ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം നാളെ... എന്താണ് അത്തച്ചമയം?
വര്‍ണ്ണവൈവിധ്യങ്ങളുടെയും സാമുദായിക ഐക്യത്തിന്റെയും പ്രതീകമാണ് ഓണത്തിന്റെ വരവറിയിക്കുന്ന അത്തച്ചമയം. കൊച്ചിരാജാക്കന്മാര് തുടക്കമിട്ട അത്തച്ചമയം ഇന്ന് തൃപ്പൂണിത്തുറയുടെ ജനകീയആഘോഷമാണ്. കേരളത്തില്‍ ഓണാഘോഷങ്ങള്‍ സജീവമാകുന്നതും അത്തച്ചമയത്തോടാണ്. എന്താണീ അത്തച്ചമയം.. വായിക്കാം...
മഹാബലിയില്‍ തുടങ്ങി ഇറാക്കില്‍ നിന്ന് വരെ എത്തുന്ന ഓണക്കഥകള്‍; ഐതിഹ്യങ്ങളുടെ കലവറയാണ് ഓണം!!
ഓണം അടിപൊളിയാക്കാന്‍ ഇപ്പോഴേ ശ്രദ്ധിക്കാം; ഓണം ഷോപ്പിംഗില്‍ കൈപൊള്ളാതിരിക്കാൻ ഇതാ ചില പൊടിക്കൈകൾ!!
എന്താണ് അത്തച്ചമയം?
കൊച്ചിരാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ. കലകള്‍ക്കും, സംഗീതത്തിനും ഈ രാജനഗരി പ്രശസ്തമാണ്. സാംസ്ക്കാരിക നഗരമായ തൃപ്പൂണിത്തുറയെ നിറങ്ങളിലും ഉത്സവത്തിമിര്പ്പിലുമാക്കുന്ന ആഘോഷമാണ് അത്തച്ചമയം. ചിങ്ങമാസത്തിലെ അത്തംനാളിലാണ് അത്തച്ചമയ ഘോഷയാത്ര നടക്കുന്നത്. തൃപ്പൂണിത്തുറ നഗരസഭക്കാണ് അത്തച്ചമയഘോഷയാത്രയുടെ ചൂമതല. തൃപ്പൂണിത്തുറ ബോയ്സ് സ്ക്കുളിലെ അത്തം നഗറില്‍ അത്തപതാക ഉയര്‍ത്തുന്നതോടെ അത്താഘോഷത്തിനു തുടക്കമാകും.
മഹാബലിയുടെ ചമയങ്ങള്‍ അണിഞ്ഞ് ഒരാളെ മുന്നില്‍നിര്‍ത്തിയാണ് ഘോഷയാത്ര തുടങ്ങുന്നത്. കൊച്ചിരാജകുടുംബത്തിലെ മുതിര്‍ന്ന അംഗമായ രാജപ്രതിനിധിയില് നിന്നും തൃപ്പുണിത്തുറ ഹില്‍പാലസില്‍ വെച്ച് ഏറ്റുവാങ്ങുന്ന പതാകയാണ് അത്തംനഗറില്‍ ഉയര്‍ത്തുന്നത്. അത്തംനഗറില്നിന്നും പുറപ്പെടുന്ന ഘോഷയാത്രയുടെ നഗരംചുറ്റി തിരികെ ഇവിടെക്കെത്തുന്നതോടെ സമാപിക്കുന്നു. മണിക്കുറുകള്‍ നീളുന്ന ഘോഷയാത്രയില്‍ ധാരാളം കലാരൂപങ്ങള്‍ അവതരിപ്പിക്കും
അത്തച്ചമയ ഘോഷയാത്ര
എല്ലാ കേരളിയ കലാരൂപങ്ങളും, നാടന്‍ കലാരൂപങ്ങളും അത്തഘോഷയാത്രയില്കാണാനാവും. പഞ്ചവാദ്യം, ചെണ്ടമേളം, പമ്പമേളം, പെരുമ്പറ, താലപ്പൊലി, കുമ്മാട്ടിക്കളി, തെയ്യം, മുടിയാട്ടം, ആട്ടക്കാവടി, കുമ്മി, കോല്‍ക്കളി, പൂരക്കളി, അമ്മന്‍കുടം, തുളളല്‍, കഥകളി, മോഹിനിയാട്ടം, പറയന്‍തുളളല്‍, തുടങ്ങിയവ അത്തച്ചമയ ഘോഷയാത്രയില്‍ അണിനിരക്കും. അപൂര്വ്വമായിട്ടുളള നാടന്‍ കലാരൂപങ്ങള്‍ കാണാനുളള അവസരമാണ് അത്തച്ചമയം.
