പ്രവാസം സമ്മാനിച്ചത് ദുരിതങ്ങൾ മാത്രം; വനിത അഭയകേന്ദ്രത്തിന് വിട.. സൻസില നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: മൂന്നു മാസം നീണ്ട വനിതഅഭയകേന്ദ്രത്തിലെ താമസത്തിന് ശേഷം, വീട്ടുജോലിക്കാരിയായ ഇന്ത്യൻ വനിത, നവയുഗം സാംസ്ക്കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ഉത്തരപ്രദേശ് മഹാരാജ്ഗാഞ്ച് സ്വദേശിനിയായ സൻസിലയാണ് ദുരിതങ്ങൾ നിറഞ്ഞ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയത്. രണ്ടര വർഷം മുൻപാണ് ഒരു വിസ ഏജന്റിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് സൻസില വീട്ടുജോലിയ്ക്കായി ദമ്മാമിൽ എത്തിയത്.
ഏജന്റ് ഇവരെ രണ്ടു മൂന്നു വീടുകളിൽ മാറ്റി മാറ്റി ജോലിയ്ക്ക് അയച്ചു. ശമ്പളമൊന്നും കൃത്യമായി കിട്ടിയില്ല. പല ജോലിസ്ഥലത്തായി ഒരു വർഷത്തെ ശമ്പളം കുടിശ്ശിക കിട്ടാനുണ്ട്. അവസാനം ജോലി ചെയ്യിയ്ക്കാൻ വിട്ട വീട്ടിൽ നിന്നും ശാരീരിക മർദ്ദനം വരെ ഏൽക്കേണ്ടി വന്നുവെന്നും സൻസില പറയുന്നു. മർദ്ദനം കാരണം ഒരു കാലിന് പരിക്കേറ്റ് നടക്കാൻ ബുദ്ധിമുട്ടു നേരിട്ടു.
സഹിയ്ക്കാനാകാതെ പ്രതിഷേധിച്ചപ്പോൾ, ഏജന്റ് അവരെ ദമ്മാം വനിതഅഭയകേന്ദ്രത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ആരും സഹായിയ്ക്കാനില്ലാതെ നിസ്സഹായാവസ്ഥയിലായിരുന്നു സൻസില. വനിതാ അഭയകേന്ദ്ര അധികൃതർ അറിയിച്ചതനുസരിച്ച് അവിടെ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടൻ, സൺസിലയോട് സംസാരിച്ച് വിശദവിവരങ്ങൾ മനസ്സിലാക്കി, ഇന്ത്യൻ എംബസ്സിയിൽ റിപ്പോർട്ട് ചെയ്തു.
മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും സൻസിലയുടെ സ്‌പോൺസറെ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയെങ്കിലും അയാൾ സഹകരിയ്ക്കാൻ തയ്യാറായില്ല. തുടർന്ന് മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സി വഴി സൻസിലയ്ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതഅഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു കൊടുക്കുകയും ചെയ്തു. നിയമനടപടികൾ പൂർത്തിയാക്കി സൻസില നാട്ടിലേയ്ക്ക് മടങ്ങി.