ഒന്ന് പിടിപ്പുകേടിന്റെ ഉദാഹരണം, മറ്റൊന്ന് ക്രൈസിസ് മാനേജ്മെന്റിന്റെ! പ്രധാനമന്ത്രി- മുഖ്യമന്ത്രി താരതമ്യം
കൊവിഡ് രണ്ടാം തരംഗം അതീവരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇതിന് പിറകെ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത ദിവസം വാർത്താ സമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനേയും മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തേയും താരതമ്യം ചെയ്തുകൊണ്ടുള്ള ചർച്ചകൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുകയാണ്. പ്രധാനമന്ത്രിയുടെ അഭിസംബോധന പിടിപ്പുകേടിന്റെ ഉദാഹരണവും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ക്രൈസിസ് മാനേജ്മെന്റിന്റെ ഉദാഹരണവും ആണെന്നാണ് ബഷീർ വള്ളിക്കുന്നിന്റെ നിരീക്ഷണം. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം...

പിടിപ്പുകേടും ക്രൈസിസ് മാനേജ്മെന്റും
കോവിഡ് ഭേദമായി വീണ്ടും മുഖ്യമന്ത്രിയെ കണ്ടപ്പോൾ സന്തോഷം.
ഇന്നലെ പ്രധാനമന്ത്രി നടത്തിയ മൈതാന പ്രസംഗവും ഇന്ന് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനവും ഒന്ന് താരതമ്യം ചെയ്തു നോക്കുക. ഒന്ന് പിടിപ്പുകേടിന്റെയും കാര്യക്ഷമതയില്ലായ്മയുടെയും ഒന്നാന്തരം ഉദാഹരണം. മറ്റൊന്ന് ക്രൈസിസ് മാനേജ്മെന്റ് എങ്ങിനെയാണെന്നതിന്റെ ലക്ഷണമൊത്ത ഉദാഹരണം.
പ്രധാനമന്ത്രി ഒരു മൈതാനപ്രസംഗം നടത്തി സ്ഥലം വിട്ടു. ഇതുവരെ എന്ത് ചെയ്തു ഇനിയെന്ത് ചെയ്യണം, എന്തൊക്കെ പദ്ധതികൾ.. ഒരക്ഷരം പറഞ്ഞില്ല. വാക്സിൻ ക്ഷാമമുണ്ട്, ഓക്സിജൻ ക്ഷാമമുണ്ട്, എല്ലാവരും അവരവർ ഉള്ള സ്ഥലത്ത് കഴിയുക, എല്ലാവർക്കും നല്ലത് വരും, ഇന്ത്യ പുരോഗമിക്കുകയാണ്. ധന്യവാദ്..
അത്രതന്നെ..

കൃത്യമായ കണക്കുകൾ
എന്നാൽ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നോക്കൂ.. ഇത് വരെ എത്ര രോഗികൾ, എത്ര പേർക്ക് വാക്സിനേഷൻ ചെയ്തു, ഇനിയെത്ര പേർക്ക് ചെയ്യണം, അതിന് വേണ്ട മുന്നൊരുക്കങ്ങൾ എന്തൊക്കെ, ഇപ്പോൾ എത്ര ബെഡുകളും ഐസിയുകളും ഉണ്ട്, അതിലെത്ര ബെഡുകൾ ഉപയോഗിച്ചിട്ടുണ്ട്, ഓക്സിജൻ എത്ര ആവശ്യമുണ്ട്, ഇപ്പോൾ എത്ര ലഭ്യമാണ്. എല്ലാം കൃത്യമായ കണക്കുകൾ, കൃത്യമായ പ്ലാനിങ്ങുകൾ.

