ഷാർജയിൽ നിയമ ലംഘനങ്ങളിൽ വൻ കുറവ്.. ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ഷാർജ പോലീസിന് കയ്യടി!
ഷാർജ: ഏറ്റവും സുരക്ഷിതമായ് ജീവിക്കുവാനുള്ള സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം സഞ്ചരിച്ച് ഷാർജ പോലീസ് കഴിഞ്ഞ വർഷം നേടിയത് മികച്ച വിജയം. സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ ക്യത്യമായ് നിയമനടപടികളും ബോധവത്കരണവും കാര്യക്ഷമമായ് പ്രവർത്തിച്ചപ്പോൾ എമിറേറ്റിൽ രേഖപ്പെടുത്തിയ കുറ്റക്യത്യങ്ങളുടെയും അപകടങ്ങളുടെയും എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായ് ഷാർജ പോലീസ് മേധാവി മേജര്‍ ജനറല്‍ സൈഫ് അല്‍ സാരി അല്‍ ഷംസി പറഞ്ഞു.
പൊതുജന സുരക്ഷയും ബോധവത്ക്കരണവും: വൺഇന്ത്യ മലയാളത്തിന് ഷാർജാ പോലീസിന്റെ ആദരം
കഴിഞ്ഞ വർഷത്തെ ഷാർജാ പോലീസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കാൻ പോലീസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു കൊണ്ടുള്ള സുരക്ഷാ സംവിധാനങ്ങൾ പ്രധാന കൺട്രോൾ റൂമിൽ സജ്ജീകരിക്കാൻ സാധിച്ചതും, ക്യത്യമായ ബോധവത്കരണവും അപകട മരണങ്ങളടക്കമുള്ളവയുടെ എണ്ണത്തിൽ കുറവു വരുത്താൻ സാധിച്ചു.
സഹായത്തിനായ് പോലീസിനെ ബന്ധപ്പെട്ടാൽ പരമാവധി പതിനൊന്ന് മിനിറ്റിനകം സഹായം ആവശ്യമുള്ളവരുടെ അടുത്ത് പോലീസ്, സുരക്ഷാ വിഭാഗങ്ങൾ എത്തിച്ചേരണമെന്നാണ് യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. എന്നാൽ ഇത് ശരാശരി ഒൻപത് മിനിറ്റിലേക്ക് കുറച്ചു കൊണ്ടുവരാൻ ഷാർജാ പോലീസിന് സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഷാർജയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രധാന റോഡുകളിൽ ഒന്നായ ഷാർജ മലിഹ റോഡിൽ മാത്രം അപകട മരണങ്ങളുടെ കണക്കെടുത്താൽ 50 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയത് വ്യക്തമാണ്.
റോഡിൽ ജീവൻ പൊലിഞ്ഞ് പോവാതിരിക്കാൻ ഷാർജാ പോലീസ് സ്വീകരിച്ച നടപടികളുടെ വിജയമാണ് ഇത്തരം കണക്കുകൾ സൂചിപ്പിക്കുന്നത്. 2017 ൽ ഷാർജ എമിറേറ്റിൽ നടന്ന വാഹന അപകട മരണങ്ങളുടെ കണക്കെടുക്കുമ്പോഴും 20 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായ് വ്യക്തമാണ്. സാമ്പത്തീക നേട്ടം കൈവരിക്കാനാണ് പോലീസ് പിഴ ഈടാക്കുന്നതെന്ന തെറ്റിദ്ധാരണ മാറണമെന്നും റോഡിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർ കൂടുതൽ ശ്രദ്ധ കൈവരിക്കുന്നതിനും, നിങ്ങളുടെ തെറ്റുകൾ മറ്റുള്ളവരുടെ ജീവന് ഭീഷണിയാവുന്നത് ഒഴിവാക്കാൻ കൂടി ലക്ഷ്യമിട്ട് കൊണ്ടാണ് പോലീസ് പിഴ ചുമത്തേണ്ട സാഹചര്യം ഉണ്ടാവുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു.
പോലീസ് സഹായത്തിനായ് വിളിക്കുമ്പോൾ അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ നാല് ഭാഷകളിൽ സാധാരണക്കാർക്ക് പോലീസുമായ് ആശയവിനിമയം നടത്താമെന്നും പോലീസ് അറിയിച്ചു. ഷാര്‍ജ പോലിസ് ഉപ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല മുബാറഖ് ബിന്‍ ആമിര്‍, പോലിസ് ഓപറേഷന് വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് റാഷിദ് ബയാത്, റിസോഴ്സ് ആന്റ് സപ്പോര്‍ട്ടിങ് സര്‍വീസ് വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഖലീഫ അല്‍മറി, മീഡിയ ആന്റ് പബ്ലിക്ക് റിലേഷന്‍ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ആരിഫ് ബിന്‍ ഹൊദൈബ്, സെന്‍ട്രല്‍ ഓപറേഷന് ഡയറക്ടര്‍ കേണല്‍ ഡോ. അഹമ്മദ് അല്‍ സയിദ് അല്‍ നൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.