കിം ജോങ് ഉന്നിന്റെ ഫേസ്ബുക്കിൽ മലയാളികളുടെ 'തൃശൂർ പൂരം'!!! ഏഷ്യാനെറ്റ് ന്യൂസിന് കഷ്ടകാലം, സത്യം വേറെ
ഉത്തര കൊറിയന്‍ സര്‍വ്വാധിപതിയായ കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയില്‍ ആണെന്നാണ് വാര്‍ത്തകള്‍. കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചുകഴിഞ്ഞു എന്ന് വരെ വാര്‍ത്തകള്‍ വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. ആഗോള മാധ്യമങ്ങള്‍ മാത്രമല്ല, വണ്‍ഇന്ത്യയും ഏഷ്യാനെറ്റ് ന്യൂസും ദേശാഭിമാനിയും എല്ലാം ഈ വാര്‍ത്ത കൊടുത്തിരുന്നു.
Recommended Video
നിഗൂഢരാജ്യത്തെ ഈ 31 കാരി നയിക്കുമോ? ലോകം ഭയന്ന സ്വേച്ഛാധിപതിയേക്കാൾ ശക്ത? കിം ജോങ് ഉന്നിന്റെ സഹോദരി
എന്നാലിപ്പോള്‍ ഇക്കാര്യത്തില്‍ വലിയ 'പൊങ്കാല' കിട്ടിക്കൊണ്ടിരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിനാണ്. എവിടെയാണ് ഇതെല്ലാം നടക്കുന്നത് എന്നല്ലേ... കിം ജോങ് ഉന്നിന്റെ പേരില്‍ ഉള്ള ഫേസ്ബുക്ക് പേജില്‍.
മസ്തിഷ്‌ക മരണം സംഭവിച്ചു എന്ന് പറയുന്ന കിമ്മിന്റെ പേരിലുള്ള എഫ്ബി പേജ് ഇപ്പോഴും നല്ല ആക്ടീവ് ആണ്. ഓരോ പോസ്റ്റിന് താഴേയും മലയാളികളുടെ കമന്റുകളുടെ ബഹളവും. അവിടെ സംഭവിക്കുന്നത് എന്തൊക്കെയാണെന്ന് ഒന്ന് നോക്കാം... എന്താണ് ആ പേജിന്റെ പിന്നിലെ സത്യം എന്നും!!!
ഇന്റര്‍നെറ്റ് ഉണ്ടോ?
ഇന്റര്‍നെറ്റ് എന്ന് പറയുന്ന സാധനം വളരെ കുറച്ച് ആളുകള്‍ക്ക് മാത്രം ലഭ്യമായിട്ടുള്ള രാജ്യമാണ് ഉത്തര കൊറിയ. സാധാരണക്കാര്‍ക്ക് കിട്ടുക ക്വാങ്‌മ്യോങ് എന്ന് പേരുള്ള ദേശീയ ഇന്‍ട്രാനെറ്റ് മാത്രമാണ്.
വെരിഫൈഡ് അല്ല?
എന്തായാലും കിം ജോങ് ഉന്നിന്റെ പേരിലുള്ള ഈ ഫേസ്ബുക്ക് പേജ് ഔദ്യോഗികമാണോ എന്ന് വ്യക്തമല്ല. വെരിഫൈഡ് പേജ് അല്ലെന്ന് വ്യക്തം. കാരണം 'ബ്ലൂ ടിക്ക്' ഈ പേജിന് ഇല്ല. എന്തായാലും അറുപതിനായിരത്തോളം ലൈക്കുകള്‍ ഉണ്ട്.
പിന്നില്‍ ഏഷ്യാനെറ്റെന്ന്
കിം ജോങ് ഉന്‍ മരിച്ചു എന്ന വാര്‍ത്ത പ്രചരിപ്പിച്ചതിന് പിന്നില്‍ ഏഷ്യാനെറ്റ് ന്യൂസ് ആണെന്നാണ് പേജിലെ പോസ്റ്റുകള്‍ക്ക് താഴെ ആദ്യം വന്ന കമന്റുകളില്‍ പലതും പറയുന്നത്. സംഗതി അല്‍പം തമാശയാണെങ്കിലും, ചിലരെങ്കിലും ഇത് വിശ്വസിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു!
അടുത്ത ബോംബ്
മലയാളികള്‍ ആണ് ഈ വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ . ഇതിനെതിരെ നടപടിയെടുക്കണം അണ്ണാ... എന്നാണ് ഒരാളുടെ കമന്റ്! അടുത്ത ബോംബ് ഏഷ്യാനെറ്റിന്റെ അണ്ണാക്കിലേക്ക് വിടണം എന്നാണ് മറ്റൊരാള്‍ പറയുന്നത്. കമന്റുകള്‍ ഇങ്ങനെ തുടരുകയാണ്.
