ഒറ്റപ്പെട്ട് ആഷിക് അബു? വാരിയംകുന്നനില്‍ സിപിഎം സൈബര്‍ പിന്തുണയുമില്ല... കാരണം ഇവര്‍ രണ്ട് പേർ
കോഴിക്കോട്: പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന്‍ എന്ന സിനിമയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. മലബാര്‍ കലാപനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക് എത്തിക്കുന്നതിനെ ചൊല്ലി തര്‍ക്കങ്ങള്‍ ഒരുപാട്. സിനിമ പ്രഖ്യാപനം വന്ന ഉടന്‍ തന്നെ സംഘപരിവാര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.
എന്നും സിപിഎമ്മിനോടും ഇടതുപക്ഷത്തോടും ഒപ്പം നന്നിട്ടുള്ള ആഷിക് അബുവിന് പക്ഷേ ഇത്തവണ പാര്‍ട്ടി അനുകൂലികളുടെ സൈബര്‍ പിന്തുണ ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സംഘവരിവാറിന്റെ സൈബര്‍ ആക്രമണങ്ങളില്‍ പൃഥ്വിരാജിനൊപ്പം നില്‍ക്കുന്ന സൈബര്‍ സഖാക്കള്‍ ആഷിക് അബുവിന് വേണ്ട പിന്തുണ നല്‍കുന്നില്ല.
യഥാര്‍ത്ഥത്തില്‍ ആഷിക് അബുവിനോട് അല്ല ഇവരുടെ പ്രശ്‌നം. വാരിയംകുന്നന്‍ എന്ന സിനിമയില്‍ ആഷിക്കിനൊപ്പം പിന്നണിയിലുള്ള രണ്ട് പേരാണ് സൈബര്‍ സഖാക്കളുടെ എതിര്‍പ്പിന് കാരണം.
തിരക്കഥയൊരുക്കുന്നത്
വാരിയംകുന്നന്‍ എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് രണ്ട് പേര്‍ ചേര്‍ന്നാണ്. ഹര്‍ഷദും റമീസും. ഇതില്‍ റമീസ് ആണ് ഇടതുപക്ഷത്തെ വലിയ തോതില്‍ ചൊടിപ്പിക്കുന്നത്. ഹര്‍ഷദിന്റെ രാഷ്ട്രീയവും പ്രഖ്യാപിത ഇടതുപക്ഷത്തോട് ചേര്‍ന്നുപോകുന്നതല്ല. എങ്കിലും റമീസ് ഇടതുപക്ഷത്തെ സംബന്ധിച്ച് ഒരു വിധത്തിലും അംഗീകരിക്കാന്‍ ആകാത്ത ആളാണ് എന്നാണ് ആക്ഷേപം.
മുന്‍ നിലപാടുകള്‍
ഫേസ്ബുക്കില്‍ റമീസ് എടുത്ത നിലപാടുകളും റമീസിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും തന്നെയാണ് വലിയ തോതില്‍ ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്. സ്ത്രീ വിരുദ്ധതയും വര്‍ഗ്ഗീയതയും ആണ് അത്തരം പോസ്റ്റുകളുടെ മുഖമുദ്ര. ഇത് തന്നെയാണ് ഇടതുപക്ഷത്തിന് വലിയ എതിര്‍പ്പുണ്ടാക്കുന്നതും. റമീസിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
വിവരംകെട്ട പോസ്റ്റുകളെന്ന്... മാപ്പപേക്ഷ
വിവാദം കൊടുമ്പിരിക്കൊണ്ടതോടെ റമീസ് തന്നെ വിശദീകരണവുമായി ഫേസ്ബുക്കില്‍ രംഗത്തെത്തി. എട്ടോ ഒമ്പതോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി എഫ്ബിയില്‍ ഒക്കെ വന്നകാലത്ത് ആവേശത്തില്‍ പല വിവരംകെട്ട പോസ്റ്റുകളും ഇട്ടിട്ടുണ്ട് എന്നാണ് റമീസ് പറയുന്നത്. ഇന്നത്തെ പോലുള്ള പൊളിറ്റിക്കല്‍ കറക്ട്‌നെസോ കാഴ്ചപ്പാടുകളോ തനിക്ക് അന്നുണ്ടായിരുന്നില്ല എന്നും അന്നത്തെ പോസ്റ്റിലെ സ്ത്രീവിരുദ്ധത മനസ്സിലാക്കാനുള്ള പക്വത ഉണ്ടായിരുന്നില്ല എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. ആ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട് എന്നും അന്നത്തെ നിലപാടുകളുടെ പേരില്‍ മാപ്പ് ചോദിക്കുന്നതായും റമീസ് പറയുന്നു.
