യുഎഇയിൽ ഇത്തവണ ഓണം പൊടിപൊടിക്കും: ഇന്ത്യയിൽ നിന്ന് പറക്കുന്നത് 15 ടൺ പൂക്കൾ,
അബുദാബി: മറുനാട്ടിലായാലും ഓണാഘോഷത്തിൽ വിട്ടുവീഴ്ചചെയ്യാത്താവരാണ് പ്രവാസി മലയാളികൾ. ഇത്തവണ ഓണത്തിണ് നിറക്കൂട്ട് പകരാൻ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് എത്തുന്നത് 15 ടൺ പൂക്കളാണ്. ഇതോടെ കൊറോണ വൈറസ് നിയന്ത്രണങ്ങൾക്കിടയിലും വിപുലമായി ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎഇയിലെ മലയാളികൾ. മല്ലിക, ചെണ്ടുമല്ലി, റോസ്, അരളി, ജമന്തി, അരളി, വാടാമല്ലി, ലില്ലി എന്നിങ്ങനെ വിവിധ തരം പൂക്കളാണ് അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തിച്ച് വന്ദേഭാരത് ചാർട്ടേഡ് വിമാനങ്ങളിൽ യുഎഇയിലേക്ക് കൊണ്ടുപോകുന്നത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നായാണ് പൂക്കൾ യുഎഇയിലേക്ക് അയയ്ക്കുന്നത്. കൊറോണ വൈറസ് പ്രതിസന്ധിയ്ക്കിടെ വിമാന സർവീസുകളുടെ എണ്ണം കുറച്ചെങ്കിലും സാധ്യമാകുന്ന തരത്തിൽ വിമാനങ്ങളിലെല്ലാം പൂക്കൾ എത്തിച്ചാണ് യുഎഇയിലെ ഓണാഘോഷങ്ങൾക്ക് ഇത്തവണ പകിട്ടേകുന്നത്.
'അച്ഛന്റെ മടക്കയാത്ര ഓർക്കാതെ ഞാനെങ്ങനെ ഓണത്തെ ഓർക്കും'; ഓണം ഓർമ്മകളുമായി ശോഭ സുരേന്ദ്രൻ
കേരളത്തിലേക്ക് കോയമ്പത്തൂർ, മധുര, ട്രിച്ചി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നാണ് ഇപ്പോൾ ഓണത്തിനാവശ്യമുള്ള പൂക്കൾ എത്തിക്കൊണ്ടിരിക്കുന്നത്. ഓണക്കാലത്ത് മുൻകൂട്ടി ഓർഡർലഭിച്ചില്ലെങ്കിലും മലയാളികൾ പൂ വാങ്ങാതിരിക്കില്ലെന്ന പ്രതീക്ഷയിലാണ് യുഎഇയിലെ പൂ വ്യാപാരികൾ. 15 കടകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ യുഎഇയിൽ പൂക്കൾ വിൽപ്പന നടത്തിവരുന്നത്. കഴിഞ്ഞ വർഷം ഓണത്തോടനുബന്ധിച്ച് 25 ടൺ പൂക്കളാണ് എത്തിച്ചിരുന്നതെങ്കിൽ ഇത്തവണ അത് 15 ടണ്ണിലേക്ക് ചുരുങ്ങിയിട്ടുണ്ട്.
രാജ്യത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ തോത് കുറഞ്ഞതാണ് ഓണക്കാലത്ത് മലയാളിയ്ക്ക് പ്രതീക്ഷ നൽകുന്ന മറ്റൊരു കാര്യം. കൊറോണ വൈറസ് വ്യാപനം തമിഴ്നാട്ടിലെ പൂ കൃഷിയെ പ്രതിസന്ധിയിലാക്കിയതും പൂവിന്റെ ലഭ്യതയെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. കൊറോണ പിടിമുറുക്കിയതോടെ മലയാളികളെത്തേടി ഇത്തവണ കേരളത്തിലേക്ക് അതിർത്തി കടന്ന് മല്ലികയും ജമന്തിയും വാടാമല്ലിയും എത്തില്ല. കേരളത്തിലെ ഓണം വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ തമിഴ്നാട്ടിലെയും കർണാടകത്തിലേയും കർഷകർക്കാണ് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണങ്ങൾ തിരിച്ചടിയായിട്ടുള്ളത്.