നന്നായി ഗൗനിക്കണേ
മുമ്പൊരിക്കല്‍ സിപിഎം സമ്മളനത്തിന്റെ പോസ്റ്ററില്‍ കിം ജോങ് ഉന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതും ഈ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ കൊണ്ടുവന്ന് കമന്റ് ആയി ഇടുന്നുണ്ട് ചിലര്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടുകളും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചെന്നിത്തലയ്ക്കും ഉണ്ട്
കിം ജോങ് ഉന്നിന്റെ പേര് കേട്ട ഉടനെ രമേശ് ചെന്നിത്തല ഫോണ്‍ എടുത്ത് വിളിച്ചു എന്ന മട്ടില്‍ ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. അതൊക്കെ കിം ജോങ് ഉന്നിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ആയി ഇട്ടിട്ടും ഉണ്ട് ചിലര്‍!
പിണറായി വിജയനെ വിട്ടിട്ടില്ല
പിണറായി വിജയനേയും സിപിഎമ്മിനേയും വിട്ടുകൊണ്ടൊരു കിം ജോങ് ഉന്‍ ട്രോള്‍ കേരളത്തില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലല്ലോ. അത്തരത്തിലുള്ള കമന്റുകളും ഒരുപാട് എണ്ണം വരുന്നുണ്ട്. പിണറായിയേയും കിമ്മിനേയും മോര്‍ഫ് ചെയ്തിട്ടുള്ള ഫോട്ടോകളും ചിലര്‍ കമന്റ് ആയി ഇട്ടിട്ടുണ്ട്.
മരുന്നൊക്കെ കഴിക്കണേ....
കിം ജോങ് ഉന്നിന് മലയാളം വായിക്കാന്‍ അറിയാമായിരുന്നെങ്കില്‍ ഇപ്പോള്‍ കണ്ണ് നിറഞ്ഞേനേ.... അണ്ണാ മരുന്നൊക്കെ കൃത്യമായി കഴിക്കണേ എന്നല്ലേ ഉപദേശം. അതിന്റെ കൂടെ ബ്രേക്ക് ദ ചെയിന്‍ കാമ്പയിനും കൂടി ഉണ്ട്.
ഇനി ഇതൊക്കെ കഴിഞ്ഞാല്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിലേക്ക് ശരിക്കും മിസൈല്‍ എത്തുമോ എന്നുകൂടി ശ്രദ്ധിക്കണം!
ഏതാണ് ആ ചിത്രങ്ങള്‍
എന്തായാലും കിം ജോങ് ഉന്നിനെ ഒരാഴ്ചയില്‍ ഏറെയായി പൊതുപരിപാടികളില്‍ ഒന്നും കണ്ടിട്ടില്ല. എന്നാല്‍ ഫേസ്ബുക്ക് പേജില്‍ ചിത്രങ്ങള്‍ സഹിതമുള്ള പോസ്റ്റുകള്‍ വരുന്നുണ്ട്. പോസ്റ്റുകളുടെ വിശദീകരണങ്ങളെല്ലാം ഇംഗ്ലീഷിലും ആണ്. സ്വാഭാവികമായും സംശയം തോന്നാം.
ശുദ്ധ തട്ടിപ്പ്!!!
കിം ജോങ് ഉന്നിന്റെ ഫേസ്ബുക്ക് പേജ് ആണോ എന്നതില്‍ ഒരു ഉറപ്പും ഇല്ലെന്ന് ആദ്യമേ പറഞ്ഞില്ലേ. ഇനി മറ്റൊരു സത്യം കൂടി പറയാം...
കിം ജോങ് ഉന്നിന്റെ ജീവിതവും ഉത്തരകൊറിയന്‍ പ്രത്യയശാസ്ത്രവും പ്രചോദനമായ ഒരു ഇ കൊമേഴ്‌സ് സ്ഥാപനമുണ്ട്. കെജെ-യു ഡോട്ട് കോം എന്നതാണ് അവരുടെ വെബ്‌സൈറ്റ് വിലാസം. ഇറ്റലിയില്‍ നിന്നാണ് ഇവരുടെ ഉത്പന്നങ്ങളെല്ലാം ഡിസൈന്‍ ചെയ്യുന്നത്. പേജിന് മുകളില്‍ കാണുന്ന 'ഷോപ്പ് നൗ' എന്ന ഭഗത്ത് ക്ലിക്ക് ചെയ്താല്‍ നേരെ ഈ വെബ്‌സൈറ്റിലേക്കാണ് എത്തുക!