അടച്ച് പൂട്ടിയത് 19 ഷോറൂമുകൾ.. പഴയത് പോലെ തന്നെ തിരിച്ച് വരുമെന്ന് അറ്റ്ലസ് രാമചന്ദ്രൻ
ദുബായ്: ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകത്തോടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയതാണ് അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാര്‍ എംഎം രാമചന്ദ്രന്‍. മൂന്ന് വര്‍ഷം മുന്‍പ് മൂന്നര ബില്യണ്‍ ദിര്‍ഹം വിറ്റുവരവുണ്ടായിരുന്ന വ്യവസായ സാമ്രാജ്യത്തിന്റെ ഉടമ. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് കൊണ്ടാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലേക്ക് പോയത്.
മൂന്ന് വര്‍ഷത്തോളം നീണ്ട ജയില്‍വാസത്തിനൊടുവില്‍ മോചനം. ഭാര്യ ഇന്ദിര നടത്തിയ പോരാട്ടമാണ് തന്റെ മോചനത്തിന് കാരണമെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ ആവര്‍ത്തിക്കുന്നു. വീഴ്ചകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ് അറ്റ്‌ലസ് രാമചന്ദ്രന്‍.
ജനകോടികളുടെ വിശ്വസ്തൻ
കച്ചവടക്കാരന്‍ എന്ന നിലയ്ക്ക് മാത്രമല്ല കലാ-സാംസ്‌ക്കാരിക രംഗത്തെ ഒരു സഹൃദയന്‍ എന്ന നിലയ്ക്ക് കൂടിയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായത്. യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്നും ആയിരം കോടിയോളം രൂപ ബിസ്സിനസ്സ് ആവശ്യങ്ങള്‍ക്കായി എടുത്ത കടം തിരിച്ച് അടക്കാതെ പോയതാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍ വാസത്തിലേക്ക് നയിച്ചത്. ചെക്കുകള്‍ മടങ്ങിയതോടെ വായ്പയെടുത്ത 15 ബാങ്കുകള്‍ നിയമനടപടികളിലേക്ക് നീങ്ങുകയായിരുന്നു.
തിരിച്ച് വരിക തന്നെ ചെയ്യും
ജയില്‍ മോചനം നേടിയെങ്കിലും പഴയ ബിസ്സിനസ്സ് സാമ്രാജ്യം വീണ്ടും ഒന്നില്‍ നിന്നും പടുത്ത് ഉയര്‍ത്തുകയെന്ന വലിയ വെല്ലുവിളിയാണ് അറ്റ്‌ലസ് രാമചന്ദ്രന് മുന്നിലുള്ളത്. താന്‍ തിരിച്ച് വരിക തന്നെ ചെയ്യുമെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ ഉറപ്പിച്ച് പറയുന്നു. മൂന്ന് വര്‍ഷത്തോളമാണ് ജനങ്ങളില്‍ നിന്ന് വിട്ട് നിന്നത്. എല്ലാ അര്‍ത്ഥത്തിലും അതൊരു പാഠമായിരുന്നു. ഇനി ശ്രദ്ധ ബിസ്സിനസ്സില്‍ തന്നെ കേന്ദ്രീകരിക്കണം.
അടച്ചത് 19 ഷോറൂമുകൾ
പഴയ രാമചന്ദ്രനായി തന്നെ താന്‍ തിരിച്ചെത്തും. നിയമപ്രകാരമുള്ള ചില നടപടികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. അത് കഴിഞ്ഞ ഉടനെ ദുബായില്‍ ഒരു ഷോറൂം തുടങ്ങിക്കൊണ്ട് താന്‍ മടങ്ങിയെത്തുമെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്നു. കേസും പ്രശ്‌നങ്ങളേയും തുടര്‍ന്ന് യുഎഇയിലെ 19 ഷോറൂമുകളാണ് അടച്ചത്. ഒപ്പം ഓഫീസും വര്‍ക്ക്‌ഷോപ്പുകളും അടയ്‌ക്കേണ്ടി വന്നു. അറ്റ്‌ലസ് ജ്വല്ലറി ഇന്ത്യാ ലിമിറ്റഡിന് കീഴിലുള്ള ബെംഗളൂരുവിലേയും താനെയിലേയും ഷോറൂമുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും.
