കൊന്നിട്ടും മതിയാകാതെ ന്യായീകരിക്കുന്ന സുഡാപ്പികളോട്.. വൈറലായി ഫ്രറ്റേണിറ്റി നേതാവിന്റെ കുറിപ്പ്
കൊച്ചി: മഹാരാജാസ് കോളേജിലെ കെഎസ്യുവിന്റെ ഫേസ്ബുക്ക് പേജിൽ കയറി നോക്കിയാൽ കാണാം, പ്രൊഫൈൽ ചിത്രത്തിന്റെ സ്ഥാനത്ത് അഭിമന്യുവിനെ. പേജിൽ നിറയെ അഭിമന്യുവിന്റെ കൊലപാതകത്തിലുള്ള പ്രതിഷേധം കാണാം. ഫുട്ബോൾ മത്സരം വിജയിച്ച അഭിമന്യുവിന്റെ ടീമിന്റെ ചിത്രം കാണാം.
എസ്എഫ്ഐ പ്രവർത്തകനായിരിക്കുമ്പോഴും എതിർ രാഷ്ട്രീയമുള്ളവർക്ക് കൂടി അഭിമന്യു എത്രമാത്രം സ്വീകാര്യനും പ്രിയങ്കരനുമായിരുന്നു എന്നതിന് ഈ ഒരൊറ്റ തെളിവ് മാത്രം മതിയാകും. മഹാരാജാസ് കോളേജിലും ഓരോരുത്തരും തരും ആ സാക്ഷ്യപത്രം. കോളേജിലെ ഫ്രറ്റേണിറ്റിയുടെ നേതാവായ ഫുവാദ് മുഹമ്മദിന്റെ ഫേസ്ബുക്ക് പോസ്റ്റിലും കാണാം ആ അഭിമന്യുവിനെ. വായിക്കാം:
അവനെ മുന്നോട്ട് നയിച്ചത് സ്നേഹം
നേതാവ് എന്നായിരുന്നു അവൻ എല്ലാപ്പോഴും വിളിച്ചിരുന്നത്... കളിയാക്കി ആണെങ്കിലും സ്നേഹമുള്ള ആ വിളി കേൾക്കാൻ പ്രത്യേകം ഒരു സുഖം ആയിരുന്നു... വിരുദ്ധ പക്ഷത്തായിരുന്ന പാർട്ടികളിൽ ആയിട്ടു കൂടി വല്ലാത്തൊരു ആത്മബന്ധം സൂക്ഷിച്ചിരുന്നു അവൻ.. എന്നോട് മാത്രമല്ല മഹാരാജാസിലെ ഏകദേശം എല്ലാ വിദ്യാര്ഥികളോടും അവൻ അത് ഉണ്ടായിരുന്നു... സ്നേഹം മാത്രമായിരുന്നു അവനെ മുന്നോട്ട് നയിച്ചത്... ഒരു 5 മിനുറ്റ് അവനോട് സംസാരിച്ചു കഴിഞ്ഞാൽ സന്തോഷത്തോടെ മാത്രമേ നമ്മൾ പോവുകയുള്ളൂ...
എന്ത് കിട്ടിയെടാ കൊന്ന് കളഞ്ഞപ്പോ
അത്രക്ക് രസികനും സംഭാഷണപ്രിയനുമായിരുന്നു അവൻ... മഹാരാജാസിൽ അവൻ പഠിക്കുക ആയിരുന്നില്ല... ജീവിക്കുക ആയിരുന്നു... അവന്റെ ഉച്ചത്തിലുള്ള ആ ശബ്ദം എത്താത്ത മഹാരാജാസിലെ സ്ഥലങ്ങൾ വിരളമായിരുന്നു... അത്രക്ക് ഇഴകി ചേർന്നിരുന്നു അവൻ കോളേജുമായി... എന്ത് കിട്ടിയെടാ പോപുലർ ഫ്രണ്ടിന്റെയും ക്യാംപസ് ഫ്രെണ്ടിന്റെയും ചെന്നായ കൂട്ടങ്ങളെ അവനെ കൊന്നു കളഞ്ഞപ്പോ... അഭിമന്യു മറ്റു സംഘടനക്കാരായ ആരുടെയും പോസ്റ്റർ കീറുന്നവനായിരുന്നില്ല...
