പരിഷ്‌ക്കാരങ്ങള്‍ പോരാ... കൂടുതല്‍ അവകാശങ്ങള്‍ വേണമെന്ന് സൗദി വനിതകള്‍
റിയാദ്:സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അവകാശം നല്‍കുന്നതുള്‍പ്പെടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച പരിഷ്‌ക്കാരങ്ങള്‍ക്കു പിന്നിലെ താല്‍പര്യം അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ യശസ്സ് വര്‍ധിപ്പിക്കുകയാണെന്ന് ആരോപണം. സൗദിയിലെ പ്രമുഖ വനിതാ പ്രവര്‍ത്തകരാണ് ഈ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. സൗദി ഭരണകൂടം മാറ്റത്തിന്റെ പാതയിലാണെന്ന് വരുത്തിത്തീര്‍ത്ത് പാശ്ചാത്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സല്‍പേര് നേടിയെടുക്കാനും അതുവഴി സാമ്പത്തിക രംഗം മെച്ചപ്പെടുത്താനുമാണ് കിരീടാവകാശി ലക്ഷ്യമിടുന്നതെന്ന് അവര്‍ പറയുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമായി ഇസ്രായേല്‍ കൈകോര്‍ക്കുന്നു; ലക്ഷ്യം ഇറാന്‍
സ്ത്രീകള്‍ക്കുണ്ടായിരുന്ന ഡ്രൈവിംഗ് വിലക്കിയത് നീക്കിയത് വലിയ കാര്യമാണെന്നും എന്നാല്‍ അതിനേക്കാള്‍ പ്രധാനപ്പെട്ട, രക്ഷാധികാരി നിയമം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒരു മാറ്റത്തിനും ഭരണകൂടം ഒരുക്കമല്ലെന്നും അമേരിക്കയിലെ പ്രമുഖ സൗദി അക്കാദമിക പ്രവര്‍ത്തകയായ ഹല അല്‍ ദൊസാരി പറയുന്നു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിലെ ഏറ്റവും വലിയ തടസ്സമായാണ് രക്ഷാധികാരി സമ്പ്രദായമെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വിമര്‍ശനം. സ്ത്രീയെ സംബന്ധിച്ചിടത്തോളം എന്തുകാര്യത്തിനും ഒരു രക്ഷിതാവിന്റെ സാന്നിധ്യമോ അനുവാദമോ വേണമെന്നതാണ് ഈ നിയമം.
അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഛായ ലഭിക്കുന്ന തരത്തിലുള്ള പരിഷ്‌ക്കരണങ്ങളില്‍ മാത്രമാണ് ഭരണകൂടത്തിന് താല്‍പര്യമെന്നും ഹല കുറ്റപ്പെടുത്തി. അതുവഴി സ്ത്രീ അനുകൂലരാജ്യമാണെന്ന തോന്നല്‍ രാജ്യത്തിന് പുറത്ത് സൃഷ്ടിക്കാനാണ് ശ്രമം. എന്നാല്‍ രാജ്യത്തിനകത്ത് അവകാശങ്ങള്‍ക്കു വേണ്ടി മുറവിളി കൂട്ടുന്നവരെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
സത്രീകളുടെ അവകാശത്തിന്റെ കാര്യത്തില്‍ സൗദി ഭരണകൂടം മാറിയതായി വിശ്വസിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പ്രമുഖ സൗദി അധ്യാപികയായ പ്രഫസര്‍ മദാവി അല്‍ റഷീദും പറയുന്നു. എന്നാല്‍ സൗദി ഭരണകൂടം അംഗീകാരം നല്‍കിയ പുതിയ ഭീകരവിരുദ്ധ നിയമം സ്ത്രീകളുള്‍പ്പെടെയുള്ള അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നവരെ നേരിടാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.