സ്വന്തം കഴിവിന് പുറത്തുള്ള കാര്യങ്ങളും ചെയ്യാൻ ശ്രമിക്കണം: 'സൂപ്പർവുമൺ' ലില്ലി സിംഗ്
ഷാർജ: യൂട്യൂബിലേയും സോഷ്യൽ മീഡിയയിലേയും തരംഗമായ 'സൂപ്പർവുമൺ' ലില്ലി സിംഗ് ഷാർജ അന്താരാഷ്ട്രപുസ്തകമേളയുടെ ഒൻപതാം ദിവസമായ നവംബർ 8-ന് തന്റെ കൗമാരപ്രേക്ഷകർക്ക് വിസ്മയദർശനമേകി. ഷാർജ എക്സ്പോ സെൻററിലെ രണ്ടായിരത്തിയഞ്ഞൂറ് പേർക്ക് ഇരിക്കാവുന്ന ബാൾ റൂമിൽ ഒരു മണിക്കൂറിലേറെ തിങ്ങിനിറഞ്ഞ് കാത്തുനിന്ന ആരാധകർക്ക് ത്രസിപ്പിക്കുന്ന അനുഭവമായിരുന്നു ലില്ലി സിംഗിന്റെ വേദിയിലേക്കുള്ള വരവ്. 'സൂപ്പർ വുമൺ' എന്ന തന്റെ പ്രശസ്തമായ യൂട്യൂബ് പരിപാടിയിലൂടെ ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ലില്ലി സിംഗിനെ കാണാനെത്തിയവരിൽ ഭൂരിഭാഗവും കൗമാരക്കാരായിരുന്നു.
കൈയ്യടിച്ചും ഉച്ചത്തിൽ പേര് വിളിച്ചും അവർ തങ്ങളുടെ മെഗാസ്റ്റാറിനെ സ്വീകരിച്ചു. ഇത്തവണ യുഎഇ സന്ദർശിക്കുമ്പോൾ ഏറെ ആഹ്ലാദം തോന്നുന്നുവെന്ന് ലില്ലി സിംഗ് പറഞ്ഞു. ഒരിക്കൽ ദുബായിലെത്തിയിട്ടുണ്ടെങ്കിലും ഷാർജ പുസ്തകമേളയിൽ തനിക്ക് ലഭിച്ച സ്വീകരണം വിസ്മയിപ്പിക്കുന്നതാണെന്ന് അവർ പറഞ്ഞു.'ഹൗ റ്റു ബി എ ബോസ്' എന്ന പുസ്തകം രചിക്കാനുള്ള പ്രേരണ തന്റെ അനുഭവങ്ങളിൽ നിന്നാണെന്ന് ലില്ലി സിംഗ് പറഞ്ഞു. വ്യത്യസ്തമായ ഒട്ടേറെ അനുഭവങ്ങൾ തനിക്കുണ്ടായിട്ടുണ്ട്. തനിക്ക് കോമഡി ചെയ്യാൻ കഴിയില്ലെന്നാണ് ആദ്യം സ്വയം കരുതിയിരുന്നത്. പക്ഷേ, യൂട്യൂബ് ചാനലിന് പ്രേക്ഷകരെ ലഭിച്ചപ്പോൾ കോമഡിയും ലൈവ് ഷോകളും ഒക്കെ താൻ ചെയ്തു. അവസരങ്ങളൊന്നും താൻ പാഴാക്കിയില്ല.
തങ്ങളുടെ പരിധിക്ക് പുറത്തുള്ള കാര്യങ്ങൾ കൂടി ചെയ്യാൻ തയ്യാറാകുമ്പോഴാണ് വിജയം നേടാൻ കഴിയുന്നത്. താനൊരു അഭിനേതാവോ കൊമേഡിയനോ അല്ലെന്ന് ലില്ലി സിംഗ് പറഞ്ഞു. ആശയത്തിന് രൂപം നല്കുന്നതും പ്രേക്ഷകരെ രസിപ്പിക്കലുമാണ് തന്റെ രീതികൾ. ഒരു 'എൻറർറ്റെയിനർ' എന്ന് വിളിക്കപ്പെടാനാണ് തനിക്കിഷ്ടം. 'സൂപ്പർവുമൺ' എന്നറിയപ്പെടുന്നതിലൂടെ സ്ത്രീകളുടെ കഴിവും കരുത്തുമാണ് അംഗീകരിക്കപ്പെടുന്നത്. കരുത്തരായ സ്ത്രീകളുടെയൊപ്പം പരിഗണിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും ലില്ലി സിംഗ് പറഞ്ഞു.
ലില്ലി സിംഗ് രചിച്ച പ്രശസ്തമായ 'ഹൗ റ്റു ബി എ ബോസ് (Bawse) : എ ഗൈഡ് റ്റു കോൺക്വെറിംഗ് ലൈഫ്' എന്ന പുസ്തകത്തിന്റെ വില്പനയും പരിപാടിയോടനുബന്ധിച്ച് സംലടിപ്പിച്ചിരുന്നു. ഇന്ത്യൻ വംശജയായ ലില്ലി സിംഗ് കനേഡിയൻ പൗരയാണ്. പഞ്ചാബിൽ നിന്നുള്ള മൽവീന്ദർ - സുഖ്വീന്ദർ ദമ്പതികളുടെ പുത്രിയാണ്. യൂട്യൂബിൽ 2010 ഒക്ടോബറിൽ തുടങ്ങിയ 'സൂപ്പർവുമൺ' എന്ന ചാനലാണ് ലില്ലി സിംഗിനെ ലോകപ്രശസ്തയാക്കിയത്. 2018 ആഗസ്റ്റിലെ കണക്കനുസരിച്ച് 14 മില്യൻ വരിക്കാരാണ് സൂപ്പർവുമൺ ചാനലിനുള്ളത്. 2016-ൽ ഇറങ്ങിയ 'എ ട്രിപ് റ്റു യൂണിക്കോൺ ഐലൻറ്' എന്ന ചിത്രത്തിൽ ലില്ലി സിംഗ് അഭിനയിച്ചിട്ടുണ്ട്. 2017-ൽ കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള യൂനിസെഫ് ഗുഡ് വിൽ അംബാസഡറായി നിയമിതയായി. ഇന്ത്യയിലും കെനിയയിലുമടക്കം ആയിരക്കണക്കിന് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നല്കുന്നതിൽ ലില്ലി സിംഗ് വിജയിച്ചു. ഒരു മണിക്കൂർ വൈകി, രാത്രി ഒൻപതോടെ ആരംഭിച്ച പരിപാടി ഒന്നര മണിക്കൂർ നീണ്ടുനിന്നു.