Recommended Video
അന്ന് തുടങ്ങിയ ആലോചന
എന്നാല്‍ റമീസിന്റെ തന്നെ ഭാഷയില്‍ 'വിവരംകെട്ട പോസ്റ്റുകള്‍' ഫേസ്ബുക്കില്‍ എഴുതിയ കാലഘട്ടത്തില്‍ തന്നെയാണ് വാരിയംകുന്നന്‍ എന്ന സിനിമയെ കുറിച്ച് ആലോചിച്ച് തുടങ്ങുന്നത്. 2012 ല്‍ ആണ് സിനിമ ചെയ്യുന്നതിനെ കുറിച്ച് ആലോചനയുണ്ടാകുന്നത് എന്ന് ചന്ദ്രികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതും ഇടതുപക്ഷത്തെ ചിലര്‍ എടുത്തുകാണിക്കുന്നുണ്ട്.
സ്ത്രീ വിരുദ്ധത മാത്രമല്ല
റമീസിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പഴയ സ്ത്രീ വിരുദ്ധതയുടെ കാര്യം എടുത്ത് പറയുന്നുണ്ട്. എന്നാല്‍ സൈബര്‍ ഇടതുപക്ഷം ഉന്നയിക്കുന്നത് സ്ത്രീ വിരുദ്ധത മാത്രമല്ല, കടുത്ത മതമൗലിക വാദം എന്ന ആക്ഷേപം കൂടിയാണ്. അത് സംബന്ധിച്ച് റമീസ് ഇപ്പോഴും വ്യക്തത വരുത്തിയിട്ടില്ലെന്നും ഇവര്‍ പറയുന്നു.
മുഹ്‌സിന്‍ പരാരി
സൈബര്‍ സഖാക്കള്‍ ആഷിക് അബുവിന് പിന്തുണ കൊടുക്കാത്തതിന്റെ മറ്റൊരു കാരണക്കാരന്‍ മുഹ്‌സിന്‍ പരാരിയുടെ സാന്നിധ്യമാണ്. സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവും ഒക്കെയായ മുഹ്‌സിന്‍ പരാരി, വാരിയംകുന്നന്‍ സിനിമയുടെ കോ ഡയറക്ടര്‍ ആണ്.
വൈറസ് മുതലേ
ആഷിക് അബുവിന്റെ വൈറസ് എന്ന ചിത്രം മുതലേ മുഹ്‌സിന്‍ പരാരിയ്‌ക്കെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നുതുടങ്ങിയിരുന്നു. കെകെ ഷൈലജ ടീച്ചറെ അനുസ്മരിപ്പിക്കുന്ന ആരോഗ്യമന്ത്രിയുടെ പാത്ര സൃഷ്ടിയും മറ്റ് ചില കഥാപാത്രങ്ങളുടെ സൃഷ്ടിയും കഥാപരിസരവും എല്ലാം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. തുടര്‍ന്ന് മുഹ്‌സിന്‍ സ്വീകരിച്ച നിലപാടുകളും സൈബര്‍ ഇടതുപക്ഷത്തിന് അംഗീകരിക്കാന്‍ ആകുന്നവയായിരുന്നില്ല.
വാരിയംകുന്നന്‍ സിനിമയാകുമ്പോള്‍...
വാരിയംകുന്നത്ത് കുഞ്ഞഹമ്മ് ഹാജിയുടെ ജീവിതം സിനിമായാക്കുന്നതും ആഷിക് അബു അത് സംവിധാനം ചെയ്യുന്നതും അല്ല ഇടതുപക്ഷം ഉയര്‍ത്തിക്കാണിക്കുന്ന പ്രശ്‌നം. റമീസിനേയും മുഹ്‌സിന്‍ പരാരിയേയും പോലുള്ളവര്‍ അതിന്റെ പിന്നണിയില്‍ നില്‍ക്കുമ്പോള്‍ സിനിമ എത്തരത്തില്‍ ആയിരിക്കും രൂപപ്പെടുക എന്നതാണ് സൈബര്‍ ഇടതുപക്ഷത്തിന്റെ ആശങ്ക. അത് പിന്നീട് മറുപക്ഷം എത്തരത്തിലായിരിക്കും ഉപയോഗപ്പെടുത്തുക എന്നതും സൈബര്‍ ഇടതുപക്ഷത്തിന്റെ ആശങ്കയാണ്.