ബെംഗളൂരുക്കാർക്ക് വൻ ആശ്വാസം;മുംബൈയിലേക്ക് വെറും 14 മണിക്കൂർ കൊണ്ട് എത്താം..പുതിയ സൂപ്പർഫാസ്റ്റ് ട്രെയിൻ
ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിച്ച് അതിവേഗ ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കുമെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് . ദീർഘകാലത്തെ യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. കർണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള സാമ്പത്തിക-സാംസ്കാരിക ബന്ധം ശക്തിപ്പെടുത്താൻ പുതിയ സർവ്വീസിന് സാധിക്കുമെന്ന് അധികൃതർ പ്രതികരിച്ചു .
തുംകൂരു, ദാവൻഗെരെ, ഹാവേരി, ഹുബ്ബള്ളി-ധാർവാഡ്, ബെലഗാവി തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെ മധ്യ കർണാടക വഴിയാകും ഈ ട്രെയിൻ കടന്നുപോകുക. നേരത്തെ മുംബൈയിലേക്ക് നേരിട്ടുള്ള ട്രെയിൻ കണക്ഷനില്ലാതിരുന്ന ഈ പ്രദേശങ്ങളിലെ യാത്രക്കാർക്ക് പുതിയ സർവീസ് കൂടുതൽ പ്രയോജനകരമാകും. മധ്യ കർണാടകയെ മഹാരാഷ്ട്രയുടെ സാമ്പത്തിക കേന്ദ്രവുമായി ബന്ധിപ്പിക്കുന്നതിലൂടെ യാത്രാ സമയം കുറയ്ക്കാനും പ്രാദേശിക ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും ഈ ട്രെയിൻ സഹായിക്കും. ഹുബ്ബള്ളി-ധാർവാഡ്, ബെലഗാവി, തുംകുരു തുടങ്ങിയ പ്രദേശങ്ങളിലെ വിനോദസഞ്ചാരമേഖലയ്ക്കും സർവ്വീസ് ഗുണകരമാകും.

മുംബൈയിലെ വിപണികളിലേക്ക് പ്രൊഫഷണലുകൾക്കും സംരംഭകർക്കും ചെറുകിട ബിസിനസ്സുകാർക്കും എളുപ്പത്തിൽ എത്താൻ പുതിയ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സഹായിക്കും. കൂടുതൽ സന്ദർശകരും വർധിച്ച വ്യാപാരവും പ്രാദേശിക ഗതാഗത ശൃംഖലകളുമായുള്ള മികച്ച സംയോജനവും കാരണം പ്രാദേശിക സമ്പദ്‌വ്യവസ്ഥകൾക്ക് സർവ്വീസ് ഗുണകരമാകും.
40 വർഷത്തിലേറെയായി ഉദ്യൻ എക്സ്പ്രസ് മാത്രമാണ് ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന പ്രധാന ട്രെയിൻ. 1,136 കിലോമീറ്റർ ആണ് ഈ റൂട്ടിലെ ദൂരം. നിലവിൽ 21 മണിക്കൂറും 50 മിനിറ്റുമെടുത്താണ് ട്രെയിൻ യാത്ര പൂർത്തിയാക്കുന്നത്. 32 സ്റ്റേഷനുകളിൽ നിർത്തി, ശരാശരി 52.1 കി.മീ/മണിക്കൂർ വേഗതയിലാണ് ട്രെയിൻ സഞ്ചരിക്കുന്നത്. മടക്കയാത്രയിൽ ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രാ സമയം 23 മണിക്കൂറും 35 മിനിറ്റുമാണ്. ഈ റൂട്ടിൽ 31 സ്റ്റോപ്പുകളാണുള്ളത്. ശരാശരി 48.2 കി.മീ/മണിക്കൂർ വേഗതയിലാണ് ട്രെയിൻ ഓടുന്നത്. ദീർഘയാത്ര സമയം, ട്രെയിനിന്റെ വേഗതക്കുറവ്, തിരക്കേറിയ കോച്ചുകൾ എന്നിവയെക്കുറിച്ച് യാത്രക്കാർക്ക് നിരന്തരം പരാതികൾ ഉയർത്താറുണ്ടായിരുന്നു. പാർലമെന്റിലും റെയിൽവേ ബോർഡിന് മുന്നിലും ഈ ആവശ്യം പലതവണ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
യാത്രാസമയം കൂടാൻ നിരവധി കാരണങ്ങളുണ്ടെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടിയത്. വേഗപരിധി, സ്ഥിരമായ വേഗനിയന്ത്രണങ്ങൾ, കൂടെക്കൂടെയുള്ള സ്റ്റോപ്പുകൾ എന്നിവയെല്ലാമാണ് പ്രധാന പ്രതിസന്ധിയെന്നാണ് ചൂണ്ടിക്കാട്ടപ്പെട്ടത്. എന്നാൽ ഇതെല്ലാം പരിഹരിക്കുന്നതിനായി പുതിയ ട്രെയിൻ തുംകൂർ, ദാവൻഗെരെ, ഹാവേരി, ഹുബ്ബള്ളി-ധാർവാഡ്, ബെൽഗാം എന്നിവിടങ്ങളിലൂടെയാകും കടന്നുപോകുക. മാത്രവുമല്ല 14-15 മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കുകയും ചെയ്യും.
സൂപ്പർഫാസ്റ്റ് ട്രെയിൻ സർവ്വീസുകൾക്ക് മണിക്കൂറിൽ 55 കിലോമീറ്റർ ശരാശരി വേഗത നിലനിർത്തേണ്ടതുണ്ട്. ട്രാക്കിന്റെ ഗുണനിലവാരം, വേഗത പരിധി, സ്റ്റോപ്പുകളുടെ എണ്ണം തുടങ്ങിയ ഘടകങ്ങൾ യാത്രാ സമയത്തെ സ്വാധീനിക്കും.ഓരോ സ്റ്റോപ്പിനും ഏകദേശം 7-8 മിനിറ്റ് അധികമായി വേണ്ടിവരും. അതിനാൽ, കാര്യക്ഷമത ഉറപ്പാക്കാൻ സ്റ്റോപ്പുകൾ കുറയ്ക്കാൻ ദക്ഷിണ റെയിൽവേ ലക്ഷ്യമിടുന്നുണ്ട്. നവീകരിച്ച ട്രാക്കുകളും ആധുനിക സിഗ്നലിംഗ് സംവിധാനങ്ങളും പുതിയ ട്രെയിനിന്റെ വേഗതയും സുരക്ഷയും ഉറപ്പാക്കും.
പുതിയ അതിവേഗ ട്രെയിൻ യാത്രക്കാർക്ക് വിമാനങ്ങളെയും ബസുകളെയും അപേക്ഷിച്ച് വേഗതയേറിയതും വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ ഒരു യാത്രാമാർഗം നൽകും. ഉദ്യൻ എക്സ്പ്രസിലെ ഉയർന്ന നിരക്കുകൾ, കാലതാമസം, ദീർഘയാത്ര സമയം എന്നിവയിൽ നിന്ന് യാത്രക്കാർക്ക് മോചനം ലഭിക്കും.റെയിൽവേ ബോർഡ് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയ ശേഷം മാത്രമേ സ്റ്റോപ്പുകൾ, സമയക്രമം, ട്രെയിനിന്റെ തരം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെക്കുകയുള്ളൂ എന്ന് ദക്ഷിണ പശ്ചിമ റെയിൽവേ (SWR) ഉദ്യോഗസ്ഥർ അറിയിച്ചു.












Click it and Unblock the Notifications