ആഴിമലയും കടൽതീരത്തെ ശിവരൂപ വിസ്മയവും കാണാം; ഒപ്പം ഈ കാഴ്ചകളും..ചെലവ് വെറും 570 രൂപ
ആഴിമല ശിവരൂപവും ക്ഷേത്രവും കാണാൻ ആഗ്രഹിക്കാത്ത ഹൈന്ദവ വിശ്വാസികൾ കുറവായിരിക്കും. തീർത്ഥാടകരുടെ ആവശ്യം പരിഗണിച്ച് ഇപ്പോഴിതാ ക്ഷേത്രത്തിലേക്ക് പ്രത്യേക തീർത്ഥാട പാക്കേജ് ഒരുക്കിയിരിക്കുകയാണ് കൊല്ലം കെഎസ്ആർടിയുടെ ബജറ്റ് ടൂറിസം സെൽ. ആഴിമല ക്ഷേത്രം മാത്രമല്ല കേട്ടോ പാക്കേജിൽ ഉള്ളത്. കരിക്കകം ക്ഷേത്രം, ചെങ്കൽ ശിവലിംഗ പ്രതിക്ഷ്ഠ കൂടാതെ തിരുവനന്തപുരത്തെ മറ്റ് കാഴ്ചതളും നിങ്ങൾക്ക് ആസ്വദിക്കാം.
രാവിലെ 6.30 ന് ഡിപ്പോയിൽ നിന്നും യാത്ര ആരംഭിക്കും. യാത്രയിലെ പ്രധാന ആകർഷണം ആഴിമലയാണെങ്കിലും ആദ്യം സന്ദർശിക്കുക കരിക്കകം ചാമുണ്ഡി ക്ഷേത്രമാണ്. ഇവിടെ നിന്നാണ് നേരെ ആഴിമല ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കുക.

വിഴിഞ്ഞം തുറമുഖത്തിന് തൊട്ടരികെ കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആഴിമല ശിവക്ഷേത്രം. ശ്രീനാരായണ ഗുരുവിന്റെ നിർദ്ദേശാനുസരണം സ്ഥാപിച്ചതാണ് ആഴിമല ക്ഷേത്രം. കടലിന്റെയും പാറക്കൂട്ടങ്ങളുടെയും പശ്ചാത്തലത്തിൽ ഗംഗാധരേശ്വര രൂപത്തിലുള്ള പരമശിവന്റെ 58 അടി ഉയരമുള്ള ശില്പമാണ് ഇവിടുത്തെ പ്രധാന ആകർഷണം.
ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമയും കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമയുമാണ് ഇത്. ഗൗരവവും സന്തോഷവുമുള്ള ഭാവങ്ങളുമുള്ള, ജടയഴിച്ച് ഗംഗാദേവിയെ മോചിപ്പിക്കുന്ന പരമശിവനെയാണ് ഈ ശില്പത്തിൽ നമുക്ക് കാണാൻ കഴിയുക. പൂർണമായും കോൺക്രീറ്റിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. കടലിനോട് വളരെ ചേർന്ന് ആയതിനാൽ കടൽക്കാറ്റിനെ പ്രതിരോധിക്കുന്ന തരത്തിലാണ് പ്രതിമയുടെ രൂപകല്പന.
ശിവ രൂപത്തിനു താഴെ മൂന്നു നിലകളിലായി 3500 ചതുരശ്ര അടി വിസ്‌തീർണമുള്ള ധ്യാന മണ്ഡപവും ഒരുക്കിയിട്ടുണ്ട്. ഗുഹാസമാനമായ മണ്ഡപത്തിലേക്ക് ഗംഗാധരേശ്വര പ്രതിമയുടെ സമീപത്തുള്ള ചെറിയ കവാടത്തിലൂടെ 27 പടികൾ കടന്നാണ് മണ്ഡപത്തിലേക്ക് പ്രവേശിക്കുന്നത്. മണ്ഡപത്തിൽ ശിവന്റെ ശയന ശില്പം, അർദ്ധനാരീശ്വര ശില്പം, ഒൻപത് നാട്യഭാവങ്ങൾ, ശിവരൂപത്തിനെ താങ്ങിനിൽക്കുന്ന തൂണുകളിൽ ശിവചരിതം പറയുന്ന ശില്പങ്ങളും കൊത്തിവെച്ചിട്ടുണ്ട്.
ഈ കാഴ്ചകളെല്ലാം വേണ്ടുവോളം ആസ്വദിച്ച് കഴിഞ്ഞാൽ യാത്ര നേരെ നെയ്യാറ്റിൻകരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രത്തിലേക്ക് തിരിക്കും.ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ശിവലിംഗങ്ങളിൽ ഒന്നാണ് ഇവിടെ ഉള്ളത്. ഒരേ പീഠത്തിലിരിയ്ക്കുന്ന ശിവനും പാർവ്വതിയുമാണ് ഇവിടുത്തെ പ്രതിഷ്ഠ.1 11 അടി ഉയരം വരുന്ന ശിവലിംഗത്തിനകത്ത് ഏഴുനിലകളും അവയിലോരോന്നിലും നിരവധി ദേവതകളുടെ പ്രതിഷ്ഠകളുമുണ്ട്.108 വ്യത്യസ്ത ശിവലിംഗങ്ങളും ശിവന്റെ 64 ഭാവങ്ങളും ഇതിനുള്ളിൽ കാണാം.
ഉച്ചയോടെ ക്ഷേത്ര സന്ദർശനം പൂർത്തിയാകും. പിന്നീട് ബസ് തിരുവനന്തപുരത്തെ കാഴ്ചകളിലേക്ക് കടക്കും. കുതിര മാളിക, ചിത്രകല മ്യൂസിയം വാക്സ് മ്യൂസിയം എന്നിങ്ങനെയാണ് കാഴ്ചകൾ. വെറും 570 രൂപയാണ് ടിക്കറ്റ് ചെലവ്. കൂടുതൽ വിവരങ്ങൾക്ക് 9747969768, 9496110124, 7909159256.












Click it and Unblock the Notifications