നിബിഡവനത്തിലൂടെ സാഹസിക യാത്ര,മുന്നറിയിപ്പില്ലാതെ വരുന്ന കാറ്റും കോടയും; അഗസ്ത്യാർകൂടം വിളിക്കുന്നു
തിരുവനന്തപുരം: സാഹസിക സഞ്ചാരികളെ സംബന്ധിച്ച് അവർ ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന കേരളത്തിലെ ട്രെക്കിങ് പോയിന്റ് ഏതാണെന്ന് ചോദിച്ചാൽ ഒരാറ്റ ഉത്തരമേ കാണൂ, അഗസ്ത്യാർകൂടം ട്രെക്കിങ്ങ്. കാട്ടിലൂടെയുള്ള യാത്ര, കഠിനമായ കയറ്റിറക്കങ്ങൾ, മുന്നറിയിപ്പില്ലാതെ വരുന്ന കാറ്റും കോടമഞ്ഞും, കാടിനുള്ളിലെ രാത്രിയിലെ അന്തിയുറക്കും ഇതെല്ലാം ഒരുപോലെ ആവേശകരവും ശ്രമകരവുമാണ്. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഇവിടേക്ക് ട്രെക്കിങ് അനുവദിക്കുക. അത് തന്നെ മുൻകൂട്ടി ബുക്കിങ് നടത്തുന്നവർക്ക് മാത്രം. ഇപ്പോഴിതാ ആ അവസരം വന്നെത്തിയിരിക്കുകയാണ്.
ഈ വർഷത്തെ അഗസ്ത്യാർകൂടം ട്രെക്കിങ് ജനുവരി 24 മുതൽ ആരംഭിക്കുമെന്നാണ് കേരള വനംവകുപ്പ് അറിയിച്ചിരിക്കുന്നത്. മാർച്ച് 2 വരെയാണ് ട്രെക്കിങ്. ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും വകുപ്പ് അറിയിച്ചു.

ഓൺലൈൻ രജിസ്ട്രേഷന് ഫോട്ടോയും, സർക്കാർ അംഗീകരിച്ച ഐ ഡി ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യേണ്ടതാണ്. ട്രക്കിംഗ് ഫീസായി ഭക്ഷണം ഇല്ലാതെ ഒരു ദിവസം 2500 രൂപയാണ് അടയ്ക്കേണ്ടത്. ഒരു ദിവസം പരമാവധി 100 പേർക്ക് മാത്രമേ ട്രക്കിംഗ് അനുവദിക്കൂ. അതിൽ 30 പേർക്ക് ഓഫ് ലൈനായും 70 പേർക്ക് ഓഫ് ലൈനായുമാണ് ബുക്ക് ചെയ്യാൻ സാധിക്കുക. ഓഫ് ലൈൻ ബുക്കിങ് ട്രെക്കിന്റെ ഒരു ദിവസം മുൻപ് മാത്രമേ അനുവദിക്കൂ.
14 വയസു മുതൽ 18 വയസു വരെയുള്ളവർക്ക് രക്ഷാകർത്താവിനോടൊപ്പമോ രക്ഷിതാവിന്റെ അനുമതി പത്രത്തോടൊപ്പമോ യാത്ര അനുവദിക്കൂ. ഏഴു ദിവസത്തിനകം എടുത്ത ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ട്രക്കിംഗ് ആരംഭിക്കുന്നതിനു മുമ്പായി ഹാജരാക്കണം. ബോണക്കാട് നിന്നാണ് യാത്ര ആരംഭിക്കുന്നത്. വിശദവിവരങ്ങൾക്ക് വനംവകുപ്പിന്റെ 0471-2360762 നമ്പറിൽ ബന്ധപ്പെടാം
അഗസ്ത്യാർകൂടത്തെ അറിയാം
പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ കൊടുമുടിയാണ് അഗസ്ത്യാർകൂടത്തിന്റെ ഉയരം 1868 മീറ്ററാണ് . തമിഴ്നാട്ടിലും കേരളത്തിലുമായാണ് അഗസ്ത്യമലനിരകൾ സ്ഥിതി ചെയ്യുന്നത്. അഗസ്ത്യ മുനി ഇവിടെ വസിച്ചിരുന്നുവെന്നാണ് വിശ്വാസം. മുനിയുടെ ഒരു പ്രതിഷ്ഠയും ഇവിടെയുണ്ട്. 2019 വരെ ഇവിടെ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ഹൈക്കോടതിയെ വിധിയെ തുടർന്നായിരുന്നു പിന്നീട് പ്രവേശനം അനുവദിച്ചത്. നിബിഡ വനത്തിലൂടെയുള്ള യാത്ര അത്യന്തം സാഹസികമായിരിക്കും. അതുകൊണ്ട് തന്നെ ഏറെ തയ്യാറെടുപ്പുകളോട് കൂടിവേണം ഇവിടേക്ക് പോകാൻ. സഞ്ചാരികൾക്കൊപ്പം വനംവകുപ്പിന്റെ ഗൈഡുകളും ഉണ്ടാകും.












Click it and Unblock the Notifications