Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുദ്ധന്‍ രണ്ടു തവണ ചിരിച്ചപ്പോള്‍... ഇന്ത്യന്‍ ആണവായുധ പരീക്ഷണങ്ങളുടെ ത്രസിപ്പിക്കുന്ന കഥ!

ഇന്ത്യ ഇന്ന് ലോകത്തിലെ ആണവ ശക്തികളില്‍ ഒന്നാണ്. ഒരുപക്ഷേ, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഓരോ ചെറിയ ചലനങ്ങളും ലോകരാഷ്ട്രങ്ങളെ ഭയപ്പെടുത്തുന്നത് ഒന്നിലധികം ആണവ രാജ്യങ്ങളുള്ള മേഖല എന്നതുകൊണ്ട് കൂടിയാകാം. എന്തായാലും ഇന്ത്യ ഒരു ആണവ ശക്തിയായി മാറിയത് തുടക്കത്തില്‍ പലര്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

1974 ല്‍ ആയിരുന്നു 'ബുദ്ധന്‍ ചിരിക്കുന്നു' എന്ന പേരില്‍ ഇന്ത്യ ആദ്യത്തെ അണ്വായുധ പരീക്ഷണം നടത്തുന്നത്. ബുദ്ധന്‍ ചിരിക്കുന്നു എന്നത് ഒരു രഹസ്യ കോഡ് ആയിരുന്നു. എന്നാല്‍ ബുദ്ധനെ പോലെ സമാധാനത്തിന്റെ അംബാസഡര്‍ ആയി കരുതുന്ന ഒരു ഇതിഹാസ പുരുഷന്റെ പേര് എന്തിന് ആ അണ്വായുധ പരീക്ഷണത്തിന് നല്‍കി എന്ന ചോദ്യം പലരും ഉന്നയിച്ചിട്ടുണ്ട്.

1

ഒരുപക്ഷേ, സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് തന്നെ ആണവ പദ്ധതി തുടങ്ങിയ ഒരു രാജ്യമായിരുന്നു ഇന്ത്യ. ഹോമി ജഹാംഗീര്‍ ഭാഭയുടെ നേൃത്വത്തില്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് സ്ഥാപിച്ചപ്പോള്‍ തന്നെ ആണവ ഗവേഷണങ്ങള്‍ തുടങ്ങിയിരുന്നു. ഹോമി ഭാഭയെ പോലെ തന്നെ ഇന്ത്യന്‍ ആണവ പദ്ധതിയ്ക്ക് നിര്‍ണായക സംഭവാനകള്‍ നല്‍കിയവര്‍ ആയിരുന്നു രാജാ രാമണ്ണയും പിഎസ് ഗില്ലും. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇന്ത്യയുടെ ആണവ പദ്ധതിയുടെ ചുമതല, അന്നപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഏല്‍പിച്ചത് ഭാഭയെ തന്നെ ആയിരുന്നു. ആണവ നിര്‍വ്യാപനത്തിനായി മുന്‍നിരയില്‍ തന്നെ നിന്നിരുന്ന രാജ്യമായിരുന്നു ഇന്ത്യ എങ്കിലും ആ കരാറില്‍ ഇന്ത്യ ഒപ്പിട്ടിരുന്നില്ല എന്നതും ചരിത്രം.

2

ഇന്ത്യയുടെ ആണവ പദ്ധതിയ്ക്ക് എല്ലാ വിധ സഹായങ്ങളും നല്‍കിപ്പോരാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തയ്യാറായിരുന്നു. 1958 ല്‍ ഇന്ത്യയുടെ പ്രതിരോധ ബജറ്റിന്റെ മൂന്നില്‍ ഒന്നും നല്‍കിയിരുന്നത് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആറ്റോമിക് എനര്‍ജിയ്ക്ക് ആയിരിന്നു. ഹോമി ഭാഭ തന്നെ ആയിരുന്നു ഇതിന്റെ സെക്രട്ടറി. അമേരിക്കയുമായും കാനഡയുമായും സഹകരിച്ചുകൊണ്ടായിരുന്നു ഇന്ത്യന്‍ ആണവ പദ്ധതി ആദ്യഘട്ടങ്ങളില്‍ മുന്നോട്ട് പോയത്. സമാധാനാവശ്യങ്ങള്‍ക്കുള്ള ആണവോര്‍ജ്ജം എന്ന ധാരണയില്‍ ആയിരുന്നു ഇത്.

