍, നാഷനല്‍ ഗാര്‍ഡ് എന്നീ മൂന്ന് സുരക്ഷാ വിഭാഗങ്ങളുടെയും നിയന്ത്രണം അദ്ദേഹത്തിന്റെ കൈയിലായി. ഇതുവരെ അധികാരം തുലനപ്പെടുത്തുന്നതിനായി രാജകുടുംബത്തിലെ പ്രധാനപ്പെട്ട വിഭാഗങ്ങള്‍ക്കിടയില്‍ വീതിച്ചുനല്‍കുകയായിരുന്നു പതിവ്. ആ പതിവും ഇപ്പോൾ തെറ്റിയിരിക്കുകയാണ്.
മുതൈബ് രാജകുമാരന്റെ ഭീഷണി ഒഴിഞ്ഞു
അബ്ദുള്ള രാജാവിന്റെ മകനായ മുതൈബ് രാജകുമാരനെ നാഷണൽ ഗാർഡിന്റെ തലവൻ സ്ഥാനത്ത് നിന്ന് മാറ്റിയതും ഏറെ നിർണായകമാണ്. ഒരുപക്ഷേ കിരീടാവകാശിക്ക് രാജകുടുംബത്തിനുള്ളിൽ നിന്ന് തന്നെ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയേക്കാം എന്ന് നിരീക്ഷകർ വിലയിരുത്തിയിരുന്ന ആളാണ് മുതൈബ് രാജകുമാരൻ.
എതിര്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
അധികാരത്തെ ചോദ്യം ചെയ്യുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഇപ്പോഴത്തെ നടപടികൾ എന്നും വിലയിരുത്തപ്പെടുന്നുണ്ട്. നേരത്തേ തന്റെ നയങ്ങളെ വിമര്‍ശിക്കുന്ന പണ്ഡിതന്‍മാരെയും സാമൂഹ്യപ്രവര്‍ത്തകരെയും ഇദ്ദേഹം കൂട്ടത്തോടെ അറസ്റ്റ് ചെയ്തിരുന്നതായി ആക്ഷേപം ഉയർന്നിരുന്നു.
തിരിച്ചടിയാവുമെന്ന് വിലയിരുത്തല്‍
എണ്ണ സാമ്പത്തിക വ്യവസ്ഥിതിയില്‍ അധിഷ്ഠിതമായ സൗദിയിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കുകയെന്നതാണ് കിരീടാവകാശിയുടെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ എതിരാളികളോട് യാതൊരു തത്വദീക്ഷയുമില്ലാതെ, അനുവര്‍ത്തിച്ച നടപടി നിലവിലുള്ള വിദേശ നിക്ഷേപകരെ അടക്കം സൗദിയില്‍ നിന്ന് അകറ്റുമെന്നും ചിലർ വിലയിരുത്തുന്നുണ്ട്.