തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സൗദിയില്‍ തൊഴില്‍ നിയമം പരിഷ്‌ക്കരിക്കുന്നു
റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യമേഖലയില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന രീതിയില്‍ നിലവിലെ തൊഴില്‍ നിയമം പൊളിച്ചെഴുതുന്നു. ഇതുമായി ബന്ധപ്പെട്ട തീരുമാനം അടുത്ത ദിവസം ചേരുന്ന ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. സ്വകാര്യമേഖലയിലെ തൊളിലുകളില്‍ നിന്ന് സൗദി ജീവനക്കാര്‍ അന്യായമായി പിരിച്ചുവിടപ്പെടുന്നുവെന്നും ഇതിന് വ്യവസ്ഥകളുണ്ടാക്കണമെന്നും കാണിച്ച് സാമൂഹ്യ-കുടുംബകാര്യ- യുവജനകാര്യ മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ശൂറാകൗണ്‍സില്‍ നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട തൊഴില്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പരിഷ്‌ക്കരിക്കാനാണ് തീരുമാനം.
തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധത്തില്‍ സന്തുലിതത്വം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഭേദഗതികളെന്ന് ശൂറാ കൗണ്‍സിലിലെ മുതിര്‍ന്ന അംഗം മുഹമ്മദ് അല്‍ കുനൈസി പറഞ്ഞു. തൊഴിലാളികളുടെ അവകാശ സംരക്ഷണമെന്നത് വളരെ പ്രധാനമാണെന്നും കൗണ്‍സിലിന്റെ തിങ്കളാഴ്ച ചേരുന്ന യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യമേഖലയിലെ തൊഴില്‍ സമയം ആഴ്ചയില്‍ 40 മണിക്കൂറായി നിജപ്പെടുത്താനും പദ്ധതിയുണ്ട്. നിലവില്‍ ചില കമ്പനികള്‍ ഈ രീതി പിന്തുടരുന്നുണ്ടെന്നും ഇത് മറ്റുള്ളവര്‍ക്കു കൂടി ബാധമാകുന്ന വിധത്തില്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. ആഴ്ചയില്‍ അഞ്ച് ദിവസം ജോലിയും രണ്ട് ദിവസം അവധിയും എന്ന രീതിയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതില്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് അധിക അലവന്‍സ് നല്‍കാന്‍ തൊഴിലുടമകള്‍ തയ്യാറാവണം.
സൗദിവല്‍ക്കരണത്തിന്റെ ഭാഗമായി അടുത്തകാലത്തായി സ്വകാര്യമേഖലകളില്‍ കൂടുതല്‍ സൗദി ജീവനക്കാര്‍ തൊഴിലെടുക്കുന്നുണ്ട്. ആവശ്യമായ നഷ്ടപരിഹാരം പോലും നല്‍കാതെ തൊഴിലാളികളെ പിരിച്ചിവിടുന്ന സംഭവങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് പുതിയ നിയമഭേദഗതികള്‍ വരുന്നത്.
കേന്ദ്രത്തെ കുറ്റപ്പെടുത്തി ഐസകിന്റെ ബജറ്റ്.. നോട്ട് നിരോധനം ഓഖി ദുരന്തം പോലെ.. ജിഎസ്ടി വൻ തിരിച്ചടി