വായനക്കാരിലെ പുതിയ തലമുറയിൽ പ്രതീക്ഷയുണ്ട്: എസ് ഹരീഷ്
ഷാർജ: മുപ്പത്തിയേഴാമത് ഷാർജ അന്താരാഷ്ട്രപുസ്തകമേളയോടനുബന്ധിച്ച് 'മലയാളസാഹിത്യം; മീശയ്ക്ക് മുൻപും പിൻപും' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു എസ്.ഹരീഷ്. മീശയെ എതിർത്തവർ പുസ്തകത്തെ അപമാനിക്കുന്നതിലാണ് വിജയിച്ചത്. കടകളിൽ നിന്ന് പുസ്തകം പൊതിഞ്ഞുവാങ്ങിക്കൊണ്ടു പോകുന്ന അവസ്ഥ നിരാശപ്പെടുത്തിയെങ്കിലും, പുതുതലമുറയിൽ നിന്ന് അപ്രതീക്ഷിതമായി ലഭിച്ച പിന്തുണ പ്രതീക്ഷ നൽകുന്നതാണ്.
മീശ എന്ന നോവൽ കാരണം ഹൈന്ദവതയ്ക്കെന്താണ് അപകടം സംഭവിക്കുകയെന്ന് മനസ്സിലാകുന്നില്ല. നവോത്ഥാനത്തോടെ ജാതിചിന്ത അകന്നുപോയെന്ന വിശ്വാസം ശരിയല്ല. ജാതിവ്യവസ്ഥ സമൂഹത്തിൽ ശക്തമായി നിലനിൽക്കുന്നു. ഹിന്ദു സ്ത്രീകളെ മീശ അപമാനിച്ചിട്ടില്ല. ഈഴവ സ്ത്രീകളേയും നായർ സ്ത്രീകളേയും പുലയസ്ത്രീകളേയും നമ്പൂതിരിസ്ത്രീകളേയുമല്ലാതെ ഹിന്ദുസ്ത്രീകൾ എവിടെയുമില്ലെന്ന് ഹരീഷ് പറഞ്ഞു. പത്രങ്ങളിലെ വൈവാഹികപരസ്യങ്ങൾ ഈ യാഥാർത്ഥ്യത്തിന്റെ നേർക്കാഴ്ചകളാണ്. തനിക്ക് കുട്ടനാടിനെപ്പറ്റിയും പരിചിതരായ മുഖങ്ങളെക്കുറിച്ചും നോവൽ എഴുതണമായിരുന്നു. ആ രചനയിൽ സ്വാഭാവികമായി സംഭവിക്കുന്ന സന്ദർഭങ്ങൾ മാത്രമാണ് കഥയിലുള്ളത്. തനിക്ക് സംഘപരിവാറുമായോ ഇടതുപക്ഷവുമായോ രഹസ്യബന്ധമില്ല. ഇടതുപക്ഷത്തിന്റെ നല്ല നയങ്ങളോട് യോജിപ്പുണ്ട്. എതിർപ്പുള്ള കാര്യങ്ങൾ തുറന്നുപറയാറുമുണ്ട്.
വാസ്തവത്തിൽ ലോകത്തിലെ ഏകാധിപത്യഭരണകൂടങ്ങൾ മിക്കവയും ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ളവയാണ്. മീശ എന്ന നോവലിനുശേഷം മാതൃഭൂമി പത്രത്തിനുണ്ടായ മാറ്റം തന്നെ നിരാശനാക്കുന്നു. മീശ പ്രസിദ്ധീകരിച്ചതുകൊണ്ടുമാത്രമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായ കമൽറാം സജീവിന് ജോലി നഷ്ടപ്പെട്ടത്. സംഘപരിവാറിന് കീഴടങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ പത്രത്തിൽ കാണുന്നത്. ചർച്ചയിൽ പങ്കെടുത്ത എഴുത്തുകാരി ദീപ നിശാന്ത്, വ്യക്തിപരമായ ആക്രമണമാണ് ഹരീഷിന് നേർക്കുണ്ടായതെന്ന് പറഞ്ഞു.
സാഹിത്യത്തിലേയും സിനിമയിലേയും സ്ത്രീവിരുദ്ധപരാമർശങ്ങളെ രണ്ടായി കാണണം. സിനിമ സമൂഹത്തെ കൂടുതൽ സ്വാധീനിക്കുന്ന കലാരൂപമാണ്. സിനിമയിലെ സ്ത്രീവിരുദ്ധരംഗങ്ങൾ അനുകരിക്കപ്പെടാൻ തക്കവണ്ണം അപകടകരമായതിനാൽ എതിർക്കപ്പെടണം. എന്നാൽ സാഹിത്യത്തിലെ സ്ത്രീവിരുദ്ധമെന്ന് ആരോപിക്കപ്പെടുന്നവ കഥാരൂപത്തിന്റെ ഭാഗമായി നിൽക്കുന്നതിനാൽ അപകടകാരിയാകുന്നില്ല. എഴുത്തുകാരന്റെ ബൗദ്ധികതയെ എതിർക്കേണ്ടത് ബദൽ ബൗദ്ധികതകൊണ്ടാണെന്ന് എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ പറഞ്ഞു. എഴുത്തുകാർ എന്നും നിന്ദിക്കപ്പെടുകയും എതിർക്കപ്പെടുകയും ചെയ്യേണ്ടവർ തന്നെയാണ്. ഭൂരിപക്ഷമായ സമൂഹത്തിനെതിരെ പ്രതിപക്ഷമായി നിന്ന് ശബ്ലിക്കേണ്ടവരാണ് എഴുത്തുകാർ.
ജീവിതത്തിൽ സ്വകാര്യത സൂക്ഷിക്കേണ്ടതുണ്ടെങ്കിലും, സാഹിത്യത്തിൽ തുറന്നുപറച്ചിലുകളാണ് വേണ്ടത്. ഇൻറലക്ച്വൽ ഹാളിൽ രാത്രി 9 മുതൽ 10.30 വരെ നടന്ന ചർച്ചയ്ക്ക് മുന്നോടിയായി ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'ഒറ്റമരപ്പെയ്ത്ത്' എന്ന ദീപ നിശാന്തിന്റെ പുസ്തകത്തിന്റെ ഇന്റർനാഷണൽ ലോഞ്ച് എസ്.ഹരീഷും ദീപ നിശാന്തും ഫ്രാൻസിസ് നൊറോണയും ചേർന്ന് നിർവ്വഹിച്ചു. പുസ്തകമേളയിലെ ഏറ്റവും വലിയ പ്രദർശകരായ ഡിസി ബുക്സാണ് ചർച്ച സംഘടിപ്പിച്ചത്. രവി ഡി സി ചടങ്ങിൽ സംസാരിച്ചു. മച്ചുങ്കൽ രാധാകൃഷ്ണൻ ചർച്ച നിയന്ത്രിച്ചു.