അഭിലാഷിന്റെ കള്ളം കയ്യോടെ പിടിച്ചെന്ന് സംഘപരിവാർ.. തെളിവുമായി അവതാരകൻ.. അതും പൊളിഞ്ഞു!
ചാനല്‍ ചര്‍ച്ചകളില്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ ഉന്നയിക്കുന്ന കാര്യത്തില്‍ മുന്നിലാണ് ബിജെപി നേതാക്കള്‍. തെളിവ് ചോദിച്ചാല്‍ രേഖയുണ്ടെന്നതടക്കമുള്ള പതിവ് ഉരുളലുകളും കാണാം. പലപ്പോഴും അവതാരകര്‍ ഇത്തരം പ്രകടനങ്ങളെ പൊളിച്ചടുക്കുകയാണ് പതിവ്. ബി ഗോപാലകൃഷ്ണനും വിവി രാജേഷുമൊക്കെ ഇത്തരത്തില്‍ പരിഹാസ്യരായിട്ടുണ്ട്.
ഏറ്റവും പുതിയതായി സോഷ്യല്‍ മീഡിയയിലെ ചൂടുള്ള വിഷയം റിപ്പോര്‍ട്ടര്‍ ചാനലിലെ അഭിലാഷ് മോഹനന് സംഘടിപ്പിച്ച ചര്‍ച്ചയാണ്. കശ്മീര്‍ ശാന്തമാകുമോ എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച. ഈ ചർച്ചയിൽ അഭിലാഷ് ആർഎസ്എസിനെക്കുറിച്ച് കള്ളം പറഞ്ഞുവെന്ന് സംഘപരിവാർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സംഭവിച്ചത് ഇതാണ്:
ആർഎസ്എസും സ്വാതന്ത്ര്യ സമരവും
കശ്മീരില്‍ പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചതും സര്‍ക്കാര്‍ താഴെപ്പോയതുമായ വിഷയമായിരുന്നു ചര്‍ച്ച. ആര്‍എസ്എസിന് സ്വാതന്ത്ര്യ സമരത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന വിഷയവും ചര്‍ച്ചയ്ക്കിടെ കടന്ന് വന്നു. ബിജെപിയെ പ്രതിനിധീകരിച്ച് ശിവശങ്കര്‍ ആയിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. ആര്‍എസ്എസ് നേതാവായ ഹെഡ്ഗേവാര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ ഉദ്ദേശിച്ചിരുന്നവരെ നിരുത്സാഹപ്പെടുത്തിയതായി അതിനിടെ അഭിലാഷ് പറഞ്ഞു.
പുസ്തകത്തിലെ വാദം
എന്നാലീ വാദത്തെ ബിജെപി വക്താവ് ശക്തിയുക്തം എതിര്‍ത്തു.ശ്രീ ഗുരുജി സാഹിത്യ സര്‍വസ്യം എന്ന പുസ്തകത്തില്‍ എങ്ങനെയാണ് ഹെഡ്ഗേവാര്‍ സ്വാതന്ത്ര്യ സമരത്തിലേക്ക് വന്ന ഒരു ഭടനെ നിരുത്സാഹപ്പെടുത്തിയത് എന്ന് പറയുന്നുണ്ടെന്ന് അഭിലാഷ് ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് രണ്ടാം സര്‍സംഘ് ചാലക് എംഎസ് ഗോള്‍വാള്‍ക്കറുടെ പുസ്തകത്തിന്റെ മലയാള പരിഭാഷയെ ഉദ്ധരിച്ചായിരുന്നു അഭിലാഷിന്റെ വാദം.
