യുദ്ധവിമാനം തകര്‍ന്നുവീണതെന്ന് സൗദി സഖ്യം; വെടിവച്ചിട്ടതെന്ന് ഹൂത്തികള്‍, പൈലറ്റുമാര്‍ രക്ഷപ്പെട്ടു
റിയാദ്: യമനിലെ ഹൂത്തികള്‍ക്കെതിരേ പോരാടുന്ന സൗദി സൈനിക സഖ്യത്തിന്റെ യുദ്ധവിമാനം യമനിലെ സാദ പ്രവിശ്യയില്‍ തകര്‍ന്നു വീണു. സാങ്കേതികത്തകരാര്‍ കാരണമാണ് വിമാനം തകര്‍ന്നതെന്ന് സൗദി സഖ്യം പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ വിമാനം തങ്ങള്‍ വെടിവച്ചിട്ടതാണെന്ന് ഹൂത്തി വുമതര്‍ അവകാശപ്പെട്ടു. ബ്രിട്ടീഷ് നിര്‍മിത ടൊര്‍ണാഡോ ഫൈറ്റര്‍ ജെറ്റാണ് തങ്ങള്‍ വെടിവച്ചുവീഴ്ത്തിയതെന്നും അല്‍ മസീറ ടി.വി ചാനല്‍ വ്യക്തമാക്കി. തകര്‍ന്ന വിമാനത്തില്‍ നിന്ന് രണ്ട് പൈലറ്റുമാരെയും രക്ഷപ്പെടുത്തിയതായി സൗദി സഖ്യം അറിയിച്ചു.
ദുബയിലും ക്വട്ടേഷന്‍ കൊലപാതകം; കൊലയാളികള്‍ പാകിസ്താനില്‍ നിന്നെത്തിയത് സന്ദര്‍ശക വിസയില്‍
അതിനിടെ, ഹൂത്തികളാല്‍ കൊല്ലപ്പെട്ട യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ പകരക്കാരനായി മുന്‍ ഉപപ്രധാനമന്ത്രി സാദിഖ് അമീനെ തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ജനറല്‍ പീപ്പ്ള്‍സ് കോണ്‍ഗ്രസാണ് സാലിഹിന്റെ അടുത്ത കൂട്ടാളിയായിരുന്ന ഇദ്ദേഹത്തെ നേതാവായി തെരഞ്ഞെടുത്തത്. കഴിഞ്ഞ ഡിസംബറിലായിരുന്നു സാലിഹിനെ ഹൂത്തികള്‍ വധിച്ചത്. തങ്ങളുടെ സഖ്യകക്ഷിയായിരുന്ന സാലിഹ് സൗദി പക്ഷത്തേക്ക് കൂറുമാറിയതിനെ തുടര്‍ന്നായിരുന്നു ഇത്.
ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തി വിമതരാണ് തലസ്ഥാനമായ സനാ ഉള്‍പ്പെടെ യമനിലെ ഭൂരിപക്ഷം പ്രദേശങ്ങളും നിയന്ത്രിക്കുന്നത്. 2014 മുതല്‍ തലസ്ഥാന നഗരത്തിന്റെ നിയന്ത്രണം ഹൂത്തികളുടെ കൈയിലാണ്. ഇതേത്തുടര്‍ന്ന് പ്രസിഡന്റായിരുന്ന അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി സൗദിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. 2015 മുതലാണ് ഹാദിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാനും ഹൂത്തി നിയന്ത്രണത്തില്‍ നിന്ന് യമനിനെ മോചിപ്പിക്കാനുമായി സൗദി സഖ്യം സൈനിക ഇടപെടല്‍ തുടങ്ങിയത്. യമന്‍ സംഘര്‍ഷത്തില്‍ ഇതുവരെ 10000 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. രാജ്യത്ത് പട്ടിണിയും കോളറയും മൂലം പതിനായിരങ്ങള്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ രാജ്യത്തിനെതിരേ തുടരുന്ന ഉപരോധം ജനങ്ങളെയാകെ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.