ഉംറ വിസ കാലാവധി കഴിഞ്ഞ് സൗദിയില്‍ തങ്ങിയാല്‍ ആറു മാസം ജയിലും അര ലക്ഷം റിയാല്‍ പിഴയും
ജിദ്ദ: ഉംറ തീര്‍ത്ഥാടനത്തിനു വരുന്നവര്‍ വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി സൗദിയില്‍ തങ്ങുന്നതിനെതിരേ ശക്തമായ മുന്നറിയിപ്പുമായി സൗദി അധികൃതര്‍ രംഗത്തെത്തി. ഉംറക്കാര്‍ക്ക് വിസയില്‍ അനുവദിക്കപ്പെട്ടതിലുമധികം ദിവസം സൗദിയില്‍ തങ്ങിയാല്‍ ആറു മാസം ജയിലും അര ലക്ഷം റിയാല്‍ വരെ പിഴയും നാടുകടത്തലും നേരിടേണ്ടി വരുമെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്പോര്ട്ട്സ് (ജവാസാത്ത്) വിഭാഗം മുന്നറിയിപ്പ് നല്കി.
അതിനാല്‍ ഉംറ തീര്‍ഥാടനത്തിനെത്തുന്നവര്‍ വിസ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യം വിടണമെന്നും ജവാസാത്ത് പ്രസ്താവനയില്‍ അറിയിച്ചു. ഉംറ വിസയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് മക്ക, മദീന, ജിദ്ദ എന്നിവിടങ്ങള്‍ക്ക് പുറത്തേക്ക് സഞ്ചരിക്കാന്‍ അനുവാദമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് അഭയം നല്‍കുകയോ ഒളിപ്പിക്കുകയോ യാത്രാ സൗകര്യമൊരുക്കുകയോ ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും തതുല്യമായ ശിക്ഷകള്‍ അനുഭവിക്കേണ്ടി വരുമെന്നും ജവാസാത്ത് മുന്നറിയിപ്പ് നല്കി. രാജ്യത്ത് അനധികൃത താമസക്കാര്‍ക്കെതിരേ സൗദി ഭരണകൂടം നടപ്പിലാക്കിവരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. ഉംറ വിസയ്ക്ക് സൗദിയിലെത്തി അനധികൃതമായി രാജ്യത്ത് താമസിക്കുകയും ജോലികളിലേര്‍പ്പെടുകയും ചെയ്യുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിയമം കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനമെടുത്തത്.
2017ല്‍ 19,079,306 പേര് ഉംറ തീര്‍ഥാടനത്തിനായി രാജ്യത്തെത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. ഇതില്‍ 6,532,074 തീര്‍ഥാടകരും സൗദിക്ക് പുറത്തുനിന്ന് വന്നവരാണ്. റമദാന് മാസത്തിലാണ് ഉംറ തീര്‍ഥാടകര്‍ ഏറ്റവും കൂടുതലായി എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഉംറയ്ക്കെത്തിയവരില് 53 ശതമാനത്തിലേറെയും വ്രതമാസമായ റമദാനിലായിരുന്നു വന്നതെന്നും കണക്കുകള്‍ വ്യക്തമാക്കി.