യുഎഇ ദേശീയദിനം; മൂന്ന് മാസം ട്രാഫിക് പിഴകളുടെ പകുതി അടച്ചാല്‍ മതി
അബുദാബി: നാല്‍പ്പത്തിയാറാമത് ദേശീയ ദിനാഘോഷ സമ്മാനമായി യുഎഇ നിവാസികള്‍ക്ക് ട്രാഫിക് ഫൈനില്‍ ഇളവ്. അടുത്ത മൂന്ന് മാസത്തേക്ക് ട്രാഫിക് പിഴകളുടെ പകുതി മാത്രം അടച്ചാല്‍ മതി. യുഎഇ ദേശീയദിനമായ ഡിസംബര്‍ രണ്ടിന് അബുദബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ ഡെപ്യൂട്ടി സുപ്രിം കമാന്ററുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് ഈ പ്രഖ്യാപനം നടത്തി. വിവിധ എമിറേറ്റുകളിലെ ട്രാഫിക് വിഭാഗങ്ങളുമായി ബന്ധപ്പെട്ട് പദ്ധതി നടപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ അദ്ദേഹം നിര്‍ദേശം നല്‍കി.
തിരുവനന്തപുരത്ത് 107 പേരെ ഇനിയും കണ്ടെത്താനായില്ല, കൊച്ചിയിൽ 800പേരെക്കുറിച്ച് വിവരമില്ല...
നേരത്തേ നാല്‍പ്പത്തിയാറാമത് ദേശീയ ദിനത്തിന് മുന്നോടിയായി കഴിഞ്ഞ വര്‍ഷം ആഗസ്ത് ഒന്ന് മുതല്‍ ഈ വര്‍ഷം ഡിസംബര്‍ ഒന്ന് വരെ ട്രാഫിക് പിഴകളില്‍ അബൂദബി പോലിസ് ഇളവ് അനുവദിച്ചിരുന്നു. അബുദബിയില്‍ മാത്രമായിരുന്നു ഇത് ബാധകം. ഈ ഓഫര്‍ സമാപിച്ചതോടെയാണ് യു.എ.ഇ ആകമാനം മൂന്ന് മാസത്തേക്ക് ഇളവ് നല്‍കുന്നതായി കിരീടാവകാശി പ്രഖ്യാപിച്ചത്. ഡിസംബര്‍ രണ്ട് മുതല്‍ ചുമത്തപ്പെടുന്ന ഫീസുകള്‍ക്ക് മാത്രമാണ് നിയമം ബാധകമാവുക. അവ മൂന്ന് മാസത്തിനകം അടയ്ക്കുകയും വേണം. പിഴ അടയ്ക്കുന്നത് മൂന്ന് മാസത്തിന് ശേഷമാണെങ്കില്‍ മുഴുവന്‍ തുകയും നല്‍കേണ്ടിവരും.
അതേസമയം, അപകടങ്ങള്‍ വരുത്തിവയ്ക്കാനുള്ള ലൈസന്‍സായി ഈ പിഴയിളവിനെ കാണരുതെന്നും കൂടുതല്‍ ശ്രദ്ധയോടെ മുഴുവന്‍ ട്രാഫിക് നിയമങ്ങളും പാലിച്ചുവേണം വാഹനമോടിക്കാനെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അബുദബി കിരീടാവകാശി നല്‍കിയ ഈ സമ്മാനത്തിന് നന്ദി കാണിക്കാനുള്ള ശരിയായ വഴി ട്രാഫിക് അപകടങ്ങളും നിയമലംഘനങ്ങളും പരമാവധി കുറച്ചുകൊണ്ടാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.