അങ്ങനൊരു പുസ്തകമേ ഇല്ലെന്ന്
എന്നാല്‍ അങ്ങനെയൊരു പുസ്തകമേ ഇല്ലെന്ന് ശിവശങ്കര്‍ എതിര്‍വാദം ഉന്നയിച്ചതോടെ ചര്‍ച്ച ചൂടു പിടിച്ചു. അങ്ങനെയൊരു പുസ്തകമോ അതില്‍ അങ്ങെനെയൊരു പരാമര്‍ശമോ ഉണ്ടെന്ന് തെളിയിച്ചാല്‍ താന്‍ പ്രസ്ഥാനത്തില്‍ നിന്നും രാജി വെയ്ക്കാന്‍ തയ്യാറാണെന്നും മറിച്ചാണെങ്കില്‍ അഭിലാഷ് മാപ്പ് പറയണം എന്നും ശിവശങ്കര്‍ വെല്ലുവിളിച്ചു. അഭിലാഷ് വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്തു.
അഭിലാഷ് കള്ളം പറഞ്ഞെന്ന്
ഈ ചര്‍ച്ചയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ അനുകൂലികള്‍ അഭിലാഷ് കളളം പറഞ്ഞുവെന്ന പ്രചാരണവും തുടങ്ങി. ശിവശങ്കര്‍ പിറ്റേ ദിവസം റിപ്പോര്‍ട്ടര്‍ ചാനലില്‍ എത്തിയതിന്റെ വീഡിയോ പ്രചരിപ്പിച്ച് കൊണ്ടായിരുന്നു അഭിലാഷ് കള്ളം പറഞ്ഞുവെന്ന ആക്രോശങ്ങള്‍. ചര്‍ച്ചയുടെ പിറ്റേന്ന് ശിവശങ്കര്‍ കുറച്ച് പുസ്തകങ്ങളും കടലാസുകളുമായി തന്നെ വന്ന് കണ്ട കാര്യം ഫേസ്ബുക്ക് പോസ്റ്റില്‍ അഭിലാഷും സ്ഥിരീകരിക്കുന്നു.
വിശദീകരണവുമായി അഭിലാഷ്
അഭിലാഷ് പറഞ്ഞത് വസ്തുത അല്ലെന്ന് തെളിയിക്കാനായിരുന്നു ബിജെപി നേതാവിന്റെ വരവ്. ഒരിക്കല്‍ കൂടി പരിശോധിക്കാം എന്ന് അഭിലാഷ് പറയുന്നതടക്കം വീഡിയോയില്‍ കാണാം. ഈ വീഡിയോ കള്ളം പറഞ്ഞ അഭിലാഷിനെ ബിജെപി നേതാവ് കയ്യോടെ പിടിച്ച് പൊളിച്ചടുക്കുന്നു എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ഇതോടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി റിപ്പോര്‍ട്ടറിലൂടെ തന്നെ അഭിലാഷ് രംഗത്ത് വന്നിരിക്കുന്നു.
ശ്രീ ഗുരുജി സാഹിത്യ സര്‍വസ്വം
ആര്‍എസ്എസിന്റെ സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തം: അഭിലാഷ് മോഹനന് കള്ളം പറഞ്ഞോ എന്നതാണ് റിപ്പോര്‍ട്ടര്‍ പുറത്ത് വിട്ടിരിക്കുന്ന വീഡിയോ. താന്‍ ചര്‍ച്ചയില്‍ പറഞ്ഞ പേരില്‍ പുസ്തകം ഉണ്ടെന്നും അതില്‍ വിവാദ വിഷയം പരാമര്‍ശിച്ചിട്ടുണ്ടെന്നുമുള്ള തെളിവുമായാണ് അഭിലാഷിന്റെ വരവ്. ശ്രീ ഗുരുജി സാഹിത്യ സര്‍വസ്വം എന്ന പുസ്തകമാണ് അഭിലാഷ് വീഡിയോയില്‍ കാണിക്കുന്നത്.
