ഈ ആരോഗ്യമന്ത്രി നമുക്ക് അഭിമാനമാണെന്ന് തുമ്മാരുകുടി! ഇതുവായിച്ചാലെങ്കിലും ചെന്നിത്തല നിർത്തുമോ...
തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തിൽ കേരളം ലോകരാഷ്ട്രങ്ങൾക്കെല്ലാം മാതൃകയായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആകെ അസ്വസ്ഥനാണ്. കോവിഡ് 19 പ്രതിരോധത്തിന്റെ പേരിൽ ആരോഗ്യമന്ത്രി ദിവസവും മൂന്നും നാലും തവണ വാർത്താ സമ്മേളനം നടത്തി ഇമേജ് ബിൽഡിങ് നടത്തുകയാണ് എന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം.
തുടർച്ചയായി കൈയ്യടി നേടിക്കൊണ്ട് ശൈലജ ടീച്ചർ... കൊറോണ മാത്രമല്ല
ഇങ്ങനെ ഒരു ആക്ഷേപത്തിന്റെ പേരിൽ രമേശ് ചെന്നിത്തല ഒരുപാട് വിമർശനങ്ങൾക്കും ട്രോളുകൾക്കും വിധേനയനായിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഐക്യരാഷ്ട്രസഭ പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത ലഘൂകരണവിഭാഗം തലവൻ മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ ഒരു കുറിപ്പ് എഴുതുന്നത്. കൊറോണ കാലത്തെ വാർത്താ സമ്മേളനം എന്ന തലക്കെട്ടിലാണ് കുറിപ്പ്. ഈ ആരോഗ്യ മന്ത്രി നമുക്ക് അഭിമാനമാണ് എന്ന് പറഞ്ഞുകൊണ്ടാണ് തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ് ഈ ഫേസ്ബുക്ക് പോസ്റ്റ്. രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടി എന്ന നിലയിലാണ് പലരും ഈ പോസ്റ്റ് ഷെയർ ചെയ്യുന്നത്. മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം....
കൊറോണക്കാലത്തെ വാർത്താ സമ്മേളനം...
കൊറോണക്കാലത്തെ വാർത്താ സമ്മേളനം...
ഒരു എമർജൻസി നന്നായി കൈകാര്യം ചെയ്യുന്നത് പോലെതന്നെ പ്രധാനമാണ് ആളുകളിൽ അത് നന്നായിട്ടാണ് കൈകാര്യം ചെയ്യുന്നതെന്ന ആത്മവിശ്വാസം ഉണ്ടാക്കുന്നതും.
വലിയ ദുരന്തങ്ങൾ ഉണ്ടാകുന്പോൾ അത് കൈകാര്യം ചെയ്യുന്നവർ ദിവസവും പത്രലേഖകരെ കാണണമെന്നും അവർക്കറിയാവുന്ന വിവരങ്ങൾ പൊതുജനങ്ങളുമായി പങ്കുവെക്കണമെന്നുമാണ് ഈ രംഗത്ത് ജോലി ചെയ്ത് തുടങ്ങിയ കാലത്ത് തന്നെ ഞങ്ങളെ പഠിപ്പിച്ചത്. ഞങ്ങൾ അത് തന്നെയാണ് പഠിപ്പിക്കുന്നതും.
അല്ലെങ്കിൽ, വാട്സ് ആപ് യൂണിവേഴ്സിറ്റി ഏറ്റെടുക്കും
ദുരന്തകാലത്ത് വാർത്തകൾ അറിയാൻ ആളുകൾക്ക് വലിയ താല്പര്യം ഉണ്ടാകുമെന്നതിനാൽ ഉത്തരവാദിത്തപ്പെട്ടവർ ശരിയായ വാർത്തകൾ നൽകിയില്ലെങ്കിൽ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി പ്രശ്നം ഏറ്റെടുക്കും. പൊട്ടക്കണക്കും ഊഹാപോഹങ്ങളുമായി മാധ്യമങ്ങൾ നിറയും, ആളുകൾ പരിഭ്രാന്തരാകും. എമർജൻസി സാങ്കേതികമായി എത്ര നന്നായി കൈകാര്യം ചെയ്താലും പ്രശ്നം കൈവിട്ട് പോകും. ദുരന്ത പ്രദേശങ്ങളിൽ വസ്‌തുവകകളുടെ പൂഴ്‌ത്തിവെയ്പ്പും കൂട്ടപ്പലായനവും ഉണ്ടാകുന്നത് ഇങ്ങനെ ഉത്തരവാദിത്തപ്പെട്ടവർ വേണ്ടത്ര വിവരങ്ങൾ പങ്കുവെക്കാത്തത് കൊണ്ടാണ്.