ക്രഡിറ്റ് ഭാര്യയ്ക്ക്
തന്റെ മോചനത്തിന്റെ എല്ലാ ക്രെഡിറ്റും ഭാര്യ ഇന്ദിരയ്ക്കാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ നല്‍കുന്നത്. ഒരു പ്രശ്‌നമുണ്ടായപ്പോള്‍ എല്ലാവരും വിട്ടുപോയെങ്കിലും ഭാര്യ കൂടെ നിന്നു. ബിസ്സിനസ്സിന്റെ ബാലപാഠങ്ങള്‍ പോലും ഇന്ദിരയ്ക്ക് അറിയില്ല. എന്നിട്ടും അവര്‍ ഒറ്റയ്ക്കാണ് കാര്യങ്ങളെല്ലാം മുന്നോട്ട് നീക്കിയത്. ഇന്ദിരയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമാണ് തന്റെ മോചനമെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്നു.
കിംവദന്തികൾ പ്രചരിപ്പിച്ചു
ബാങ്കുകളില്‍ നിന്ന് വായ്പ എടുത്താണ് താന്‍ ബിസിനസ് നടത്തുന്നത്. ഒരു ബാങ്കില്‍ വായ്പയ്ക്കായി നല്‍കിയ സെക്യൂരിറ്റി ചെക്ക് മടങ്ങിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തിരിച്ചടവില്‍ കാലതാമസം വരികയും സെക്യൂരിറ്റി ചെക്ക് മടങ്ങുകയും ചെയ്തതോടെ കാര്യങ്ങള്‍ കുഴപ്പത്തിലായി. അതിനിടെ ബിസ്സിനസിനെക്കുറിച്ച് ചില കിംവദന്തികള്‍ പ്രചരിച്ചതാണ് ബാങ്ക് പെട്ടെന്ന് ചെക്ക് ഹാജരാക്കാനുള്ള കാരണമെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്നു.
ആശുപത്രികളടക്കം വിറ്റു
ഇത്തരം കിംവദന്തികള്‍ക്ക് പിന്നില്‍ ആരെങ്കിലുമുണ്ടെന്ന് താന്‍ കരുതുന്നില്ല. വ്യക്തമായി അറിയാത്ത കാര്യം ആയത് കൊണ്ട് അക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. ബാങ്കുകളുമായി ഇനിയും ചര്‍ച്ച നടത്തി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നാണ് കരുതുന്നത്. മസ്‌ക്കറ്റിലെ ആശുപത്രികള്‍ ഉള്‍പ്പെടെയാണ് ബാങ്കുകളുടെ കടം വീട്ടിയത്. താന്‍ ജയിലില്‍ ആയിരുന്നപ്പോള്‍ ഇന്ദിരയാണ് ബാങ്കുകളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയത്.
കണ്ണടച്ച് വിശ്വസിച്ചത് തെറ്റായിപ്പോയി
തന്റെ ഭാഗത്ത് നിന്നുണ്ടായ ചില പിഴവുകളും ഈ വീഴ്ചയ്ക്ക് കാരണമായിട്ടുണ്ട്. ബിസ്സിനസ്സിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നവരെ കണ്ണടച്ച് വിശ്വസിച്ചു. ആ സ്വാതന്ത്യം കുറേ ദുരുപയോഗം ചെയ്യപ്പെട്ടു. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാരുടെ ഉപദേശങ്ങളെ വിശ്വസിച്ചതും വീഴ്ചയ്ക്ക് കാരണമായി. ഈ വീഴ്ചകള്‍ ഇനി ആവര്‍ത്തിക്കില്ല. വൈകാതെ തന്നെ പഴയ കരുത്തോടെ തിരിച്ച് വരുമെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്നു.