3

എന്നാല്‍, ഈ നിലയില്‍ നിന്ന് കാര്യങ്ങള്‍ വളരെ വേഗം മാറിമറിഞ്ഞു. 1960 കളില്‍ തന്നെ ആണവായുധം നിര്‍മിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ തിരിഞ്ഞിരുന്നു. 1962 ലെ ഇന്ത്യാ -ചൈന യുദ്ധവും പിന്നീട് ഇന്ത്യന്‍ ആണവ പദ്ധതിയുടെ കാര്യത്തില്‍ നിര്‍ണായകമാണ്. സോവിയറ്റ് യൂണിയനില്‍ നിന്ന് ഇന്ത്യ പ്രതീക്ഷിച്ച സഹായം ലഭ്യമാകാതിരുന്നതോടെ ആയിരുന്നു സ്വന്തമായി ആണവായുധം എന്ന ലക്ഷ്യത്തിലേക്ക് വളരെ പെട്ടെന്ന് എത്തണം എന്ന് ഇന്ത്യ ചിന്തിച്ചുതുടങ്ങിയത്. 1965 ല്‍ ആണവായുധത്തിന്റെ രൂപകല്‍പനാ ജോലികള്‍ ഹോമി ഭാഭയുടെ നേതൃത്വത്തില്‍ തുടങ്ങി. പിന്നീട് അത് പൂര്‍ത്തിയാക്കിയത് രാജാ രാമണ്ണ ആയിരുന്നു.

4

നെഹ്‌റുവിന്റെ മരണശേഷം ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായതോടെ ആണവ പദ്ധതിയുടെ വേഗം കുറഞ്ഞിരുന്നു. ആണവ പദ്ധതിയുടെ തലവനായി ശാസ്ത്രി നിയോഗിച്ചത് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവായ വിക്രം സാരാഭായിയെ ആയിരുന്നു. മറ്റൊരു ഇന്ത്യ - ചൈന യുദ്ധം നേരിട്ട ശാസ്ത്രിയ്ക്ക് ആണവോര്‍ജ്ജം ആയുധ നിര്‍മാണത്തിന് ഉപയോഗിക്കുന്നതിനോട് വലിയ താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ശാസ്ത്രിയ്ക്ക് ശേഷം ഇന്ദിരാ ഗാന്ധി അധികാരത്തിലേറിയപ്പോള്‍ ആണവ പദ്ധതിയ്ക്ക് ചൂടും വേഗവും കൂടി. 1972 സെപ്തംബര്‍ 7 ന് ആയിരുന്നു ഒരു ആണവായുധം നിര്‍മിക്കാനും അത് പരീക്ഷിക്കാനും ഇന്ദിര ഗാന്ധി ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിനെ ചുമതലപ്പെടുത്തിയത്.

