ഞാനും അച്ഛനും ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല; അത് വ്യാജ വാർത്തയാണെന്ന് വിനീത് ശ്രീനിവാസൻ
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് പുതിയ കാര്യമല്ല. സമൂഹമാധ്യമങ്ങളിലൂടെ കാട്ടുതീപോലെ പടരുന്ന വ്യാജവാർത്തകൾ വലിയ ക്രമസമാധാനപ്രശ്നങ്ങൾക്ക് വരെ പലപ്പോഴും വഴിവെച്ചേക്കാം. വ്യാജവാർത്തകൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് വാട്സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെ പ്രതിനിധികൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശവും നൽകിയിട്ടുണ്ട്.
ജീവിച്ചിരിക്കുന്ന പലരുടെയും മരണവാർത്തപോലും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. സിനിമാ താരങ്ങളും രാഷ്ട്രീയക്കാരുമൊക്കെയാകും ഇത്തരം വ്യാജവാർത്തകൾക്ക് ഇരകളാകുന്നത്. സത്യമെന്താണെന്നറിയാതെ മറ്റുള്ളവർ അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. നടൻ ശ്രീനിവാസന്റെയും മകൻ വിനീത് ശ്രീനിവാസന്റെയും പേരിലും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു. ഇരുവരും തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നുവെന്ന തരത്തിലായിരുന്നു പ്രചാരണം. ഈ വ്യാജ പ്രചാരണങ്ങളെ പൊളിച്ചടുക്കുകയാണ് വിനീത് ശ്രീനിവാസൻ.
കമ്മ്യൂണിസ്റ്റാകരുത്
‘അച്ഛന് എനിക്ക് ആദ്യം തന്ന ഉപദേശം കമ്യൂണിസ്റ്റായി ജീവിക്കാനാണ്. പിന്നീട് കാലം മാറിയപ്പോള്‍ അച്ഛന് പറഞ്ഞു നീ കമ്യൂണിസ്റ്റാകരുത്. അത് അച്ഛന് പറ്റിയ വലിയ തെറ്റായിരുന്നുവെന്ന്' വിനീത് ശ്രീനിവാസന്റെ വാക്കുകൾ എന്ന രീതിയിലാണ് വ്യാപകമായി ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടത്. നിരവധി ആളുകൾ ഇതിനോടകം ഇത് ഷെയർ ചെയ്യുകയും കമ്മ്യൂണിസ്റ്റ് വിരുദ്ധ ഗ്രൂപ്പുകളിൽ ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു.
ശ്രീനിവാസൻ പറഞ്ഞത്
കമ്മ്യൂണിസം ഇന്ന് പാവങ്ങളെ പറ്റിച്ച് ചിലർക്ക് ജീവിക്കാനുള്ള വെറും ചൂണ്ട മാത്രമാണ്. പാവങ്ങൾ അതിൽ കൊത്തി അതിൽ കുരുങ്ങുന്നു, നേതാക്കൾ അത് ആഹാരമാക്കുന്നു. കമ്മ്യൂണിസത്തെക്കുറിച്ച് നടൻ ശ്രീനിവാസന്റെ വാക്കുകളാണിത് എന്ന രീതിയിലായിരുന്നു സോഷ്യൽ മീഡിയയിലെ മറ്റൊരു പ്രചാരണം.
തിരഞ്ഞെടുപ്പ് സമയത്ത്
തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിന് കമ്മ്യൂണിസ്റ്റ് വിരോധം പ്രചരിപ്പിക്കുന്നതിനായി ശ്രീനിവാസൻ പറഞ്ഞതെന്ന തരത്തിൽ ഈ പോസ്റ്ററുകൾ പ്രചരിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ പ്രചാരണം നടത്താൻ തന്റെയും മകന്റെയും പേരുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന് കാട്ടി ശ്രീനിവാസൻ മുൻ ഡിജിപ് ടിപി സെൻകുമാറിന് പരാതി നൽകിയിരുന്നു.
മുഖ്യമന്ത്രിക്കെതിരെയും
നടൻ ശ്രീനിവാസന്റേതെന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്ന ഒരു ട്വിറ്റർ അക്കൗണ്ടും ഇടയ്ക്ക് പ്രത്യക്ഷപ്പെട്ടിരുന്നു. ‘കിലോക്ക് 300 രൂപ വിലയുളള ബീഫ് പട്ടിണി പാവങ്ങളുടെ ഭക്ഷണമാണെന്ന് പറഞ്ഞ ഒരു മുഖ്യമന്ത്രി നമുക്കുണ്ട്' എന്നതായിരുന്നു ഇതിൽ വന്ന ആദ്യ ട്വീറ്റ്, സിപിഎമ്മിനെ കുറ്റപ്പെടുത്തുന്ന തരത്തിലായിരുന്നു പിന്നീടുള്ള ട്വീറ്റുകൾ. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയും ശ്രീനിവാസൻ വീണ്ടും പരാതി നൽകിയിരുന്നു.
സത്യം ഇതാണ്?
ഒരു കാലത്ത് സോഷ്യൽ മീഡിയിൽ വ്യാപകമായ ഈ വ്യാജ വാർത്ത വീണ്ടും പ്രചരിക്കുകയാണ്.ഇത് നൂറ് ശതമാനം വാസ്തവ വിരുദ്ധമായ വാർത്തയാണ്. ഇത് എന്റെ അഭിപ്രായമാണോ, ഞാൻ ഇങ്ങനെ പറഞ്ഞിട്ടുണ്ടോ, എന്ന് തുടങ്ങി ഇതിന്റെ വാസ്തവം അന്വേഷിച്ച് നിരവധി ഫോൺകോളുകളാണ് എനിക്ക് ലഭിക്കുന്നത്. ഞാൻ ഒരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ല, വ്യാജപ്രചാരണങ്ങൾക്കെതിരെ വർഷങ്ങൾക്ക് മുൻപ് അച്ഛൻ പരാതി നൽകിയിരുന്നുവെന്നും വിനീത് ശ്രീനിവാസൻ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റ്
"പിണറായി എന്താ പിറവം പള്ളി വിധി നടപ്പാക്കാത്തത്? ക്രിസ്ത്യാനികളെ പേടിയായിട്ടല്ലേ?" മറുപടി കുറിപ്പ്
ഇതാണ് ശബരിമലയിലെ ബിജെപിയുടെ 'മാസ്റ്റര്‍ പ്ലാന്‍'; നടപ്പിലാക്കാന്‍ സന്നിധാനത്ത് എത്തിയത് 3000 ആളുകള്‍