ആയിരങ്ങൾക്ക് അത്താണിയായി ദുബായിലെ ഒരുപറ്റം വളണ്ടിയർമാർ
ദുബായ്: കഴിഞ്ഞ നാലു വർഷമായി ദേര ഹോർലാൻസ് ഇഫ്ത്താർ ടെന്റിൽ കർമനിരതരാണ് ദേര അൽമനാർ ഇസ്‌ലാമിക് സെന്ററിലെ വളണ്ടിയർമാർ. കച്ചവടക്കാർ, മാനേജർമാർ, എൻജിനിയർമാർ, ലേബേഴ്‌സ് തുടങ്ങി സമൂഹത്തിലെ നാനാതുറകളിൽ പ്രവർത്തിക്കുന്നവരാണ് ഓരോരുത്തരും.
എല്ലാവരും ടെന്റിൽ എത്തി വളണ്ടിയർ ബാഡ്ജും ഡ്രസ്സും അണിയുന്നതോടുകൂടി ഒരേമെയ്യും മനസുമായി മാറുന്നു എന്നതാണ് ഇവരെ വിത്യസ്തരാക്കുന്നത്. വെള്ളം, ജ്യൂസ്, പഴവർഗങ്ങൾ, ബിരിയാണി തുടങ്ങി 1400 പേർക്കുള്ള ഇഫ്ത്താർ വിഭവങ്ങളാണ് ഓരോ ദിവസവും ദുബായിയിൽ ഒരുക്കിയിട്ടുള്ള ഇഫ്താർ ടെന്റിൽ ഇവർ വിളമ്പുന്നത്.
വിവിധ രാജ്യക്കാരും ഭാഷക്കാരും ഒരേസുപ്രയിൽ ഇരുന്നു നോമ്പ് തുറക്കുന്നു. ഇഫ്‌താറിന് മുമ്പ് മലയാളം,തമിൾ, ഉറുദു എന്നീ ഭാഷകളിൽ ഇസ്‌ലാമിക പ്രഭാഷണവും നടത്തുന്നുണ്ട്. ഇഫ്‌താറിന് ശേഷം നമസ്‌കാരത്തിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞിമുഹമ്മദ് എ.ടി.പി വളണ്ടിയർ ക്യാപ്റ്റനും, കോർഡിനേറ്റർമാരായ അബൂബക്കർ അൽഷാബ്, റംസാൻ ഷാഫി, മുഹമ്മദ് മീരാൻ മൊഹിയുദ്ദിൻ എന്നിവർ അടങ്ങുന്ന നൂറ് വളണ്ടിയർമാരാണ് ടീമിൽ ഉള്ളത്.
ഓരോ ദിവസവും റൊട്ടേഷനിൽ വിതരണം മുതൽ ക്‌ളീനിംഗ് വരെയുള്ള ജോലി പ്രൂർത്തിയാക്കിയാണ് ഓരോ വളണ്ടിയറും മടങ്ങുന്നത്. ദുബൈ മതകാര്യ വകുപ്പിന്റെ സഹകണത്തോടുകൂടിയാണ് ഇഫ്ത്താർ ടെന്റ് നടത്തുന്നത്. റമദാനിലെ പുണ്യദിനങ്ങളിൽ സേവനം ചെയ്യാൻ അവസരം കിട്ടിയതിൽ സന്ദുഷ്ടരാണ് ഓരോ വളണ്ടിയറും, മാത്രമല്ല അടുത്ത റമദാനിലും ഈ അവസരം കിട്ടണമെന്ന പ്രാർത്ഥനയിലുമാണവർ.