പ്രളയകാലത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങൾ
2018 ലെ പ്രളയകാലത്ത് കാര്യങ്ങൾ ഏറ്റവും ബുദ്ധിമുട്ടായിരുന്ന കാലത്ത് പോലും കേരളത്തിൽ ജനങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടാക്കിയത് മുഖ്യമന്ത്രിയുടെ പത്ര സമ്മേളനങ്ങൾ ആയിരുന്നു. ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖത്തോടെ കൃത്യമായ കണക്കുകൾ നിരത്തി നടത്തിയ ആ പത്രസമ്മേളനങ്ങൾ ദുരന്തം കൈകാര്യം ചെയ്യുന്നത് പഠിക്കുന്നവർക്ക് പഠനത്തിന് ഉപയോഗിക്കാൻ പറ്റുന്നവയായിരുന്നു.
ആരോഗ്യമന്ത്രിയും അങ്ങനെ തന്നെ
നമ്മുടെ ആരോഗ്യ മന്ത്രിയുടെ കാര്യവും വ്യത്യസ്തമല്ല. ഈ കൊറോണക്കാലം തുടങ്ങിയത് മുതൽ മലയാളികൾക്ക് കൃത്യമായ വിവരങ്ങൾ കിട്ടിക്കൊണ്ടിരുന്നു. സ്ഥിരമായി ആരോഗ്യ മന്ത്രിയും പറ്റുന്പോൾ ഒക്കെ മുഖ്യമന്ത്രിയും നാട്ടുകാരെ കാര്യങ്ങൾ നേരിട്ട് പറഞ്ഞു മനസിലാക്കുന്നു. ഫേസ്ബുക്കിലൂടെ വിവരം കൈമാറുന്നത് വേറെയും.
അഭിമാനമാണ് ഈ ആരോഗ്യമന്ത്രി
പക്ഷെ മാധ്യമങ്ങളെ കാണാനോ കാണിക്കാനോ ഉള്ള അമിതാവേശം ഒന്നുമല്ല ആരോഗ്യമന്ത്രിയിൽ ഞാൻ കാണുന്നത്. നിപ്പയുടെ കാലത്ത് തന്നെ ആരോഗ്യ എമർജൻസികളെ മുന്നിൽ പോയി നിന്ന് നയിക്കുകയാണ് ടീച്ചർ. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്ക് നേതൃത്വം നൽകുന്നു, ഡോക്ടർമാർക്ക് വേണ്ടത്ര സൗകര്യങ്ങൾ ഉറപ്പാക്കുന്നു, രാത്രി പന്ത്രണ്ട് മണിക്ക് പോലും ജൂനിയർ ഡോക്ടർമാരെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുന്നു. രാവിലെ രണ്ടു മണിക്ക് ടീച്ചറുടെ ഫോൺ ബെല്ലടിക്കുന്പോൾ ഒന്നാമത്തെ ബെല്ലിന് ഫോൺ എടുത്തത് ടീച്ചർ തന്നെയാണെന്ന് അനുഭവസ്ഥർ പറയുന്നു. ഈ കൊറോണക്കാലത്ത് നമ്മുടെ ആളുകൾ ഇത്രയെങ്കിലും സമാധാനമായി ഉറങ്ങുന്നത് കാര്യങ്ങൾ കൃത്യമായി നോക്കി ടീച്ചർ ഉറങ്ങാതെ ഇരിക്കുന്നുണ്ടെന്ന ആത്മവിശ്വാസം കൊണ്ടുകൂടിയാണ്.
ഈ ആരോഗ്യമന്ത്രി നമുക്ക് അഭിമാനമാണ്!
എംഎല്‍എയുടെ ഭാര്യയും ഇറ്റലിയില്‍ കുടുങ്ങി; 'അവള്‍ക്ക് ഉടന്‍ നാട്ടിലെത്താനാവുമെന്ന് തോന്നുന്നില്ല'