പിള്ളയുടെ പാര്ട്ടിക്കാര് ആദിവാസികളെ മദ്യം നല്കി പീഡിപ്പിച്ചതായി പരാതി
തിരുവനന്തപുരം: ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന രീതിയിലാണ് ആര് ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബിയെ വിവാദങ്ങള്‍ പിന്തുടര്ന്ന്. ഇത്രനാളും പിള്ളയും ഗണേഷും ആയിരുന്നു വിവാദങ്ങളുണ്ടാക്കിയിരുന്നതെങ്കില് ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരും മോശമല്ലെന്ന് തെളിയിക്കുകയാണ്.
ആദിവാസി സ്ത്രീകളേയും പെണ്‍കുട്ടികളേയും മദ്യം നല്കി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. പാര്‍ട്ടിയുടെ സുവര്‍ണ ജൂബിലി സമ്മേളനത്തിനായി കോട്ടയത്തേക്ക് കൊണ്ടുപോയ ആദിവാസികളാണ് പരാതി ഉന്നയിച്ചിട്ടുള്ളത്.
തിരുവനന്തപുരം ജില്ലയിലെ കോട്ടൂര്‍ ആദിവാസി സെറ്റില്‍മെന്റില്‍ നിന്നുള്ളവരെയാണ് കോട്ടയത്ത നടന്ന സമ്മേളനത്തിന് കൊണ്ടുപോയത്. സൗജന്യമായി ഒരു വിനോദയാത്ര എന്നതായിരുന്നത്രെ പാര്‍ട്ടി നേതാക്കള്‍ ആദിവാസികള്‍ക്ക് മുന്നില്‍ വച്ചത്. എന്നാല്‍ സമ്മേളനം കഴിഞ്ഞ് തിരിക്കുമ്പോള്‍ മദ്യം നല്കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് പോലും മദ്യം നല്‍കിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ബി കോട്ടൂര്‍ മണ്ഡലം സെക്രട്ടറി കുറ്റിച്ചിറ സത്താര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെയാണ് ആദിവാസികള്‍ പരാതി നല്‍കിയിട്ടുള്ളത്. നെയ്യാര്‍ ഡാം പോലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ പരാതി കെട്ടിച്ചമച്ചതാണെന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.