ലോകത്തിലെ എട്ടാമത്തെ അത്ഭുതമായി അങ്കോർ വാട്ട്; തള്ളിയത് ഇറ്റലിയിലെ പോംപൈയെ
ലോകത്തിലെ എട്ടാമത്തെ അത്ഭുതമായി തെരഞ്ഞെടുക്കപ്പെട്ട് കംബോഡിയിലെ അങ്കോർ വാട്ട്. ഇറ്റലിയിലെ പോംപൈയെ തള്ളിയാണ് നേട്ടം. അനൗദ്യോഗിക പട്ടികയാണ് ഇത്. ഔദ്യോഗികമായി ഇത്തരത്തിലൊരു പട്ടിക ഇല്ല.
1,200 ചതുരശ്ര മീറ്റർ സങ്കീർണ്ണമായ കൊത്തുപണികൾ ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലുതും ഉയരം കൂടിയതുമായ ക്ഷേത്ര സമുച്ചയമാണിത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളാണ് ഇവിടേക്ക് എത്താറുള്ളത്.ലോകത്തിലെ ഏറ്റവും വലിയ മതസ്മാരകം എന്ന ഗിന്നസ് ലോക റെക്കോഡും അങ്കോർ വാട്ടിനുണ്ട്. അങ്കോർ വാട്ട് യുനെസ്കോയുടെ പൈതൃക പട്ടികയിലും ഇടം നേടിയിട്ടുണ്ട്.

12-ാം നൂറ്റാണ്ടിൽ ഖമർ ചക്രവർത്തിയായ സൂര്യവർമ്മൻ രണ്ടാമനാണ് അങ്കോർ വാട്ട് ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ പിൻഗാമിയായ ജയവർമൻ ഏഴാമന്റെ കാലത്താണ് ക്ഷേത്രം പണി പൂർത്തിയാക്കിയത്. വിഷ്ണുവിനായിട്ടായിരുന്നു ക്ഷേത്രം സമർപ്പിക്കപ്പെട്ടതെങ്കിലും പിന്നീട് ബുദ്ധക്ഷേത്രമായി മാറി. ഹിന്ദു-ബുദ്ധ മതങ്ങളുമായി ബന്ധപ്പെട്ട കൊത്തുപണികൾ ക്ഷേത്രത്തിൽ പലയിടത്തും ദർശിക്കാനാകും. ഏകദേശം 500 ഏക്കർ വിസ്തൃതിയിലാണ് അങ്കോർ വാട്ട് വ്യാപിച്ചുകിടക്കുന്നത്. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പൈതൃക സ്ഥാനങ്ങളിലൊന്ന് കൂടിയാണ് ഇത്.
കംബോഡിയൻ ഭാഷയില്‍ നഗരം എന്നാണ് 'അങ്കോർ' എന്ന വാക്കിന്റെ അർത്ഥം. 'വാട്ട്' എന്നാൽ ക്ഷേത്രവും. അങ്കോർ വാട്ടിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന് അവിടുത്തെ സൂര്യോദയം ആണ്.നേരം പുലരുമ്പോൾ പിങ്ക്,ഓറഞ്ച്, സ്വർണ നിറങ്ങളിൽ ക്ഷേത്രം ദർശിക്കാനാകും. ക്ഷേത്രത്തിന്റെ വാസ്തുശിൽപി എടുത്തുപറയേണ്ടതാണ്. മണൽക്കലുകൾകൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.
ക്ഷേത്രത്തെ ചുറ്റി 15 അടി ഉയരത്തിലുള്ള മതിൽ ഉണ്ട്. അധിനിവേശക്കാരിൽ നിന്നും ഈ ക്ഷേത്രത്തേയും പ്രദേശവാസികളേയും ഈ മതിൽ സംരക്ഷിച്ച് പോന്നു. കംബോഡിയയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് അങ്കോർ വാട്ട്.












Click it and Unblock the Notifications