ബഹ്‌റൈന്‍ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നു; വിമര്‍ശകരെ സൈന്യം ക്രൂരമായി പീഡിപ്പിക്കുന്നതായി ആംനെസ്റ്റി ഇന്റര്‍നാഷനല്‍
ബഹ്‌റൈന്‍ സൈന്യം രാഷ്ട്രീയ എതിരാളികളെ ക്രൂരമായി പീഡിപ്പിക്കുന്നതായി മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ കുറ്റപ്പെടുത്തി
മനാമ: ബഹ്‌റൈന്‍ സൈന്യം രാഷ്ട്രീയ എതിരാളികളെ ക്രൂരമായി പീഡിപ്പിക്കുന്നതായി മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ കുറ്റപ്പെടുത്തി. 160ലേറെ പേരെ ജയിലുകളില്‍ ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങള്‍ക്ക് ബഹ്‌റൈന്‍ സൈന്യം വിധേയമാക്കിയതായി സംഘനടയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരമായ ആരോപണങ്ങളാണ് ബഹ്‌റൈന്‍ സൈന്യത്തിനെതിരേ തങ്ങള്‍ക്ക് ലഭിച്ചതെന്നും അതേക്കുറിച്ച് ഫലപ്രദമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ആംനെസ്റ്റി ഇന്റര്‍നാഷനല്‍ മിഡിലീസ്റ്റ് ഡയരക്ടര്‍ ഫിലിപ്പ് ലൂഥര്‍ പറഞ്ഞു.
ഒരു കാലത്ത് സജീവമായിരുന്ന പൗരസമൂഹത്തെ ബഹ്‌റൈന്‍ ഭരണകൂടം ക്രൂരമായി നശിപ്പിച്ചുവെന്നും ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹ്‌റൈനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഇബ്തിശാം അല്‍ സായിഖിനെ നാഷനല്‍ സെക്യൂരിറ്റി ഏജന്‍സി കണ്ണുകള്‍ മൂടിക്കെട്ടി മര്‍ദ്ദിക്കുകയും ലൈംഗിക അതിക്രമങ്ങള്‍ക്കിരയാക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
മുഖ്യ പ്രതിപക്ഷ കക്ഷിയായ അല്‍ വിഫാഖ് പാര്‍ട്ടിയെ തകര്‍ക്കാന്‍ കൊണ്ടുപിടിച്ച കാംപയിനാണ് സര്‍ക്കാര്‍ നടത്തിയത്. പ്രമുഖ ശിയാ പണ്ഡിതനായ ശെയ്ഖ് ഈസ ഖാസിമിന് പൗരത്വം നിഷേധിക്കുകയും പ്രതിഷേധപ്രകടനം നടത്തിയതിന്റെ പേരില്‍ അനുയായികളെ ജയിലിലടയ്ക്കുകയും ചെയ്തു.
അതേസമയം ആംനെസ്റ്റി ഇന്റര്‍നാഷനലിന്റെ ആരോപണത്തോട് ബഹ്‌റൈന്‍ സര്‍ക്കാര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അമേരിക്കന്‍സ് ഫോര്‍ ഡെമോക്രസി ആന്റ് ഹ്യൂമണ്‍ റൈറ്റ്‌സ് ഇന്‍ ബഹ്‌റൈന്‍ എന്ന വാഷിംഗ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മിഖായേല്‍ പെയിനും ബഹ്‌റൈനില്‍ 169 പേര്‍ ക്രൂരമായ പീഡനങ്ങള്‍ക്കിരയായതായി വെളിപ്പെടുത്തി. 4000ത്തോളം രാഷ്ട്രീയത്തടവുകാര്‍ ബഹ്‌റൈന്‍ ജയിലുകള്‍ വര്‍ഷങ്ങളായി നരകയാതന അനുഭവിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ഇത്രമാത്രം മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബഹ്‌റൈന്‍ ഭരണകൂടത്തിന് സാമ്പത്തിക സഹായവും സൈനിക പിന്തുണയും നല്‍കുന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും നിലപാടുകളെ അദ്ദേഹം വിമര്‍ശിച്ചു. സുന്നി നേതൃത്വത്തിലുള്ള ഭരണകൂടത്തില്‍ നിന്ന് തങ്ങള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് 2011 മുതല്‍ ബഹ്‌റൈനില്‍ കലാപം നടന്നുവരികയാണ്. എന്നാല്‍ അറബ് രാജ്യങ്ങളുടെ പിന്തുണയോടെ ബഹ്‌റൈന്‍ അവയെ അടിച്ചമര്‍ത്തുകയായിരുന്നു.