കൊന്നിട്ടും മതിയാവാതെ
അത്രക്ക് ജനാധിപത്യ ബോധം ഉൾകൊണ്ടവൻ ആയിരുന്നു.. അങ്ങോട്ട് ചെന്ന് ഒരിക്കലും പ്രശ്നം ഉണ്ടാക്കുന്നവനും ആയിരുന്നില്ല... സ്വന്തം പ്രസ്ഥാനത്തെ ആത്മാർഥമായി സ്നേഹിച്ചു നെഞ്ചിൽ കൊണ്ട് നടക്കുമ്പോൾ തന്നെ പ്രകോപനങ്ങൾ സൃഷ്ടിക്കാതെ മറ്റുള്ളവരെ ബഹുമാനിക്കുന്നവൻ ആയിരുന്നു... പിന്നെ എവിടെയാണ് നിങ്ങൾക്ക് ആത്മരക്ഷാർത്ഥം അവനെ കൊല്ലേണ്ടി വരുന്നത്... കൊന്നിട്ടും മതിയാകാതെ ഓണ്ലൈനില് കിടന്ന് ന്യായീകരിച്ചു കൊണ്ടിരിക്കുന്ന എല്ലാ സുഡാപ്പി പരനാരികളോടും ഒന്നു മാത്രമേ പറയാനുള്ളൂ...
എവിടെ സംഘർഷാവസ്ഥ
മഹാരാജാസിൽ രണ്ട് വിദ്യാർത്ഥി സംഘടനകൾ തമ്മിൽ ഒരു വിദ്യാർഥി സംഘട്ടനം നടന്നിട്ട് ഒരു വര്ഷത്തോളമായി.. ഓർമ ശെരിയാണെങ്കിൽ കഴിഞ്ഞ ജൂലായിൽ ആണ് അങ്ങനെ ഒന്നു അവസാനമായി നടന്നത്... അത് തന്നെ ചെറിയ ഒരു കയ്യാങ്കളി മാത്രം... അതിനു ശേഷം വാക്ക് തർക്കങ്ങളും ചെറിയ ഉന്തും തള്ളുമോക്കെ ഉണ്ടായിരിക്കാം... പക്ഷെ ഒരിക്കലും ക്യാംപസ് സംഘർഷ ഭരിതം ആയിരുന്നില്ല.. ഒരുത്തനെ കൊന്നു കളയാൻ മാത്രം കലുഷിതമായ ഒരു അവസ്ഥയും അവിടെ ഉണ്ടായിരുന്നില്ല... പിന്നെ എവിടെയാണ് നിങ്ങൾ പറയുന്ന സംഘർഷാവസ്ഥ.
നിങ്ങൾ സമാധാനം പറയേണ്ടി വരും
ഇനി പടച്ചോന്റെ പേരിൽ ആണ് ഈ നെറികെട്ട കാര്യത്തെ നിങ്ങൾ എല്ലാവരും കിടന്ന് ന്യായീകരിക്കുന്നതെങ്കിൽ നേരും നെറിയുമുള്ള നിരപരാധിയായ ഒരു ചെറുപ്പക്കാരന്റെ ചോരക്ക് നാളെ പടച്ചോന്റെ കോടതിയിൽ നിങ്ങൾ കൂടി സമാധാനം പറയേണ്ടി വരും തീർച്ച.. എങ്ങനെ കഴിഞ്ഞു മുഹമ്മദേ കത്തിയും കൊടുത്തു പോപുലർ ഫ്രണ്ടുകാരെ സ്വന്തം സഹോദരങ്ങൾക്ക് നേരെ അയക്കാൻ... മഹാരാജാസിന്റെ മനസ്സിൽ നിനക്ക് ഒരിക്കലും മാപ്പില്ല. അഭിമന്യു നേരും നെറിയുമുള്ളവനായിരുന്നു... മഹാരാജാസിന്റെ മകനായിരുന്നു... പൊറുക്കില്ല മഹാരാജാസ് ഒരിക്കലും... പൊറുക്കാൻ കഴിയില്ല...
ഫേസ്ബുക്ക് പോസ്റ്റ്
ഫ്രറ്റേണിറ്റിയുടെ നേതാവായ ഫുവാദ് മുഹമ്മദിന്റെ ഫേസ്ബുക്ക് പോസ്റ്റ്