ആശങ്ക ഒഴിയ്ക്കുന്ന വാക്കുകൾ
ഒന്ന് രണ്ട് ഉദാഹരണങ്ങൾ മാത്രം പറയാം.
ഓക്സിജൻ പ്രതിദിനം നമുക്ക് ആവശ്യമുള്ളത് 74.25 മെട്രിക് ടൺ ആണ്. ഇപ്പോൾ നമുക്ക് ഉത്പാദിപ്പിക്കാൻ കഴിയുന്നത് 219.22 മെട്രിക് ടൺ ആണ്. അതുകൊണ്ട് അക്കാര്യത്തിൽ ഭയപ്പെടേണ്ട.
സ്വകാര്യ മേഖലയിൽ 9735 ഐ സി യു ബെഡുകൾ ഉണ്ട്, ഏതാണ്ട് 900 ബെഡുകൾ മാത്രമാണ് ഇപ്പോൾ കോവിഡിനായി ഉപയോഗിക്കുന്നത്. സർക്കാർ മേഖലയിൽ 2650 ഐ സി യു ബെഡുകൾ സജ്ജമാണ്, അതിൽ അമ്പത് ശതമാനമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. മൊത്തം 3776 വെന്റിലേറ്ററുകൾ ഉണ്ട്, അതിൽ 277 വെന്റിലേറ്ററുകൾ മാത്രമാണ് ഇപ്പോൾ ഉപയോഗപ്പെടുത്തേണ്ടി വരുന്നത്.

വാക്സിന്റെ സ്ഥിതി
62 ലക്ഷത്തിലധികം ഡോസ് വാക്സിനുകൾ ഇതുവരെ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുണ്ട്, ഒരു ദിവസം മൂന്നര ലക്ഷം പേർക്ക് കുത്തിവെപ്പ് നടത്താനുള്ള സജ്ജീകരണമുണ്ട്. വേണ്ടത്ര വാക്സിൻ കേന്ദ്രത്തിൽ നിന്ന് ഇപ്പോൾ ലഭിക്കുന്നില്ല, അടിയന്തരമായി ലഭ്യമാക്കാൻ കേന്ദ്രവുമായി നിരന്തര സമ്പർക്കം നടത്തുന്നുണ്ട്.

ക്രഷ് ദി കർവ്
കഴിഞ്ഞ തരംഗത്തിൽ ഡിലേ ദി പീക്ക് (delay the peak)എന്നതായിരുന്നു നമ്മുടെ ഫോക്കസ് എങ്കിൽ ഇപ്പോൾ അത് ക്രഷ് ദി കർവ് (crush the curve) ആണ്. ഇങ്ങനെ കൃത്യമായ വിവരങ്ങൾ അറിയിച്ചതിന് ശേഷം മറ്റ് മേഖലകളിൽ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു, പരീക്ഷാ നടത്തിപ്പ്, വർക്ക് ഫ്രം ഹോം സംവിധാനങ്ങൾ, ടാസ്ക് ഫോഴ്സ് രൂപീകരണം, മുന്നറിയിപ്പ് സംവിധാനങ്ങൾ തുടങ്ങി ഈ ദുരിതകാലത്ത് ജനങ്ങൾ അറിയേണ്ട കാര്യങ്ങളെല്ലാം വിശദീകരിച്ചു.

വാക്സിൻ സൗജന്യമെന്നുകൂടി
അവസാനം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇത് കൂടി പറഞ്ഞു, ഇവിടെ വാക്സിൻ സൗജന്യമായി നൽകുമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്, ആ വാക്ക് മാറ്റില്ല.. .
അതാണ് പറഞ്ഞത്,
പ്രധാനമന്ത്രിയുടേത് പിടിപ്പ് കേടിന്റേയും മനുഷ്യത്വമില്ലായ്മയുടേയും ലക്ഷണമൊത്ത ഉദാഹരണം. നമ്മുടെ സംസ്ഥാനത്തിന്റേത് കാര്യക്ഷമതയുടേയും പ്ലാനിങ്ങിന്റെയും ഒന്നാന്തരം ഉദാഹരണം. അതോടൊപ്പം മനുഷ്യരോടുള്ള സ്നേഹവും കരുതലും.
വലിയ വ്യത്യാസമുണ്ട്.
'ഡ്രൈവിങ് ലൈസൻസി'നേക്കാള് സിനിമാറ്റിക് ആയി ഒരു ലൈസന്സ് പ്രശ്നം; കുടുങ്ങിയത് വിനോദ് കോവൂർ



Click it and Unblock the Notifications