മഹാഭാരതം, രാമായണം, ബൈബിള്‍ ഇതിഹാസങ്ങളെ ആധാരമാക്കിയുളള നിശ്ചലദ്യശ്യങ്ങള്ക്കൊപ്പം ആനുകാലിക സംഭവങ്ങളും അണിനിരക്കുന്നു. മികച്ച കലാപ്രകടനങ്ങള്‍ക്ക് പ്രോത്സാഹനമായി സമ്മാനം നല്‍കും. കച്ചവടത്തിന്റെ വൈവിധ്യവും ഇതേദിവസം കാണാനാവും. കേരളത്തില്‍ ഓണം സജീവമാകുന്നത് അത്തച്ചമയത്തോടുകൂടിയാണ്.
പ്രൗഡിയും ശക്തിയും വിളിച്ചറിയിക്കുന്ന യാത്ര
കൊച്ചിരാജാവ് കോഴിക്കോട് സാമൂതിരിയോട് യുദ്ധത്തില്‍ നേടിയ ചരിത്രവിജയം ആഘോഷിക്കാനായി തുടങ്ങിയതാണ് അത്തച്ചമയം എന്നാണ് പറയുന്നത്. മാമാങ്കത്തില്‍ പങ്കെടുക്കുന്നതിനു മുന്നോടിയായി നടത്തുന്ന സൈനികശക്തി പ്രകടനമാണ് അത്തച്ചമയമെന്നും ചരിത്രകാരന്മാര്ക്ക് അഭിപ്രായമുണ്ട്. രാജാവ് ഓണക്കാലത്ത് പ്രജകളെകാണാന്‍ നടത്തിയിരുന്ന യാത്രയാണ് അത്തച്ചമയമായി മാറിയതെന്നും പറയപ്പെടുന്നു.
ചിങ്ങമാസത്തിലെ അത്തംനാളില്‍ കൊച്ചിമഹാരാജാവ് ഉടവാള് അണിഞ്ഞ് ചമയങ്ങളും സര്‍വവിധ അകമ്പടികളുമായി എല്ലാപ്രതാപത്തോടും കൂടി ആസ്ഥാനത്തുനിന്ന് പുറപ്പെടും. വളരെയധികം ആര്‍ഭാടങ്ങള്‍ നിറഞ്ഞ യാത്രയാണ് കൊച്ചിരാജാവിന്റെ അത്തച്ചമയയാത്ര . കൊച്ചിരാജ്യത്തിന്റെ പ്രൗഡിയും ശക്തിയും വിളിച്ചറിയിക്കുന്ന ഒരു യാത്ര.
തൃക്കാക്കരയിലെ വാമനമൂര്‍ ക്ഷേത്രത്തിലേക്ക്
ദിവാന്, ഭടന്മാര്, കാര്യക്കാര്‍, ഉദ്യോഗസ്ഥര്‍, വാദ്യാഘോഷം, തുടങ്ങി ആനയും അമ്പാരിയും ആലവട്ടവും വെഞ്ചാമരവും എല്ലാം അകമ്പടിയായി രാജാവിനെ അനുഗമിക്കും. രാജാവിന്റെ അത്തച്ചമയ യാത്ര ചെന്നെത്തുന്നത് തൃക്കാക്കരയിലെ വാമനമൂര്‍ ക്ഷേത്രത്തിലാണ്. പന്ത്രണ്ടു കിലോമീറ്റര്‍ പല്ലക്കില്‍ സഞ്ചരിച്ച് രാജാവ് വാമനമൂര്‍ത്തി ക്ഷേത്രത്തിലെത്തി പൂജയും പ്രാര്‍ത്ഥനയം നടത്തി തിരിച്ചെത്തുന്നു. രാജാവിന്റെ ഈ എഴുന്നളളത്താണ് അത്തച്ചമയം.
