എന്റെ തട്ടമോ അതിനകത്തെ തലച്ചോറോ ആർക്കുമെതിരല്ല, വൈറലായി വനിതാ ഡോക്ടറുടെ കുറിപ്പ്
ആരോഗ്യ സംബന്ധമായ വിഷയങ്ങളിലും സമകാലിക സംഭവങ്ങളിലുമെല്ലാം കൃത്യമായ നിലപാടുകൾ പങ്കുവയ്ക്കാറുള്ളയാളാണ് ഡോക്ടർ ഷിംന അസീസ്. തന്റെ എഴുത്തുകളിൽ അസ്വസ്ഥരായവർ നടത്തുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷിംന. തലയിൽ തട്ടമിട്ടൊരു പെണ്ണിന്റെ പേജിൽ നിന്ന് നിലപാടുകളുയരുന്നത് പലരേയും വല്ലാതെ അസ്വസ്ഥരാക്കുണ്ട്. എന്റെ തട്ടമോ അതിനകത്തെ തലച്ചോറോ ആർക്കുമെതിരല്ലെന്ന് ഷിംന അസീസ് പറയുന്നു.
ആർത്തവസമയത്ത് സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിച്ചാൻ നമ്മുടെ ശരീരത്തിലെ നെഗറ്റീവ് എനർജി താഴേയ്ക്ക് പോകാതെ മുകളിലേക്ക് കയറുമെന്ന വാദവുമായി ന്യൂറോളജിസ്റ്റായ ഡോക്ടർ നിഷയെന്ന വ്യക്തി രംഗത്തെത്തിയിരുന്നു. ഈ വാദങ്ങളെ ഷിംന അസീസ് പൊളിച്ചടുക്കുകയും യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം മണ്ടത്തരങ്ങൾ പടച്ചുവിടരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഷിംനയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.
തട്ടമിട്ട പെണ്ണ്
തലയിൽ തട്ടമിട്ടൊരു പെണ്ണിന്റെ പേജിൽ/പ്രൊഫൈലിൽ നിന്ന് നിലപാടുകളുയരുന്നത് പലരേയും വല്ലാതെ അസ്വസ്ഥരാക്കുന്നത് പോലെ. എന്റെ തട്ടമോ അതിനകത്തെ തലച്ചോറോ ആർക്കുമെതിരല്ല. ഫേസ്ബുക്കിൽ ഒരിക്കലും മറ്റൊരു മതത്തെ അവഹേളിച്ച് പോസ്റ്റിട്ടിട്ടില്ല. ജീവിതത്തിലും ജാതിയും മതവും നോക്കി സ്നേഹിക്കാൻ പഠിച്ചിട്ടില്ല. വിശ്വാസികളോടും അവിശ്വാസികളോടും നിരീശ്വരവാദികളോടുമൊക്കെ പൂർണബഹുമാനം മാത്രം. ഇനിയും അതങ്ങനെയായിരിക്കും.
പൊളിച്ചടുക്കും
പക്ഷേ, സ്വന്തം വിശ്വാസത്തിലുള്ളവർ ഉൾപ്പെടെ ആരോഗ്യപരമായി മെച്ചമുള്ളത് എന്നവകാശപ്പെട്ട് കള്ളത്തരങ്ങൾ ചെയ്യുകയോ ആരോഗ്യസംബന്ധമായ അസംബന്ധങ്ങൾ മനുഷ്യരെ ചൂഷണം ചെയ്യുന്ന രീതിയിൽ അവതരിപ്പിക്കുകയോ ചെയ്തത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ ഒരു മയവുമില്ലാതെ പൊളിച്ചുകാണിച്ചിട്ടുണ്ട്.
ഇനിയും എതിർക്കും
അതിൽ ഇപ്പോഴത്തെ 'ആർത്തവം അശുദ്ധിയാണ്, അമ്പലത്തിൽ ആർത്തവസമയത്ത് പോയാൽ എൻഡോമെട്രിയോസിസ് ഉണ്ടാകും' തുടങ്ങിയ പറച്ചിലുകൾ മാത്രമല്ല പെടുന്നത്. കാൻസർ മാറ്റുമെന്ന് അവകാശപ്പെട്ട തങ്ങളും, മാതാപിതാക്കൾ സ്വയംഭോഗം ചെയ്തിട്ടാണ് ഓട്ടിസമുള്ള കുഞ്ഞുങ്ങളുണ്ടാകുന്നത് എന്ന് പറഞ്ഞ പള്ളീലച്ചനും ഒക്കെ പെടും. ഖുർആൻ തെളിവായി പറഞ്ഞ് ജീൻസിടുന്നവരെ ചൂണ്ടിക്കാട്ടി ട്രാൻസ്ജെൻഡറുകളെ അപമാനിച്ച വ്യക്തിയേയും അതിശക്തമായ ഭാഷയിൽ എതിർത്തിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെയായിരിക്കും.