5

1974 മെയ് 18 ന് ആയിരുന്നു ആ ദിനം. രാജസ്ഥാനിലെ പൊഖ്രാന്‍ ടെസ്റ്റ് റേഞ്ചില്‍ വച്ചായിരുന്നു പരീക്ഷണം. അന്നൊരു ബുദ്ധ പൗര്‍ണമി ദിനം കൂടിയായിരുന്നു. ബുദ്ധന്‍ ചിരിക്കുന്നു എന്ന രഹസ്യ കോഡിനെ ഡീകോഡ് ചെയ്യാന്‍ ലോകത്തെ ഒരു രഹസ്യാന്വേഷണ ഏജന്‍സിയ്ക്കും അന്ന് കഴിഞ്ഞിരുന്നില്ല. ഭരണത്തിലും സൈന്യത്തിലും ശാസ്ത്രലോകത്തും ഉള്ള വളരെ ചെറിയ വിഭാഗം ആളുകള്‍ക്ക് മാത്രമായിരുന്നു ആ അണ്വായുധ പരീക്ഷണത്തെ കുറിച്ച് അറിവുണ്ടായിരുന്നുള്ളു. സമാധാനാവശ്യത്തിനുള്ള ആണവ പരീക്ഷണം എന്ന് തന്നെ ആയിരുന്നു ഇന്ത്യ അതിനെ വിശേഷിപ്പിച്ചത്. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങള്‍ക്കപ്പുറം ആണവ പരീക്ഷണം നടത്തുന്ന ആദ്യരാജ്യമായി മാറി അതോടെ ഇന്ത്യ. ഇത് ആഗോള തലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. എന്തായാലും, ഇന്ദിരാ ഗാന്ധിയ്ക്കും കോണ്‍ഗ്രസിനും വലിയ ജനപിന്തുണ സൃഷ്ടിക്കാന്‍ ഇത് സഹായകമായി. അണ്വായുധം വികസിപ്പിക്കുന്നതിലും പരീക്ഷിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ച രാജാ രാമണ്ണയ്ക്കും ബസന്തി നാഗ്ചൗഝരിയ്ക്കും പത്മവിഭൂഷണ്‍ സമ്മാനിക്കപ്പെട്ടു. പദ്ധതിയില്‍ പങ്കാളികളായിരുന്ന മറ്റ് അഞ്ച് പേര്‍ക്ക് പത്മശ്രീ പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചു.

6

1974 ന് ശേഷവും ഇന്ത്യയില്‍ ആണവ ഗവേഷണങ്ങള്‍ തുടര്‍ച്ചയായി നടന്നിരുന്നു. എന്നാല്‍ മറ്റൊരു അണ്വായുധ പരീക്ഷണത്തിന് സര്‍ക്കാരുകള്‍ മുതിര്‍ന്നിരുന്നില്ല. എന്നാല്‍ 1998 ല്‍ എബി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സാഹചര്യങ്ങള്‍ മാറ്റിമറിയ്ക്കപ്പെട്ടു. ഇന്ത്യ ഒരു പ്രധാന ആണവശക്തിയാക്കുക എന്നത് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യവും ആയിരുന്നു. അങ്ങനെയാണ് 1998 ല്‍ ഇന്ത്യയുടെ രണ്ടാമത്തെ അണ്വായുധ പരീക്ഷണം നടക്കുന്നത്.

7

ആദ്യ പരീക്ഷണം നടത്തിയ പൊഖ്രാനില്‍ തന്നെ ആയിരുന്നു രണ്ടാമത്തെ പരീക്ഷണവും. ഓപ്പറേഷന്‍ ശക്തി എന്നായിരുന്നു ഇതിന് നല്‍കിയ പേര്. 1998 മെയ് 11 നും 13 നും ആയി അഞ്ച് അണ്വായുധങ്ങള്‍ ആയിരുന്നു അന്ന് പരീക്ഷിച്ചത്. ഒരു ഫ്യൂഷന്‍ ബോംബും നാല് ഫിഷന്‍ ബോംബുകളും രണ്ട് ദിവസങ്ങളിലായി പരീക്ഷിക്കപ്പെട്ടു. നാലും വിജയവും ആയിരുന്നു. എപിജെ അബ്ദുള്‍ കലാമിന്റേയും ഡോ ആര്‍ ചിദംബരത്തിന്റേയും നേതൃത്വത്തിലായിരുന്നു ഇത് നടപ്പിലാക്കിയത്. എന്തായാലും ഒന്നാം പരീക്ഷണം പോലെ തന്നെ അന്താരാഷ്ട്ര തലത്തില്‍ വലിയ എതിര്‍പ്പാണ് രണ്ടാം പരീക്ഷണവും സൃഷ്ടിച്ചത്. പലതരം വിലക്കുകളും ഇന്ത്യക്ക് പിന്നീട് നേരിടേണ്ടി വന്നിരുന്നു എന്നതും ചരിത്രം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+