കൊച്ചിരാജാവിന്റെ അത്തച്ചമയഘോഷയാത്ര ജനങ്ങള്‍ക്ക് രാജാവിനെ നേരില്‍ കാണാനുളള അവസരം കൂടിയാണ്. സാധാരണക്കാര്‍ക്ക് രാജാവിനെ അടുത്തുകാണാനും ആശീര്‍വാദം തേടാനുമുളള അവസരം കൂടിയായിരുന്നു അത്തച്ചമയം. മറ്റൊരു പ്രത്യേകത ഈ ദിനത്തില്‍ ജാതിമതഭേദമന്യേ അത്തച്ചമയത്തിനെത്തുന്ന എല്ലാജനങ്ങള്‍ക്കും രാജാവിന്റെ കോവിലകത്തും കളിക്കോട്ട പാലസിലേക്കും പ്രവേശിക്കാനാവും എന്നതായിരുന്നു. രാജഭരണകാലത്ത് പ്രവേശന നിയന്ത്രണമുളള ഇടമാണ് കോട്ടക്കകം.
അത്തച്ചമയത്തിന്റെ പ്രത്യേകത
പ്രധാനപ്പെട്ട മറ്റൊരു കാര്യം അത്തച്ചമയത്തിന്റെ സാമുദായിക ഐക്യമാണ്. കരിങ്ങാച്ചിറ കത്തനാരും, നെട്ടൂര്‍ തങ്ങളും, ചെമ്പില്‍ അരയനും അത്തച്ചമയദിനത്തില്‍ കോവിലകത്തെത്തി രാജാവിനെ സന്ദര്‍ശിച്ച അത്തച്ചമയ ഘോഷയാത്രയില്‍ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നു. കത്തനാര് ക്രിസ്ത്യന്‍ പുരോഹിതനും തങ്ങള്‍ മുസ്ലിംപളളിയിലെ അധികാരിയും, അരയന് മുക്കുവ സമുദായത്തിന്റെ തലവനുമാണ്.
സ്വാതന്ത്രാനന്തരം രാജഭരണം ഇല്ലാതായതോടെ അത്തച്ചമയത്തിനും മാറ്റങ്ങള്‍ വന്നു. 1949ല്‍ തിരുവതാംകൂര്‍ കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം ഇല്ലാതെയായി, പിന്നീട് 1961ല്‍ ജനകീയ അത്തച്ചമയമായി മാറി. ഇതേവര്‍ഷം ഓണത്തെ സംസ്ഥാനോത്സവമായി പ്രഖ്യാപിച്ചതോടെയാണ് അത്തച്ചമയം വീണ്ടും തുടങ്ങിയത്.
അത്തപ്പതാക കൈമാറൽ
അവസാനമായി
അത്തച്ചമയ
ദര്‍ശ്ശനം
നല്‍കിയത്
കൊച്ചിരാജാവായിരുന്ന
രാമവര്‍മ്മപരിഷത്ത്
തമ്പുരാനാണ്.
രാജഭരണകാലത്തെ
അത്തച്ചമയത്തിനോട്
ജനങ്ങള്‍ക്കുണ്ടായിരുന്ന
താല്പര്യം
കണക്കാക്കിയാണ്
പൗരസമതി
അത്തച്ചമയം
പുനരാരംഭിച്ചത്.
കൊച്ചിരാജവംശത്തിന്
അത്തച്ചമയത്തിലുളള
സ്ഥാനം
കണക്കിലെടുത്ത്
അത്തപ്പതാക
കൈമാറുന്ന
ചടങ്ങ്
കൊച്ചിരാജവംശത്തിലെ
മുതിര്‍ന്ന
അംഗമാണ്
നിര്‍വ്വഹിക്കുന്നത്.
കൊച്ചിരാജാക്കന്മാരുടെ ആസ്ഥാനം എവിടെയാണോ അവിടെ വെച്ചാണ് അത്തച്ചമയം തുടങ്ങുക എന്നതായിരുന്നു കീഴ്വഴക്കം. ഇതനുസരിച്ച് ചാഴൂര്‍കോവിലകം, തൃശ്ശൂര്‍, കണയന്നൂര്‍, എന്നിവിടങ്ങളില്‍ നിന്നും അത്തച്ചമയം പുറപ്പെട്ടിട്ടുണ്ട്.