നേരിടും
ചിന്തകളും തീരുമാനങ്ങളും ഒരു അഹങ്കാരിയുടേതല്ല. എതിർപ്പുകളുടെ പെരുമഴയിൽ നനഞ്ഞ് കുതിർന്ന് തണുപ്പറ്റവളുടേതാണ്. എളുപ്പമേയല്ല എന്റെ സാമൂഹിക സാഹചര്യങ്ങൾ. സ്വാഭാവികമായും വാക്കുകൾക്ക് മൂർച്ചയേറും. സഹിക്കാൻ പറ്റാത്ത ആണധികാരം പ്രദർശിപ്പിക്കുന്നവർക്ക് അതേ നാണയത്തിൽ മറുപടി, അടുത്ത പടി ബ്ലോക്ക്. അതിര് കടന്നാൽ നിയമപരമായി തന്നെ നേരിടും.
നിലപാട് പറയുമ്പോൾ
കമന്റുകളിലും ഇൻബോക്സിലും സഭ്യമായതും അല്ലാത്തതുമായ വിമർശനങ്ങൾക്ക് കൃത്യമായ മറുപടി പറഞ്ഞാണ് ശീലം. അവിടെയെല്ലാം പലരേയും അസ്വസ്ഥമാക്കിയ തട്ടത്തെ കുറിച്ചുള്ള നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കട്ടെ. ഷിംന അസീസ് എന്ന ഞാൻ തട്ടമിടുന്നത് എന്റെ സ്വന്തം തലയിലാണ്. അത് എന്റെ മതവിശ്വാസത്തിന്റെ ഭാഗം തന്നെയാണ്.
വർഗീയവാദിയല്ല
ഒരു മുസ്ലിമായതിൽ ഞാൻ അഭിമാനിക്കുന്നു. പക്ഷേ, എന്റെ പ്രൊഫൈലിൽ നിന്നും ഒരിക്കലും എന്റെ മതത്തെയോ വിശ്വാസത്തെയോ ന്യായീകരിക്കുന്നതോ അത് മറ്റുള്ളവരുടെയെല്ലാം വിശ്വാസത്തേക്കാൾ ഏറ്റവും മികച്ചതെന്നോ അവകാശപ്പെടുന്ന ഒരു വരി പോലുമില്ല.
ശാസ്ത്രം മാത്രം
ശാസ്ത്രത്തെ ഇസ്ലാമികമാക്കിയല്ല ഇവിടെ പ്രസന്റ് ചെയ്യുന്നത്. ഇവിടെ ചർച്ച ചെയ്യുന്നത് ശാസ്ത്രം മാത്രമാണ്, അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. ഒരിക്കലും ഒരു മത-ശാസ്ത്ര മിശ്രിതം നിങ്ങൾക്ക് മുന്നിൽ ഞാൻ തുറന്ന് വെക്കില്ല. ഞാൻ കാണുന്ന രോഗികളെയോ അവർക്ക് നൽകുന്ന ചികിത്സയേയോ എന്റെ മതം ഒരിക്കലും ബാധിക്കില്ല. എന്റെ വാക്കുകൾക്കോ വരികൾക്കോ അതിന്റെ പേരിൽ പക്ഷഭേദമുണ്ടാകില്ല. അത് ചെയ്യുന്ന ദിവസം എന്റെ വ്യക്തിത്വം എന്നെന്നേക്കുമായി ഇല്ലാതാകും എന്ന ഉറച്ച ബോധ്യത്തോടെയാണ് ജീവിക്കുന്നത്.
എന്റെ സ്വാതന്ത്ര്യം
എന്റെ വസ്ത്രധാരണം എന്റെ സ്വാതന്ത്ര്യമാണ്, എന്റെ മാത്രം. എന്നെ എന്റെ വഴിക്ക് വിട്ടേക്കുക. ഞാൻ ഞാനാണ്. ഞാൻ മാത്രമാണ്. സമയം കളയാൻ മെനക്കെട്ട് വന്നിരിക്കുന്നവരെ ഒരു നിമിഷം പോലും ചിന്തിക്കാതെ പടിക്ക് പുറത്തേക്ക് വലിച്ചെറിയുകയേയുള്ളു.
കളയാൻ സമയമില്ല
ഈ പ്രൊഫൈലിൽ നിന്ന് ബ്ലോക് ചെയ്താൽ ആർക്കും ഒരു ചുക്കുമില്ലെന്നറിയാം. പക്ഷേ, മുകളിൽ പറഞ്ഞ റ്റൈപ് ആളുകളെ ഒക്കെ മുന്നിൽ കാണാതെ ജീവിക്കുമ്പോൾ എനിക്ക് നല്ലോണം മനസ്സമാധാനം കിട്ടും. ഇത്തരക്കാർക്ക് വേണ്ടി കളയാൻ കൈയിൽ സമയവുമില്ല. ഇവരെയൊക്കെ തൂത്തുവാരിക്കളഞ്ഞിട്ട് ബാക്കിയുള്ള ജനാധിപത്യബോധമേ എനിക്കുള്ളൂ താനും...
ഫേസ്ബുക്ക് പോസ്റ്റ്
ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഒൻപതാം വയസു മുതൽ ദുരനുഭവങ്ങൾ നേരിടുന്നു; ലൈംഗികാതിക്രമങ്ങളെ കുറിച്ച് മനസ് തുറന്ന് ഗായിക
തേജസ്വിനിക്കായി ബാലഭാസ്കർ കരുതിവെച്ച സമ്മാനം; നിറഞ്ഞ കയ്യടിയോടെ സദസ്സ്..വീഡിയോ