സംഘപരിവാർ പുറത്തിറക്കിയ പുസ്തകം
ഹെഡ്ഗേവാര്‍ സ്വാതന്ത്ര്യ സമര ഭടന്മാരെ നിരുത്സാഹപ്പെടുത്തിയെന്ന് തെളിയിക്കുന്ന ഭാഗം വീഡിയോയില്‍ അഭിലാഷ് വായിച്ച് കേള്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. ഡോ. ഹെഡ്ഗേവാര്‍ ജന്മശതാബ്ദി സേവാ സമിതിയാണ് പുസ്തകം പുറത്ത് ഇറക്കിയിരിക്കുന്നത്. അയോധ്യാ പ്രിന്റേഴാണ് പുസ്തകം അച്ചടിച്ചിരിക്കുന്നത്. കുരുക്ഷേത്ര പ്രകാശന് ആണ് പുസ്തകത്തിന്റെ വിതരണക്കാരെന്നും അഭിലാഷ് വീഡിയോയില്‍ കാണിച്ച് തരുന്നു.
ഇതാണാ രേഖ
പുസ്തകത്തിന്റെ 107ാം പേജില്‍ താന്‍ ചര്‍ച്ചയില്‍ ഉദ്ധരിച്ച വിഷയമുണ്ടെന്നത് അഭിലാഷ് പകല്‍ വെളിച്ചം പോലെ തെളിയിക്കുകയും ചെയ്യുന്നു. ഗോള്‍വാള്‍ക്കറുടെ പ്രസംഗത്തിലെ ആ ഭാഗത്തില്‍ പറയുന്നത് സ്വാതന്ത്ര്യ സമരകാലത്ത് നാഗ്പൂരിലെ കുറച്ച് യുവവക്കീലന്മാര്‍ ഹെഡ്ഗേവാറിനെ കാണാന്‍ ചെന്നുവെന്നും സ്വാതന്ത്ര്യ സമരത്തില്‍ തങ്ങളും പങ്കെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ്.
സംഘവികാസത്തിന് പ്രവർത്തിക്കൂ
എന്നാല്‍ ജയിലില്‍ ആയിക്കഴിഞ്ഞാലുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് അവരോട് പറയുകായാണ് ഹെഡ്ഗേവാര്‍. എന്നാല്‍ രണ്ട് വര്‍ഷത്തേക്ക് മാറി നില്‍ക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും എടുത്തിട്ടുണ്ടെന്ന് വക്കീലന്മാര് പറയുമ്പോള്‍ സത്യാഗ്രഹത്തിന്റെ കാര്യം വിട്ട് സംഘവികാസത്തിനായി വിസ്താരകനായി പോകൂ എന്ന് ഹെഡ്ഗേവാര്‍ പറഞ്ഞതായാണ് പുസ്തകത്തില്‍ പറയുന്നത്. നോ ദ ആര്‍എസ്എസ് എന്ന പുസ്തകത്തിലും ഈ ഭാഗമുണ്ടെന്ന് അഭിലാഷ് ചൂണ്ടിക്കാട്ടുന്നു.
ആ നാടകവും പൊളിഞ്ഞു
ചരിത്രത്തില്‍, പുസ്തകത്തില്‍ ആര്‍എസ്എസിന്റെ തന്നെ ആചാര്യന് എഴുതി വെച്ചിരിക്കുന്ന, ഇപ്പോഴും ആര്‍എസ്എസിന്റെ പുസ്തകശാലകളില്‍ ലഭ്യമായിട്ടുള്ള പുസ്കമാണ് താന്‍ ഉദ്ധരിച്ചതെന്ന് അഭിലാഷ് ആവര്‍ത്തിക്കുന്നു. താന്‍ കള്ളം പറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്ന സംഘപരിവാറുകാര്‍ സ്വന്തം ആചാര്യന്റെ പുസ്തകം എങ്കിലും വായിക്കണെമെന്നും അഭിലാഷ് പരിഹസിക്കുന്നു. ഈ വെല്ലുവിളിയുടെ പേരില്‍ ശിവശങ്കര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തേണ്ട കാര്യമില്ലെന്നും അഭിലാഷ് പറയുന്നു. ഇതോടെ സംഘികളുടെ ഒരു നാടകം കൂടി പൊളിഞ്ഞിരിക്കുകയാണ്.
വീഡിയോ കാണാം
വിശദീകരണ വീഡിയോ കാണാം